ദീപാ നിശാന്തിനോട് ഐക്യദാർഢ്യമാകാം... പക്ഷേ ഇങ്ങനെ, താഴണോ? അശോകൻ ചെരുവിലിനെതിരെ ശാരദക്കുട്ടി!!
തിരുവനന്തപുരം: എഴുത്തുകാരൻ അശോകൻ ചെരുവിലിനെതിരെ ശാരദക്കുട്ടി. ദീപാനിശാന്ത് അശോകന്‍ ചരുവിലിനേക്കാള്‍ മികച്ച എഴുത്തുകാരിയാണെന്ന് അഭിപ്രായപ്പെട്ട അശോകന്‍ ചരുവില്‍ അമിത വിനയവും വിധേയത്വവുമാണ് കാണിക്കുന്നതെന്ന് ശാരദക്കുട്ടി പറഞ്ഞു. രക്ഷിതാവു ചമയുന്നവര്‍ മതി മറന്നാല്‍ കേള്‍ക്കുന്നവര്‍ക്ക് അറപ്പാകും. എഴുത്ത് തന്റെ സത്യമാണ് എന്നു വിശ്വാസമുള്ള ഒരാള്‍ സ്വന്തം എഴുത്തിനെ ഇത്രയ്ക്കങ്ങ് താഴ്ത്തിക്കെട്ടുമോയെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.
തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് ശാരദക്കുട്ടി പ്രതികരിച്ചത്. 'ഹിന്ദുരാഷ്ട്രവാദികള്‍ ആക്രമിക്കാന്‍ 'ഫത് വ' പ്രഖ്യാപിച്ചിട്ടുള്ള ദീപാനിശാന്ത് അത്ര വലിയ എഴുത്തുകാരിയാണോ എന്ന് ചില പണ്ഡിതര്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നു. (എന്താവാം ഇപ്പോള്‍ ഈ ചോദ്യത്തിന്റെ പിന്നിലെ ചേതോവികാരം?) എഴുത്തുകാരെ അളക്കുക അത്ര എളുപ്പമല്ല. അംഗുലപ്പുഴുവിന് കുയിലിന്റെ പാട്ട് അളക്കാന്‍ പരിമിതിയുണ്ട്. ഒരു കാര്യം ഉറപ്പു പറയാം. ശ്രീമതി ദീപാനിശാന്ത് ടോള്‍സ്റ്റായിയെപ്പോലെയോ തകഴിയെപ്പോലെയോ വിജയനെപ്പോലെയോ വലിയ എഴുത്തുകാരിയല്ല. എന്നാല്‍ അശോകന്‍ ചരുവിലിനേക്കാള്‍ മികച്ച എഴുത്തുകാരിയാണ്. അത്രയേ ഉള്ളു. ചെറിയ എഴുത്തുകാരിയാണെങ്കിലും അവരെയും എഴുതുവാനും സംസാരിക്കാനും അനുവദിക്കേണ്ടതല്ലേ?' എന്നതായിരുന്നു അശോകൻ ചെരുവിലിന്റെ പ്രസ്താവന.

അവസാന വരി ഓകെ.എഴുതുന്നതിന്റെ പേരില്‍ ആരും ആക്രമിക്കപെടാന്‍ പാടില്ല.ബാക്കി എന്താണ്.?അശോകന്‍ ചെരുവിലിന്ന് എന്താണ് സംഭവിച്ചത്? ശാരദക്കുട്ടി ചോദിക്കുന്നു. കെ.ആര്‍.മീരയുടെ കൂടെ പ്രസംഗവേദിയില്‍ നിന്ന് എം.മുകുന്ദന്‍ ഒരിക്കല്‍ പറഞ്ഞതായി കേട്ടു ,കെ ആര്‍ മീരയാണ് തന്നെക്കാള്‍ മികച്ച എഴുത്തുകാരി എന്ന്. മുകുന്ദന്റെ അതിവിനയത്തോട് അന്ന് പുച്ഛം തോന്നി.എഴുത്തുകാരുടെ വാക്കുകളെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കും അത്തരം പറച്ചിലുകളാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ദീപയും മീരയും മറ്റാരും എഴുതട്ടെ.അവരവരുടെ നിലയില്‍ അവര്‍ വായനക്കാരെയും കണ്ടെത്തട്ടെ.സന്തോഷമേ ഉള്ളു.അവരവര്‍ അര്‍ഹിക്കുന്ന ബഹുമാനം,അതില്‍ കൂടിയാലും പ്രശനമില്ല, ലഭിക്കുകയും ചെയ്‌തോട്ടെ. എല്ലാവർക്കും എഴുതാനും അംഗീകരിക്കപ്പെടാനും ആഗ്രഹമുണ്ടാകും. അര്‍ഹതയുള്ളവര്‍ അവിടെ ഒക്കെ എത്തിച്ചേരുകയും ചെയ്യും എന്നും ശാരദക്കുട്ടി വ്യക്തിമാക്കി. പക്ഷെ രക്ഷിതാവ് ചമയുന്നവര്‍ ഇങ്ങനെ മതി മറക്കരുത്. അറപ്പാകും കേള്‍ക്കുന്നവര്‍ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് അവർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.












Click it and Unblock the Notifications