ശബരിമലയിൽ ആചാരങ്ങൾ തെറ്റിക്കാൻ ശ്രമം; 260 ല്‍ അധികം സ്ത്രീകള്‍ സന്നിധാനത്ത് എത്താൻ ശ്രമിച്ചു!
ശബരിമല: മണ്ഡല വിളക്ക് കാലത്ത് ശബരിമലിയിലെ ആചാരങ്ങൾ തെറ്റിക്കാൻ ശ്രമം നടന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ. ശബരിമലയിൽ ആചാര ലംഘനങ്ങൾ വരുത്തി തീർക്കാനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള ഇരുന്നൂറ്റി അറുപതോളം സ്ത്രീകളാണ് ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. "ശബരിമലയില്‍ ആചാരലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. നിലവില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. ഈ വിലക്ക് നീക്കണമെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് 260 ലേറെ സ്ത്രീകള്‍ സന്നിധാനത്തെത്താന്‍ ശ്രമം നടത്തിയത്. ശബരിമലയിലെ സമ്പത്ത് മുഴുവന്‍ സി പി എം തട്ടിയെടുക്കുന്നുണ്ടെന്ന് ഇതരസംസ്ഥാനങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. അതേസമയം മണ്ഡലകാലത്ത് 60 ലക്ഷം തീർഥാടകർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് പറഞ്ഞിരുന്നു. സന്നിധാനത്തെ വരുമാനം 159.10 കോടി പിന്നിട്ടു. വരുമാനത്തിൽ 18 കോടി രൂപയുടെ വർധനയുണ്ട്. അരവണ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. 68.68 കോടി രൂപ.












Click it and Unblock the Notifications