'യേശുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്?';കെൽട്രോണിന്റെ ചോദ്യത്തിനെതിരെ ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം; അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഫ്രാഞ്ചൈസി നിർണയിക്കുന്നതിന് കെൽട്രോൺ നടത്തുന്ന പരീക്ഷയിലെ ചോദ്യത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
ഈ സർക്കാർ വിശ്വാസ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളിലും വിശ്വാസ വിരുദ്ധത കുത്തിനിറയ്ക്കാനും സാഹോദര്യത്തോടെ കഴിയുന്ന നാനാജാതി മതസ്ഥരെ തമ്മിലടിപ്പിക്കാനുമാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നതെന്നും ശോഭ കുറ്റപ്പെടുത്തി. യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്? എന്ന ചോദ്യത്തിനെതിരെയാണ് ശോഭ രംഗത്തെത്തിയത്.ബ്രഹ്മാവ്,വിഷ്ണു,മഹേശ്വരൻ,ഇന്ദ്രൻ എന്നീ നാല് പേരുകളാണ് ഓപ്ഷനായി നൽകിയത്. ഇത് സംബന്ധിച്ച് ശോഭ ഫഏസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്?
പുതിയ അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഫ്രാഞ്ചൈസി നിർണയിക്കുന്നതിന് കെൽട്രോൺ നടത്തുന്ന പരീക്ഷയിലെ ചോദ്യമാണിത്. ഈ ചോദ്യത്തിന് നാല് ഓപ്ഷനും നൽകിയിട്ടുണ്ട്.
A. ബ്രഹ്മാവ്
B. വിഷ്ണു
C. മഹേശ്വരൻ
D. ഇന്ദ്രൻ
ഏഷ്യൻ ഹിസ്റ്ററിയിലെ വേദിക്ക് ഭാഗത്തെ ചോദ്യമാണെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മതങ്ങളെ തമ്മിൽ തല്ലിച്ച് അതിൽ നിന്ന് ചോര കുടിക്കാൻ ഉള്ള മാർക്സിസ്റ്റ് കുബുദ്ധിയാണ് ഇതിനൊക്കെ പിന്നിൽ. ഇങ്ങനെ ഒരു ചോദ്യപേപ്പർ തയ്യാറാക്കിയാൽ തങ്ങളുടെ കൂട്ടു മുന്നണിക്കാരായ എസ്ഡിപിഐ ക്കാരെ പോലെ അധ്യാപകരുടെ കൈവെട്ടാൻ ഹൈന്ദവ ധർമ്മത്തിൽ വിശ്വസിക്കുന്നവർ ഇറങ്ങുമെന്നും അങ്ങനെ ഒരു കലാപം ഉണ്ടാക്കാം എന്നൊക്കെ വിചാരിക്കുന്ന കുത്തിത്തിരിപ്പുകാർക്ക് നല്ല നമസ്കാരം.
ഈ സർക്കാർ വിശ്വാസ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളിലും വിശ്വാസ വിരുദ്ധത കുത്തിനിറയ്ക്കാനും സാഹോദര്യത്തോടെ കഴിയുന്ന നാനാജാതി മതസ്ഥരെ തമ്മിലടിപ്പിക്കാനുമാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത്.
ഹൈന്ദവ ധർമ്മത്തിൽ വിശ്വസിക്കുന്നവർ ഇതിനെതിരെ പ്രതികരിക്കും. അവർ പ്രതികരിക്കുന്നത് ഒരു ക്രൈസ്തവ സഹോദരനെയും വിദ്വേഷത്തോടെ കണ്ടുകൊണ്ട് ആയിരിക്കില്ല. പ്രത്യുത ജാതിമതഭേദമെന്യേ ഒറ്റക്കെട്ടായി ഈ കമ്മ്യൂണിസ്റ്റ് വിശ്വാസ വിരുദ്ധതയെ നേരിട്ടുകൊണ്ട് തന്നെയായിരിക്കും..












Click it and Unblock the Notifications