ശബരിമല നട അടച്ച് ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം, ആചാരപരമായ കാര്യങ്ങൾ തന്ത്രി ചെയ്യും
ശബരിമല: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുളള സെപ്റ്റംബര്‍ 28ലെ സുപീം കോടതി വിധി ഒടുവില്‍ നടപ്പിലാക്കപ്പെട്ടിരിക്കുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു എന്നിവരാണ് സന്നിധാനത്ത് എത്തിയത്. പോലീസും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം സ്ഥിരീകരിച്ചു. ദര്‍ശനത്തിന് യുവതികള്‍ എ്ത്തിയിട്ടുണ്ടെങ്കില്‍ നട അടച്ച് ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പ്രതികരിച്ചു.
സന്നിധാനത്ത് യുവതികള്‍ എത്തി എന്നത് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രമേ തുടര്‍നടപടികളെ കുറിച്ച് പറയാന്‍ സാധിക്കൂ എന്നും ശശികുമാര വര്‍മ്മ പറഞ്ഞു. സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് അംഗങ്ങളും ശബരിമല തന്ത്രിയും മേല്‍ശാന്തിയും തമ്മില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
യുവതികള്‍ കയറിയിട്ടുണ്ട് എങ്കില്‍ ആചാരപരമായ കാര്യങ്ങള്‍ തന്ത്രി ചെയ്യുമെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പ്രതികരിച്ചു. ശുദ്ധിക്രിയ ചെയ്യുന്നതിന് വേണ്ടി നട അടയ്ക്കും. നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
യുവതികള്‍ കയറിയെന്ന വിവരം ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ പ്രതികരിച്ചത്. ശബരിമലയില്‍ യുവതികള്‍ കയറിയത് മഹാത്ഭുതമല്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. യുവതികളെ നിര്‍ബന്ധിച്ച് മല കയറ്റുക എന്നത് സര്‍ക്കാര്‍ തീരുമാനമല്ല. എന്നാല്‍ സുപ്രീം കോടതി വിധി പ്രകാരം യുവതികള്‍ എത്തിയാല്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി പ്രതികരിച്ചു.