റിപ്പോര്‍ട്ട് ചെയ്യാനും സ്ത്രീകള്‍ കയറരുത്!! ശബരിമലയിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അയക്കരുതെന്ന്
കോട്ടയം: ശബരിമലയില്‍ തിങ്കളാഴ്ച നടതുറക്കാനിരിക്കെ മുന്നറിയിപ്പുമായി ഹിന്ദു സംഘടനകള്‍. വനിതാ മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ ശബരിമലയിലേക്ക് അയയ്ക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. ആര്‍ത്തവമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മാധ്യമ സ്ഥാപനങ്ങളോട് ഹിന്ദു സംഘടനകളുടെ ആവശ്യം. പ്രത്യേക പൂജകള്‍ക്കായി ശബരിമലയില്‍ തിങ്കളാഴ്ചയാണ് നടതുറക്കുന്നത്.
ശബരിമലയിൽ ദർശനത്തിന് സുരക്ഷ തേടി സ്ത്രീകൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി
സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെയാണ് ഭൂരിപക്ഷം വരുന്ന വിശ്വാസികളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി യുവതികളായ തീര്‍ത്ഥാടകരെ തടഞ്ഞത്. ശബരിമലയിലെ സ്ത്രീ പ്രവേശനം ചോദ്യം ചെയ്തുുകൊണ്ടുള്ള റിട്ട് ഹര്‍ജി നവംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കും. എന്നാല്‍ ശബരിമലയില്‍ പ്രതിഷേധക്കാരെ നേരിടുന്നതിനും സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനും അധികം പോലീസിനെ വിന്യസിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദു സംഘടനകള്‍ രംഗത്ത്
വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട ശബരിമല കര്‍മ സമിതിയുടേതാണ് ഈ ആവശ്യം. 10നും 50 ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം രണ്ടാം തവണയാണ് ശബരിമലയില്‍ നടതുറക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ എതിര്‍ത്ത് സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രസ്തുുത സംഘടനയാണ്.
എഡിറ്റര്‍മാര്‍ക്ക് കത്ത്!
മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ജോലിയുടെ ഭാഗമായി 10നും 50 നും ഇടയില്‍ പ്രായമുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തിയാലും സ്ഥിതി വഷളാക്കുമെന്നും ഹിന്ദു സംഘടന കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോടതി വിധി വന്നതിന് ശേഷം കഴിഞ്ഞ മാസം പ്രതിമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെടുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ശബരിമലയിലെ പ്രതിഷേധം മൂലം ശബരിമലയില്‍ പ്രവേശിക്കാനെത്തിയ യുവതികള്‍ക്കും തിരിച്ചുപോകേണ്ടിവന്നിരുന്നു. വിശ്വാസികളും ആക്ടിവിസ്റ്റുകളുമാണ് സ്ത്രീ പ്രവേശനം തടയാനെത്തിയത്. അഞ്ച് ദിവസത്തേക്കായിരുന്നു നടതുറന്നത്.
ചിത്തിര ആട്ടവിശേഷം
ചിത്തിര ആട്ടവിശേഷത്തിന് വേണ്ടിയാണ് ശബരിമലയില്‍ തിങ്കളാഴ്ച നട തുറക്കുന്നത്. തിരുവിതാം കൂര്‍ രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലവര്‍മയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് തിങ്കളാഴ്ചത്തെ നടതുറക്കല്‍. തുടര്‍ന്ന് രാത്രി പത്തുമണിയോടെ നട അടയ്ക്കുകയും ചെയ്യും. പിന്നീട് മൂന്ന് മാസത്തോളം നീളുന്ന തീര്‍ത്ഥാടനത്തിനായി നവംബര്‍ 17 മുതല്‍ ശബരിമലയില്‍ നടതുറക്കും.