സരിതയല്ല, ആദ്യ പരാതി ലക്ഷ്മി നായര്‍ക്കെതിരേ!! പക്ഷെ... കേസിന്റെ തുടക്കം ഇങ്ങനെ
തലശേരിയിലെ അഞ്ച് ഡോക്ടര്‍മാരാണ് പോലീസില്‍ പരാതി നല്‍കിയത്
തിരുവനന്തപുരം: സോളാര്‍ കേസും സരിതാ എസ് നായരുടെ വെളിപ്പെടുത്തലുകളുമെല്ലാം കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ വരെ ഇളക്കിയിട്ടുണ്ട്. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തു കഴിഞ്ഞു.
എന്നാല്‍ സോളാര്‍ കേസിന്റെ തുടക്കം ഇങ്ങനെയൊന്നുമായിരുന്നില്ല. തലശേരിയിലെ അഞ്ചു ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോള്‍ കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസായി മാറിയത്.

ആദ്യ കേസ്
വണ്ടിച്ചെക്ക് നല്‍കി തങ്ങളെ കബളിപ്പിച്ചുവെന്ന് തലശേരിയിലെ അഞ്ച് ഡോക്ടര്‍മാരാണ് ആദ്യം പരാതി നല്‍കിയത്. ഇതു പിന്നീട് കോണ്‍ഗ്രസിനെ അടിമുടി ഉലച്ച സോളാര്‍ കേസായി വലുതാവുകയായിരുന്നു.

വിചാരണ തുടങ്ങിയിട്ടില്ല
സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു ഡോക്ടര്‍മാരായ ശ്യാം മോഹന്‍, അനൂപ് കോശി, മനോജ് കുമാര്‍, അഭിലാഷ് ആന്റണി, സുനില്‍ കുമാര്‍ എന്നിവരുടെ പരാതി. ഇതില്‍ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. നവംബര്‍ മൂന്നിന് വിചാരണ ആരംഭിക്കുമെന്നാണ് വിവരം.

സരിതയ്‌ക്കെതിരായ കേസ്
അഞ്ച് ചെക്ക് തട്ടിപ്പും മൂന്നു പോലീസ് കേസും സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനെതിരേയും തലശേരി കോടതിയിലുണ്ട്. ഡോക്ടര്‍മാരില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. പിന്നീട് ചെക്ക് നല്‍കിയിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.

ലക്ഷ്മി നായര്‍ വഞ്ചിച്ചു
ലക്ഷ്മി നായര്‍ എന്ന സ്ത്രീക്കെതിരേയാണ് ഡോക്ടര്‍മാര്‍ പരാതി നല്‍കിയത്. തുടര്‍ന്നു തലശേരി പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ലക്ഷ്മി നായരല്ല, സരിത എസ് നായരാണ് പ്രതിയെന്ന് കണ്ടെത്തിയത്.

അന്വേഷണസംഘം തിരുവനന്തപുരത്ത്
സരിതയെ പിടികൂടാന്‍ തലശേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തി. എന്നാല്‍ പെരുമ്പാവൂര്‍ പോലീസ് സരിതയെ അപ്പോഴേക്കും പിടികൂടിയിരുന്നു. തുടര്‍ന്നു തലശേരിയിലേക്ക് മടങ്ങാന്‍ പോലീസിനു നിര്‍ദേശം ലഭിക്കുകയായിരുന്നു.

കൂടുതല്‍ പരാതികള്‍
കേസ് വിവാദമായി കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തു വരികയായിരുന്നു. നൂറോളം പേര്‍ക്കു 50,000 മുതല്‍ 50 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്നും പരാതികള്‍ വന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ്
സരിത നടത്തിയ സോളാര്‍ തട്ടിപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും നടന്നുവെന്നായിരുന്നു ആരോപണം.

നിഷേധിച്ച് ഉമ്മന്‍ചാണ്ടി
തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി തുടക്കത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് ഉമ്മന്‍ ചാണ്ടിയോട് സരിത സംസാരിക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാദത്തിനു ബലം കൂടി.

കുരുവിളയുമായുള്ള ബന്ധം
ദില്ലിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സഹായിയായിരുന്ന തോമസ് കുരുവിളയും സരിതയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നതായി പല തവണ സരിത കുരുവിളയെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

സഹായം ലഭിച്ചെന്ന് സരിതയും ബിജുവും
കൊച്ചി ഗസ്റ്റ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടിയുമായി ബിജു രാധാകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ നല്‍കിയ ചെക്ക് മടങ്ങിപ്പോയെന്നും അന്ന് കേസെടുക്കാതെ തടഞ്ഞ് ഉമ്മന്‍ചാണ്ടിയായിരുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ടായി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സോളാര്‍ പദ്ധതിക്കു സഹായം ലഭിച്ചെന്ന് സരിതയും ബിജുവും പറയുന്നത്.

ജിക്കുമോന്‍ രാജിവച്ചു
സരിതയോട് നൂറില്‍ കൂടില്‍ തവണ ഫോണില്‍ വിളിച്ചു സംസാരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്നും ജിക്കുമോന്‍ ജേക്കബ് രാജിവച്ചു. ഇതിനു പിറകെ ടെനി ജോപ്പന്‍, സലിം രാജ്, പിആര്‍ഡി ഡയറക്ടര്‍ എന്നിവരെ പുറത്താക്കി.

കേസ് കരുത്താര്‍ജിച്ചത്
ജൂണ്‍ 29ന് മുഖ്യമന്ത്രിയുടെ ഓഫീസിനും സരിതയ്ക്കുമെതിരേ പത്തനംതിട്ട സ്വദേശിയായ ശ്രീധരന്‍ നായര്‍ പരാതിയുമായി രംഗത്തു വന്നതോടെ കേസ് കൂടുതല്‍ കരുത്താര്‍ജിച്ചു. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കാന്‍ സരിതയും ടെനി ജോപ്പനും ചേര്‍ന്നു ശ്രീധരന്‍ നായരുമായി അഞ്ചു കോടിയുടെ കരാര്‍ ഉണ്ടാക്കി. തുടര്‍ന്നു 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചു കൈമാറിയെന്നും ശ്രീധരന്‍ നായര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ സമരം
ആരോപണം നേരിട്ടവര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി രംഗത്തുവന്നു. തുടര്‍ന്നാണ് ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ സോളാര്‍ കമ്മീഷനെ മുഖ്യമന്ത്രി നിയോഗിച്ചത്. ജസ്റ്റിസ് ശിവരാജനെയാണ് ഇതിന്റെ ചുമതലയേല്‍പ്പിച്ചത്.












Click it and Unblock the Notifications