ശകുന്തളയുടെ കൊലപാതകം: മകളുടെ പങ്കാളിത്തം തിരിച്ചറിയാൻ അന്വേഷണം
കൊച്ചി: വീപ്പയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു രണ്ടു മാസം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആകാതെ പൊലീസ്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയും മുമ്പു പ്രതി മരിച്ചതിനാൽ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയാനാകാതെ അന്വേഷണം വഴിമുട്ടി. കൊല്ലപ്പെട്ട സ്ത്രീയുടെ മകൾക്ക് കൊലപാതകത്തിൽ പങ്കാളിത്തമുണ്ടോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു.
കുമ്പളത്തെ ആളൊഴിഞ്ഞ പറമ്പിൽ കിടന്ന പ്ലാസ്റ്റിക്ക് വീപ്പയിൽ കഴിഞ്ഞ ജനുവരി എട്ടിന് കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂർ മാവട വീട്ടിൽ ശകുന്തളയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അസ്ഥികൂടത്തിന്‍റെ ഇടതു കണങ്കാലിൽ ശസ്ത്ര ക്രിയയ്ക്ക് ഉപയോഗിച്ച പിരിയാണി കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു നിർണായക തെളിവു ലഭിച്ചത്. മകൾ അശ്വതിയുടെ ഡിഎൻഎ ശേഖരിച്ചു നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് ശകുന്തളയാണെന്നു സ്ഥിരീകരിച്ചു. അശ്വതിയുടെ കാമുകനായ ജന്തുദ്രോഹ നിവാരണ സമിതി ഇൻസ്പെക്റ്റർ സജിത്താണ് കൊലപാതകത്തിന് പിന്നിലെന്നും അസ്ഥികൂടം കണ്ടെടുത്തതിന് അടുത്ത ദിവസം ഇയാൾ ഹൃദയ സ്തംഭനത്തെ തുടർന്നു മരിച്ചതായും തെളിഞ്ഞു.

ഇതിനു ശേഷം അന്വേഷണത്തിൽ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മുളന്തുരുത്തി എരുവേലിയിലെ വാടക വീട്ടിൽ 2016 സെപ്റ്റംബറിലായിരുന്നു കൊലപാതകം. ഭാര്യയും മക്കളുമുള്ള സജിത്തും വിവാഹമോചിതയായ അശ്വതിയും തമ്മിലുള്ള ബന്ധം പുറത്തു പറയുമെന്നു ശകുന്തള ഭീഷണി മുഴക്കിയതാണു കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിനു മുമ്പ് അശ്വതിയെയും മക്കളെയും വാടക വീട്ടിൽ നിന്നു സജിത്ത് മാറ്റിയിരുന്നു. പിന്നീട് ഈ വീട്ടിലേക്ക് ഇവർ തിരിച്ചു വന്നില്ല. മാതാവിനെ കൊലപ്പെടുത്തിയ കാര്യം അശ്വതിക്ക് അറിയാമായിരുന്നു എന്നാണ് പൊലീസിന്‍റെ ബലമായ സംശയം. ഒന്നര കൊല്ലത്തോളം ശകുന്തളയെ കാണാതായിട്ടും മകൾ പൊലീസിൽ അറിയിക്കാതിരുന്നതാണ് സംശയത്തിനിട നൽകിയത്. അശ്വതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാൻ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ആദ്യം നുണ പരിശോധനയ്ക്ക് പൊലീസിനോട് സമ്മതിച്ച അശ്വതി കോടതിയിൽ വിസമ്മതം അറിയിച്ചതോടെ ഈ നീക്കം പാളി.
കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കുള്ള തയാറെടുപ്പിലാണ് പൊലീസ്. കൊലപാതകം നടന്ന ദിവസവും തുടർന്നും അശ്വതിയും സജിത്തും തമ്മിലുള്ള ഫോൺ കോളുകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. മറ്റു സാഹചര്യ തെളിവുകൾക്കു വേണ്ടിയുള്ള അന്വേഷണവും തുടരുന്നു. ശകുന്തളയെ എങ്ങനെയാണു കൊലപ്പെടുത്തിയതെന്ന കാര്യം ഇനിയും വ്യക്തമല്ല. ശ്വാസം മുട്ടിച്ചും ആഹാരത്തിൽ വിഷം കലർത്തിയും കൊന്നതാകാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. ദൃക് സാക്ഷികളില്ലാത്തതിനാൽ ഇക്കാര്യം കണ്ടെത്തുക ദുഷ്കരമാണ്. കേസിൽ സജിത്തിനെ പ്രതിയാക്കി കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. മൃതദേഹം അടങ്ങിയ പ്ലാസ്റ്റിക് വീപ്പ കായലിൽ തട്ടാൻ സഹായിച്ച ആന കോൺട്രാക്റ്റർ ഉൾപ്പെടെ അഞ്ചു പേർക്ക് കൊലപാതകത്തിൽ പങ്കില്ലാത്തതിനാൽ പ്രതി സ്ഥാനത്ത് ചേർത്തിട്ടില്ല. അശ്വതിയുടെ പങ്കാളിത്തം സംബന്ധിച്ചു തെളിവുകൾ കണ്ടെത്താൻ ആയില്ലെങ്കിൽ തുടർ നടപടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകും. നിലവിൽ അന്വേഷണം ഊർജിതമായി തുടരാൻ തന്നെയാണ് തീരുമാനം. ടൗൺ സൗത്ത് സിഐ സിബി ടോമിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.












Click it and Unblock the Notifications