പൂർണ്ണ ഗർഭിണിയായ ഷംന ലേബർ റൂമിൽ നിന്ന് 'മുങ്ങിയത്' എവിടേക്ക്? കൊച്ചിയിലെ തിരച്ചിൽ വിഫലം...
നിറവയറുമായി ലേബർ റൂമിൽ നിന്നും 'മുങ്ങിയ' യുവതി മണിക്കൂറുകൾക്കുള്ളിൽ എറണാകുളത്ത് എത്തിയെങ്കിലും പോലീസ് സംഘത്തിന് യുവതിയെ കണ്ടെത്താനായില്ല.
തിരുവനന്തപുരം/കൊച്ചി: എസ്എടി ആശുപത്രിയിലെ ലേബർ റൂമിൽ നിന്നും കാണാതായ ഗർഭിണിയായ യുവതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. നിറവയറുമായി ലേബർ റൂമിൽ നിന്നും 'മുങ്ങിയ' യുവതി മണിക്കൂറുകൾക്കുള്ളിൽ എറണാകുളത്ത് എത്തിയെങ്കിലും പോലീസ് സംഘത്തിന് യുവതിയെ കണ്ടെത്താനായില്ല.
വർക്കല മടവൂർ സ്വദേശി അൻഷാദിന്റെ ഭാര്യ ഷംന(21)യെയാണ് കഴിഞ്ഞദിവസം എസ്എടി ആശുപത്രിയിലെ ലേബർ റൂമിൽ നിന്നും കാണാതായത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി എങ്ങനെയാണ് ലേബർ റൂമിൽ നിന്ന് കടന്നുകളഞ്ഞതെന്നാണ് പോലീസിനെ ആശ്ചര്യപ്പെടുത്തുന്നത്. ഇതിനുപുറമേ പൂർണ്ണ ഗർഭിണിയായ യുവതിക്ക് ഇത്രദൂരം എങ്ങനെ സഞ്ചരിക്കാനാവുമെന്നതും പോലീസിനെ കുഴക്കുന്ന ചോദ്യങ്ങളാണ്.
പ്രസവത്തിനായി...
പൂർണ്ണ ഗർഭിണിയായിരുന്ന ഷംനയെ ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പ്രസവത്തിനായി എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷംനയെ പരിശോധിച്ച ഡോക്ടർ അഡ്മിറ്റ് ചെയ്യാനുള്ള ചീട്ടെഴുതി തുടർപരിശോധനകൾക്കായി യുവതിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. പ്രസവത്തിന് മുന്നോടിയായുള്ള അവസാന പരിശോധനകൾക്കായി ഷംനയെ മാത്രമാണ് ലേബർ റൂമിലെ പരിശോധന മുറിയിലേക്ക് കടത്തിവിട്ടത്.
അപ്രത്യക്ഷമായി..
എന്നാൽ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞിട്ടും ഷംനയെ കാണാതായതോടെ ബന്ധുക്കൾ അങ്കലാപ്പിലായി. തുടർന്ന് ലേബർ റൂമിന് സമീപത്തെ മുറിയിലെത്തി നഴ്സിനോടും ജീവനക്കാരോടും അന്വേഷിച്ചെങ്കിലും ഷംനയെ കണ്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി. ആശങ്കയിലായ ബന്ധുക്കളും ജീവനക്കാരും ആശുപത്രിയിലെ ശുചിമുറികളടക്കം പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല.
സ്വിച്ച്ഡ് ഓഫ്...
കാണാതായ ആദ്യ മണിക്കൂറുകളിൽ ഷംനയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടെ പൂർണ്ണ ഗർഭിണിയെ കാണാതായതായി പോലീസ് സ്റ്റേഷനിലും പരാതി നൽകി. വൈകീട്ട് 5.15ഓടെയാണ് സംഭവത്തിലെ ട്വിസ്റ്റായി ഷംനയുടെ ഫോൺ വിളിയെത്തുന്നത്.
ഒന്നും പറഞ്ഞില്ല...
ഭർത്താവ് അൻഷാദിന്റെ ഫോണിലേക്കാണ് ഷംനയുടെ മൊബൈലിൽ നിന്നും ആദ്യ വിളിയെത്തിയത്. അൻഷാദ് ഫോൺ എടുത്തെങ്കിലും ഷംന ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. പിന്നെയും ആശങ്കയുടെ നിമിഷങ്ങൾ. തൊട്ടുപിന്നാലെ അൻഷാദിന്റെ ബന്ധുവായ ഒരു സ്ത്രീയുടെ ഫോണിലേക്കും ഷംനയുടെ വിളിയെത്തി.
ഞാൻ സേഫാണ്...
ബന്ധുവായ സ്ത്രീയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച ഷംന ഞാൻ സേഫാണ് പേടിക്കേണ്ട എന്നുമാത്രം പറഞ്ഞ് ഫോൺ കട്ടാക്കി. ഇതോടെ ഷംനയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്താനായി പോലീസിന്റെ ശ്രമം. ഉച്ചയ്ക്ക് കാണാതായ ഷംനയുടെ ടവർ ലൊക്കേഷൻ കണ്ടെത്തിയ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചതാണ് പിന്നീട് കണ്ടത്.
കോട്ടയത്തും എറണാകുളത്തും...
വൈകീട്ട് 6.10ന് ഷംനയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തിയ പോലീസിന് യുവതി കോട്ടയം ഏറ്റുമാനൂരിലുണ്ടെന്നാണ് വിവരം ലഭിച്ചത്. തുടർന്ന് യുവതി ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
അന്വേഷണം...
രാത്രി 7.40ഓടെ ഷംനയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ എറണാകുളത്താണെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇതോടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ ഗർഭിണിയായ ഒരു യുവതി ട്രെയിൻ ഇറങ്ങുന്നത് കണ്ടതായി ചിലർ പോലീസിന് മൊഴി നൽകിയിരുന്നു.
എല്ലാം വിഫലം...
പൂർണ്ണ ഗർഭിണിയായ യുവതി എറണാകുളത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നഗരത്തിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും തിരച്ചിൽ നടത്തിയെങ്കിലും എല്ലാം വിഫലമായി. ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സ തേടിയേക്കുമെന്ന സംശയത്തിൽ നഗരത്തിലെ ആശുപത്രികളിലും പോലീസ് സംഘം പരിശോധന നടത്തി.
എവിടെ പോയി...
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രസവിക്കേണ്ട പൂർണ്ണ ഗർഭിണിയായ യുവതി എങ്ങോട്ട് പോയെന്ന് പോലീസിനും ഇതുവരെ കൃത്യമായ വിവരമൊന്നുമില്ല. നിറവയറുമായി യുവതിക്ക് എത്രദൂരം എങ്ങനെ സഞ്ചരിക്കാനാകുമെന്നതാണ് പോലീസിന്റെ സംശയം. യുവതിയോടൊപ്പം മറ്റാരെങ്കിലും ഉണ്ടോ എന്നും പോലീസിന് സംശയമുണ്ട്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും പൂർണ്ണ ഗർഭിണിയെ കാണാതായി, ടവർ ലൊക്കേഷന്‍ എറണാകുളത്ത് !!
ട്രെയിനിൽ നിന്ന് കായലിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം...