ആക്ടിവിസ്റ്റുകളെ കണ്ടുപിടിച്ച് ശബരിമലയിലേക്ക് കൊണ്ടുപോയതാണ് പ്രശ്നമായത്; സർക്കാരിനെതിരെ ഉമ്മൻചാണ്ടി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമർപ്പിച്ച പുന: പരിശോധനാ ഹർജികളിൽ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിയോടെ യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുപ്രിം കോടതി നിലപാട് സ്വാഗതാർഹമാണെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പ്രതികരിച്ചു.
ആക്ടിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് സർക്കാർ ശബരിമലയിലേക്ക് കയറ്റാൻ കൊണ്ടുപോയി. ഇതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. ആ നിലപാടിൽ നിന്നും പിന്നോട്ട് പോയപ്പോൾ മാത്രമാണ് നാട്ടിൽ സമാധാനം പുലർന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം മണ്ഡലകാലത്ത് യുവതികളെ ശബരിമലയിലേക്ക് അയച്ച് സർക്കാർ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിർബന്ധമായി യുവതികളെ കയറ്റി ശബരിമല സംഘർഷ ഭൂമി ആക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ശബരിമലയിലെ പുന: പരിശോധന ഹർജികളിൽ ഏഴംഗ വിശാല ബെഞ്ചിന്റെ നിലപാടാകും നിർണായകമാകുക.യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുന്ന മുൻവിധി സ്റ്റേ ചെയ്യുകയും ചെയ്കിട്ടില്ല. വിശാല ബെഞ്ച് പരിഗണിക്കുന്നത് വരെ ഈ വിധിയിൽ മാറ്റം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ സ്ത്രീകൾ എത്തിയാൽ സർക്കാരിന് ഇവരെ പ്രവേശിപ്പിക്കേണ്ടി വരും.
യുവതി പ്രവേശന വിധിക്കെതിരെ 56 പുന:പരിശോധനാ ഹർജികളാണ് സുപ്രീം കോടതിക്ക് മുമ്പിലെത്തിയത്. അതേസമയം ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സംസ്ഥാനത്ത് നടന്ന ആക്രമണങ്ങളേയും പ്രതിഷേധങ്ങളേയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അപലപിച്ചു.












Click it and Unblock the Notifications