ഹാദിയയെ ഘർവാപസി നടത്താൻ ശ്രമം? വീട്ടിൽ മൂന്നര മണിക്കൂർ ദുരൂഹ കൂടിക്കാഴ്ച! ജാമിദയ്ക്കെതിരെ ഷെഫിൻ
കോട്ടയം: ദില്ലിയിലേക്കും സുപ്രീം കോടതിയിലേക്കും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് കേരളത്തിന്റെ കണ്ണുകള്‍. രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഹാദിയ കേസ് സുപ്രീം കോടതി നാളെ വീണ്ടും പരിഗണനയ്ക്ക് എടുക്കുന്നു. ഹാദിയയ്ക്ക് എന്താണ് പറയാനുള്ളതെന്ന് പരമോന്നത കോടതി കേള്‍ക്കും. ശേഷം കേസിലെ നിര്‍ണായകമായ ആ വിധി പറയല്‍. അതിനിടെ ഹാദിയയെ വീണ്ടും തിരികെ ഹിന്ദുമതത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നാരോപിച്ച് ഷെഫിന്‍ ജഹാന്‍ രംഗത്ത് വന്നിരിക്കുന്നു. വീട്ടുതടങ്കലില്‍ വെച്ച് അതിനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ് ആരോപണം.

ദില്ലിയിലേക്ക് കണ്ണ്നട്ട്
ഹാദിയയെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണ് എന്നും ലൗ ജിഹാദ് ആണ് എന്നുമാണ് സംഘപരിവാര്‍ നടത്തുന്ന പ്രചാരണം. ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് കുടുംബവും ആരോപിക്കുന്നു. ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇതേ വാദമാണ് ഉന്നയിക്കുന്നത്.

നിലപാട് മാറ്റാതെ ഹാദിയ
എന്നാല്‍ ഹാദിയ അന്നും ഇന്നും ഒരേ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. തന്നെ ആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ല എന്ന് ഹാദിയ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. നേരത്തെ ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോഴും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ഹാദിയ നിലപാട് ആവര്‍ത്തിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം
ഹാദിയയെ വീട്ടുതടങ്കലില്‍ വെച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തിയതായാണ് ഷെഫിന്‍ ജഹാന്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കി. കോട്ടയം എസ്പിക്കാണ് ഷെഫിന്‍ ജഹാന്‍ പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും വലിയ പ്രചാരണം നടക്കുന്നുണ്ട്.

വീടിന് സുരക്ഷ
ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി ദില്ലിയിലെത്തിച്ചിരിക്കുകയാണ്. ഈ കഴിഞ്ഞ രണ്ട് ദിവസമായി വൈക്കത്തെ ഹാദിയയുടെ വീടിന് പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. സന്ദര്‍ശകരെ ആരെയും അനുവദിച്ചിരുന്നില്ല. ദേശീയ മാധ്യമങ്ങള്‍ അടക്കം വീടിന് പരിസരത്ത് കാത്ത് നിന്നിട്ടും അശോകനോ ബന്ധുക്കളോ പ്രതികരിച്ചിരുന്നുമില്ല.

മൂന്നര മണിക്കൂർ കൂടിക്കാഴ്ച
ഈ ബഹളങ്ങൾക്കൊക്കെ ഇടയിൽ ഹാദിയയ്ക്ക് ഒരു സന്ദർശകയെ അനുവദിക്കുകയും ചെയ്തു. ഹാദിയയെ ചേകന്നൂര്‍ മൗലവിയുടെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വനിതാ വിഭാഗം നേതാവായ ജാമിദ ടീച്ചര്‍ സന്ദര്‍ശിച്ചത് വിവാദത്തിലായിരുന്നു. മൂന്നര മണിക്കൂറോളം ഇവര്‍ ഹാദിയയുമായി കൂടിക്കാഴ്ച നടത്തി. ജാമിദ ടീച്ചറുടെ സന്ദർശനത്തിന് എതിരെയാണ് ഷെഫിൻ ജഹാൻ പരാതി നൽകിയിരിക്കുന്നത്.

ജാമിദ ടീച്ചർക്കെതിരെ പരാതി
ഇസ്ലാമില്‍ നിന്ന് പുറത്ത് പോവുകയും മുസ്ലീംങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തിവരുന്ന ദുരൂഹ സംഘടനയാണ് ജാമിദ ടീച്ചറുടെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നാണ് ഷെഫിന്‍ ജഹാന്‍ പരാതിയില്‍ ആരോപിക്കുന്നത്. ഇവര്‍ ഹാദിയയുമായി മൂന്ന് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയതിന്റെ ഉദ്ദേശം നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്നും ഷെഫിന്‍ ആരോപിക്കുന്നു.

അശോകന് താൽപര്യമുള്ളവർക്ക് പ്രവേശനം
ഹാദിയയെ വീട്ടില്‍ കാണാന്‍ അനുവദിക്കുന്നത് അച്ഛന്‍ അശോകന് താല്‍പര്യമുള്ളവരെ മാത്രമാണെന്നും ഷെഫിന്‍ പറയുന്നു. ഘര്‍വാപ്പസി പ്രസ്ഥാനവുമായി ബന്ധമുള്ളവര്‍ക്കും സംഘപരിവാര്‍ നേതാക്കള്‍ക്കും മാത്രമാണ് ഹാദിയയെ കാണാന്‍ സാധിക്കുന്നത്. ഹാദിയയില്‍ സമ്മര്‍ദം ചെലുത്താനും ഭീഷണിപ്പെടുത്താനും നീക്കം നടത്തിയതാും ഷെഫിന്‍ പറയുന്നു.

ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കണം
ഹാദിയയുടെ മാനസിക നില തകരാറിലാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ജാമിദ ടീച്ചറും ഘര്‍വാപസി കേന്ദ്രങ്ങളും ഹാദിയുടെ അച്ഛന്‍ അശോകനും ചേര്‍ന്ന് നടത്തുന്നത് എന്നും ഷെഫിന്‍ പരാതിയില്‍ ആരോപിക്കുന്നു. ഹാദിയയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയ ജാമിദ ടീച്ചര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെടുന്നു.

ഭര്‍ത്താവിനൊപ്പം പോകണം
വിവാദത്തിൽ തന്റെ നിലപാട് എന്താണെന്ന് ഹാദിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിച്ച് ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നാണ് ഹാദിയ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാതിരിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളെയെല്ലാം മറികടന്നായിരുന്നു ഹാദിയയുടെ പ്രതികരണം. താന്‍ സുപ്രീം കോടതിയില്‍ പറയാന്‍ പോകുന്നത് എന്താണെന്ന് വ്യക്തമായ സൂചനയാണ് തടിച്ച്കൂടിയ മാധ്യമപ്രവര്‍ത്തകരോട് ഹാദിയ ഉറക്കെ വിളിച്ച് പറഞ്ഞത്.

സുപ്രീം കോടതി വിധി പറയും
ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഹാദിയയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതാണ് എന്നാണ് അശോകന്‍ ആരോപിക്കുന്നത്. അതിനിടെ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റം അല്ലെന്നാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയ ഷെഫിന്‍ ജഹാന്‍ എന്നയാളെ വിവാഹം ചെയ്തത് എന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications