'മുസ്ലീം സഖാക്കൾക്ക് വീട്ടിലെ പൂവൻകോഴിയുടെ അവസ്ഥ, ആവശ്യം വന്നാൽ തട്ടും'; വിവാദ പരാമർശവുമായി വിപി സജീന്ദ്രൻ
പാലക്കാട്: പാലക്കാട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാൻ കൊല ചെയ്യപ്പെട്ട സംഭവത്തിൽ വിവാദ പരാമര്‍ശവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ. സാധാ സഖാക്കൾക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കൾക്ക് വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയാണെന്നും ആവശ്യം വന്നാൽ തട്ടുമെന്നുമായിരുന്നു സജീന്ദ്രന്റെ പരാമർശം. പാവത്തുങ്ങളോട് സഹതാപം മാത്രമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സജീന്ദ്രൻ പറഞ്ഞു.
'കൊലപാതകം സംബന്ധിച്ച് വിചിത്രമായ വാദമാണ് സി പി എം മുന്നോട്ട് വെയ്ക്കുന്നത്. പ്രതികൾ പാർട്ടി അനുഭാവികളായിരിക്കാം സംഘടന ചുമതല ഉള്ളവരല്ലെന്നാണ് വാദം. പാർട്ടി മെമ്പർഷിപ്പും സംഘടന ചുമതലയും ഉള്ളവർ വെട്ടിയാൽ മാത്രമാണോ സി പി എം നടത്തിയ കൊലപാതകം ആവുകയുള്ളൂവെന്നും സജീന്ദ്രൻ ചോദിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കൾക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കൾക്ക്.
വീട്ടിൽ ഒരു ആവശ്യം വന്നാൽ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം.
സഖാവിനെ വെട്ടാൻ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവൻ ബി ജെ പി ആണോ ?? ആണെന്നാണ് ഇപ്പോൾ സഖാക്കൾ വാദിച്ചുകൊണ്ടിരിക്കുന്നത്.

പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. 'ഒരുപക്ഷേ പാർട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കിൽ പോസ്റ്റുകൾ കാണാം.. പക്ഷേ ഞങ്ങളുടെ പാർട്ടി മെമ്പർഷിപ്പില്ല സംഘടനാ ചുമതല ഇല്ല' പാർട്ടി മെമ്പർഷിപ്പും സംഘടന ചുമതലയും ഉള്ളവർ വെട്ടിയാൽ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ?? എത്ര വിചിത്രവും ബാലിശവുമാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ വേണം നിങ്ങൾ സംസാരിക്കാൻ.

സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു.
എകെജി സെന്റർ പടക്കമേറ് കോൺഗ്രസിന്റെ മേൽ കെട്ടിവെച്ചു.പാലക്കാട് സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികൾ ആരെന്നു സി പി എം വിധി എഴുതുന്നു.സി പി എം പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച കെ പി സി സി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങൾ',വി പി സജീന്ദ്രൻ പോസ്റ്റിൽ കുറിച്ചു.

അതേസമയം ഷാജഹാന്റെ കൊലപാതകത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. നവീനിൽ നിന്നും ഷാജഹാന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഒരു വർഷമായി പ്രതികളും ഷാജഹാനും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നുവെന്നും ബി ജെ പി സഹായത്തോടെയല്ലാതെ പ്രതികൾക്ക് ഷാജഹാനെ കൊലപ്പെടുത്താൻ സാധിക്കില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
അതേസമയം ഷാജഹാന്‍റെ കുടുംബത്തിന്‍റെ ആരോപണം തള്ളി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. സി പി എം ശക്തി കേന്ദ്രത്തിൽ ആർ എസ് എസുകാർ വീട്ടിൽ പോയി ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവച്ച നുണയാണെന്നായിരുന്നു ബി ജെ പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ പ്രതികരിച്ചത്.












Click it and Unblock the Notifications