തന്ത്രിയെ കാണുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്, പികെ ശശികലയെ നിലയ്ക്കലിൽ തടഞ്ഞു
ശബരിമല: കനത്ത പോലീസ് സുരക്ഷയിൽ ചിത്തിര ആട്ട വിശേഷത്തിനായി അയ്യപ്പഭക്തർ ശബരിമലയിലേക്ക് എത്തിത്തുടങ്ങി. എരുമേലിയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. തുടർന്ന് നിയന്ത്രിതമായി പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിട്ടു. എരുമേലിയിൽ നിന്ന് നിലയ്ക്കലിലേക്കും, നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.
നിലയ്ക്കലിലെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പോലീസ് തടഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പോലീസ് രഹസ്യനീക്കം നടത്തുകയാണെന്ന് ശശികല ആരോപിച്ചു. 3 പേർ രഹസ്യമായി ശബരിമല പരിസരത്ത് എത്തിയതായി സംശയമുണ്ട്. എരുമേലിയിലും നിലയ്ക്കലിലും എന്തുകൊണ്ടാണ് ഭക്തരെ തടയുന്നതെന്ന് വ്യക്തമാക്കണമെന്നും പികെ ശശികല ആവശ്യപ്പെട്ടു.

അതേസമയം തന്ത്രിയെ കാണുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ വിലക്കി. തന്ത്രിയുടെ മുറിക്ക് സമീപം പോലീസ് മൊബൈൽ ജാമർ സ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ട്. സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളിൽ തീർത്ഥാടകർക്ക് മുറി അനുവദിക്കരുതെന്ന് പോലീസ് നിർദ്ദേശം നൽകി. മുറികൾ പൂട്ടി താക്കോൽ നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ദേവസ്വം, വനം, ജലം, വൈദ്യുതി വകുപ്പുകൾക്കാണ് സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളുള്ളത്.
അതീവ സുരക്ഷയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. തിരിച്ചറിയൽ രേഖകൾ ഉള്ളവരെ മാത്രമെ സന്നിധാനത്തേയ്ക്ക് കടത്തി വിടുകയുള്ളു. അതേസമയം ഇരുമുടിക്കെട്ടില്ലാത്തവരെ കടത്തി വിടില്ലെന്ന പ്രചാരണം തെറ്റാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications