സന്ദീപാനന്ദഗിരിയുടെ യഥാർത്ഥ പേരെന്ത് ?ആരാണീ പി കെ ഷിബു??
Recommended Video
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് കേരളം. ശബരിമല സ്ത്രീ പ്രവേശനത്തെ തുടക്കം മുതൽ അനുകൂലിച്ച വ്യക്തിയാണ് സന്ദീപാനന്ദഗിരി. തൻറെ നിലപാടുകളുടെ പേരിൽ വലിയ വിമർശനങ്ങളാണ് അദ്ദേഹത്തിന് കേൾക്കേണ്ടി വന്നത്. വിമർശനങ്ങക്ക് പിന്നാലെ കുണ്ടമൺകടവിലെ അദ്ദേഹത്തിന്റെ ആശ്രമത്തിന് നേരെ ആക്രമണവും ഉണ്ടായി. വാഹനങ്ങൾക്ക് കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാകുകയും ചെയ്തു.
ശബരിമലയിൽ സമരം ശക്തമാക്കാനുറച്ച് ബിജെപി; ആയിരം അമ്മമാരെ മുൻനിർത്തി പ്രതിരോധിക്കാൻ നീക്കം
തന്റെ പൂർവ്വാശ്രമത്തിലെ പേര് എന്താണെന്ന് സന്ദീപാനന്ദഗിരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പികെ ഷിബുവെന്നാണ് അദ്ദേഹത്തിന്റെ പേര് എന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടക്കുന്നത്. ചാനൽ ചർച്ചയ്ക്കിടയിൽ പോലും ചിലർ ഷിബുവെന്ന് വിളിച്ചാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. സോഷ്യൽ മീഡിയ പറയുന്ന പികെ ഷിബു യഥാർത്ഥത്തിൽ ആരാണ് എന്ന് സന്ദീപാനന്ദഗിരി തന്നെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ്.
നിലപാടുകളുടെ പേരിൽ
ശബരിമലയിലെ സ്ത്രീ പ്രവേശനം എതിർക്കുന്നവരെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു സന്ദീപാനന്ദഗിരി. സ്ത്രീകൾ പ്രവേശിച്ചാൽ ആചാരലംഘനം ഉണ്ടാകുമെന്ന് വാദിക്കുന്നവരോട് അതേ നാണയത്തിൽ തന്നെ ചോദ്യം ചെയ്തിരുന്നു സന്ദാപാനന്ദഗിരി. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകളുടെ പേരിൽ മുൻപും സംഘപരിവാറിൽ നിന്ന് ആക്രണമണം നേരിട്ടുണ്ട്.
ചോദ്യം ചെയ്ത്
രാജകുടുംബത്തെയും തന്ത്രി കുടുംബത്തേയും ഒരുപോലെ സന്ദീപാനന്ദഗിരി ചെയ്തിരുന്നു. ശബരിമല ദര്‍ശനത്തിന് 41 ദിവസം ബ്രഹ്മചര്യവൃതം അനുഷ്ഠിക്കണമെങ്കില്‍ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റുള്ളവരും 365 ദിവസവും ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കേണ്ടതല്ലേയെന്ന തരത്തിൽ ഉത്തരംമുട്ടിക്കുന്ന ചില ചോദ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ഇതിന്റെ പേരിൽ വലിയ വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു സന്ദീപാനന്ദഗിരിക്ക്.
ഭീഷണി
ഒരു സന്യാസി ആയിരിന്നുകൊണ്ട് ഹിന്ദു ആചാരങ്ങളെ ചോദ്യം ചെയ്യുന്ന സന്ദീപാനന്ദഗിരി കാപട്യക്കാരനാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. കള്ള സ്വാമിയെ തെരുവിൽ നേരിടണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ആക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. പിന്നിൽ സംഘപരിവാറാണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു. സന്ദീപാനന്ദഗിരി എന്ന പേരിന് പകരം പികെ ഷിബു, കള്ളസ്വാമി തുടങ്ങിയ പ്രയോഗങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
ആരാണ് പി കെ ഷിബു
പി കെ ഷിബു എന്ന വിളിച്ച് തന്നെ പരിസിക്കുന്നവരോട് നിലപാട് വ്യക്തമാക്കുകയാണ് സന്ദീപാനന്ദഗിരി. പികെ ഷിബു എന്നത് തന്റെ പേരല്ല, അരയ സമുദായത്തിന്റെ വക്താവായ പികെ സജീവന്റെ ജേഷ്ഠനാണ് യഥാർത്ഥത്തിൽ പികെ ഷിബുവെന്ന് സന്ദീപാനന്ദഗിരി പറയുന്നു.
അവർ നൽകിയ പേര്
ശബരിമലയുടെ യഥാർത്ഥ അവകാശികൾ മലയരയന്മാരാണ്. അവർക്ക് വേണ്ടി സംസാരിച്ച സമയത്ത് തന്നെ അവരുടെ കൂടെപ്പിറപ്പെന്ന നിലയിലാണ് അവർ തന്നെ കണ്ടത്. അതുകൊണ്ട് തന്നെ പികെ ഷിബുവെന്ന് വിളിക്കുന്നതിൽ സന്തോഷം മാത്രമേയുള്ളു. അരയ സമുദായത്തിൽപെട്ടവർ കാട്ടിൽ കഴിഞ്ഞവരാണ്, ഋഷിമാരുടെ ജീവിതം അനുഷ്ഠിച്ചവരാണ്, തന്നെ അവരുടെ ഗണത്തിൽ തന്നെപെടുത്തുന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്ന് സന്ദീപാനന്ദഗിരി പറയുന്നു.
യഥാർത്ഥ പേര്
പൂർവ്വാശ്രമത്തിലെ തന്റെ പേര് തുളസീദാസ് എന്നാണെന്ന് സന്ദാപാനന്ദഗിരി വ്യക്തമാക്കിയിട്ടുണ്ട്. ആശ്രമത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ സിപിഎം അനുഭാവി പികെ ഷിബുവിന്റെ വീടിന് നേരെ ആക്രമണം എന്ന തരത്തിൽ പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്ന തരത്തിലും വ്യാജ വാർത്തകൾ ചിലർ പ്രചരിച്ചിരുന്നു
ഭയപ്പെടുത്തി നിശബ്ദനാക്കുക
മുഹമ്മദ് ഗാന്ധിയെന്നാണ് അവർ ഗാന്ധിജിയെ വിളിച്ചത്. സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചധിക്ഷേപിച്ചു. സിമന്റ് നാണുവെന്ന് ശ്രീനാരായണ ഗുരുവിനെ വിളിച്ചു, അതുകൊണ്ട് തന്നെ ഇത്തരം പരിഹാസങ്ങൾ താൻ വകവയ്ക്കുന്നില്ല. ശബരിമല വിഷയത്തിൽ ജന്മഭൂമിയിലും കേസരിയിലും വന്നതിൽ കൂടുതലൊന്നും താൻ പറഞ്ഞിട്ടില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന
ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സന്ദീപാനന്ദഗിരി ആരോപിക്കുന്നു. സെക്യൂരിററിയില്ല എന്ന കാര്യവും സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലയെന്ന വിവരവും കൃത്യമായി അറിഞ്ഞുകൊണ്ടാണ് ആക്രമണം നടത്തിയത്. ഇനി ഇതുപോലൊരു സംഭവമുണ്ടായാൽ പ്രതികരിക്കാൻ താൻ ചിലപ്പോൾ ഉണ്ടാവില്ലെന്നും അദ്ദേഹം ആശങ്കയറിയിച്ചു.
ആശ്രമമല്ല, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഹോട്ടൽ, സ്വിമ്മിംഗ് പൂളും ഉണ്ട്! സ്വാമിക്കെതിരെ ശബരീനാഥൻ