ബിജെപിയുടെ തോല്‍വി ഉറപ്പാക്കും, നിയമസഭയിലേക്ക് 84 സീറ്റുകളിൽ മത്സരിക്കാൻ എസ്ഡിപിഐ
തിരുവനന്തപുരം: വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി ഉറപ്പാക്കാന്‍ മത്സരിക്കുമെന്ന് എസ്ഡിപിഐ. എണ്‍പത്തിനാല് സീറ്റുകളില്‍ ആണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എസ്ഡിപിഐ ഇത്തവണ 84 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ മത്സരത്തിന് ഇറക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുമായോ വലത് മുന്നണിയുമായോ എസ്ഡിപിഐ ധാരണയോ നീക്കുപോക്കോ ഉണ്ടാക്കില്ല. അതേസമയം ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികള്‍ക്കും സഹായം നല്‍കും. ബിജെപിക്ക് വിജയസാധ്യതയുളള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണോ യുഡിഎഫിനാണോ ജയസാധ്യത എന്നത് പരിശോധിച്ചതിന് ശേഷം അവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാനാണ് എസ്ഡിപിഐ തീരുമാനം.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ എസ്ഡിപിഐക്ക് സാധിച്ചിരുന്നു. 47 സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന എസ്ഡിപിഐ ഇക്കുറി നേട്ടം 102 ആയി ഉയര്‍ത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായോ യുഡിഎഫുമായോ എസ്ഡിപിഐ നീക്കുപോക്കിലെത്തിയിരുന്നില്ല. എന്നിട്ടും സീറ്റ് വര്‍ധിപ്പിക്കാനായതാണ് എസ്ഡിപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എസ്ഡിപിഐ ഇതേ സമീപനമാണ് സ്വീകരിച്ചത്. ബിജെപിക്ക് വേരോട്ടമുളള തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലും കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. പകരം വിജയസാധ്യതയുളള മുന്നണിയെ പിന്തുണയ്ക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചു. മഞ്ചേശ്വരത്ത് നേരിയ വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്. ഇത്തവണയും ബിജെപി ശക്തികേന്ദ്രങ്ങളില്‍ എസ്ഡിപിഐ ഇതേ സമീപനം തന്നെയാവും സ്വീകരിക്കുക.












Click it and Unblock the Notifications