Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷ പ്രക്ഷോഭത്തിന് കേരള നിയമസഭ നൽകിയ ഐക്യദാർഢ്യം ചരിത്രത്തിൽ ഇടംപിടിക്കും; എകെ ബാലന്‍

തിരുവനന്തപുരം: മാതൃകാ നിയമനിർമാണങ്ങളിലൂടെയും മറ്റ് സഭാ നടപടികളിലൂടെയും രാജ്യത്തിന് മാതൃക സൃഷ്ടിച്ച നിയമസഭയാണ് നമ്മുടേതെന്ന് നിയമമന്ത്രി എകെ ബാലന്‍. നിയമസഭാ നടപടികൾക്കപ്പുറം ജനങ്ങളുടെ വികാരവും പ്രതിഷേധവും സംസ്ഥാനത്തെയോ രാജ്യത്തെയോ അടിയന്തര സാഹചര്യങ്ങളും പ്രതിഫലിപ്പിക്കുന്ന വേദി കൂടിയായി കേരള നിയമസഭ മാറിയിട്ടുണ്ട്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും വെല്ലുവിളി നേരിടുമ്പോഴും രാജ്യത്തിന് മാതൃകയായ നിലയിൽ കേരളനിയമസഭ പ്രതികരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിഷയം ചർച്ച ചെയ്യാൻ ഒരു ദിവസത്തെ പ്രത്യേക സമ്മേളനമോ പ്രമേയം പാസാക്കുന്നതിനോ വരെ സഭ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സമാനമായ മറ്റൊരു മാതൃക സൃഷ്ടിച്ച സമ്മേളനമായിരുന്നു വ്യാഴാഴ്ച ചേർന്ന 21-ാം സമ്മേളനം. രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭത്തിന് കാരണമായ കാർഷികനിയമങ്ങൾ റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാനാണ് പ്രത്യേക സമ്മേളനം ചേർന്നത്. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ 12 പേർ പങ്കെടുത്തു. കർഷകപ്രക്ഷോഭത്തിന് ആധാരമായ ഫാർമേഴ്‌സ് (എംപവർമെന്റ് പ്രൊട്ടക്‌ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ്‌ ഫാം സർവീസ് ആക്ട് 2020, ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ്‌ കൊമേഴ്സ് (പ്രൊട്ടക്‌ഷൻ ആൻഡ്‌ ഫെസിലിറ്റേഷൻ) ആക്ട് 2020, എസൻഷ്യൽ കമോഡിറ്റീസ് ആക്ട് (അമൻമെന്റ്) 2020 എന്നീ നിയമങ്ങൾ പിൻവലിക്കണമെന്നാണ് പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.

akbalan

നിയമനിർമാണങ്ങൾ അത് ബാധിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയും സംശയവും ജനിപ്പിക്കുമ്പോൾ നിയമനിർമാണ സഭകൾക്ക് അത് ഗൗരവമായി പരിഗണിക്കാൻ ബാധ്യതയുണ്ടെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കാർഷികോൽപ്പനങ്ങളുടെ വിലത്തകർച്ചയും കർഷക ആത്മഹത്യകളും സാമൂഹ്യപ്രശ്നമായി മാറുന്ന സാഹചര്യത്തിലാണ് നിലവിലുള്ള സംരക്ഷണംപോലും പുതിയ നിയമനിർമാണത്തിലൂടെ കർഷകർക്ക് നഷ്ടപ്പെടുന്നത്. കാർഷികോൽപ്പന്നങ്ങൾ കേന്ദ്രം തന്നെ സംഭരിച്ച് ന്യായവില ഉറപ്പുവരുത്തണം. കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരമാകെ കോർപറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്. ഭക്ഷ്യോൽപ്പന്നങ്ങളുടെ സംഭരണം, വിതരണം എന്നിവയിൽനിന്ന്‌ സർക്കാർ പിൻമാറുന്നതോടെ പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും വർധിക്കും.

ഭക്ഷ്യവിതരണവും ഭക്ഷ്യസുരക്ഷയും അപകടത്തിലാകും. കൃഷി ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ സംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയമാണ്. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ വിശദമായ കൂടിയാലോചനകൾ നടത്താതെ നിയമനിർമാണം നടത്തിയത് ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ്. പാർലമെന്റിന്റെ സ്റ്റാൻഡിങ്‌ കമ്മിറ്റികളുടെ പരിഗണനകൾക്കുപോലും അയക്കാതെയാണ് ഈ നിയമങ്ങൾ പാസാക്കിയതും പ്രമേയത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുഗമമായപൊതുവിതരണ സംവിധാനമുള്ള കേരളത്തിൽ ഈ നിയമം യാഥാർഥ്യമായാൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതുതന്നെയാണ് പ്രമേയം കൊണ്ടുവരുന്നതിന്റെ അടിയന്തര പ്രാധാന്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമേയത്തോട് യോജിച്ചെങ്കിലും പ്രതിപക്ഷത്തുനിന്ന്‌ സംസാരിച്ച കോൺഗ്രസ് നേതാവ് കെ സി ജോസഫ് മൂന്ന് ഭേദഗതി അവതരിപ്പിച്ചു. പ്രമേയം അല്ല കേന്ദ്ര സർക്കാരിന്റെ നിയമത്തിനെതിരെ നിയമനിർമാണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 23ന് മന്ത്രിസഭ ശുപാർശ ചെയ്ത സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയെ വിമർശിച്ച അദ്ദേഹം ഒരു പടികൂടി കടന്ന് മന്ത്രിമാർ പോയി ഗവർണറുടെ കാലുപിടിച്ചു എന്നുവരെ പറഞ്ഞുവച്ചു. കെ സി ജോസഫിന്റെ വിമർശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

ഭേദഗതികളിൽ ആവശ്യപ്പെട്ട കാര്യങ്ങൾ പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ ഉണ്ടെന്ന് പ്രസക്തഭാഗങ്ങൾ ഉദ്ധരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി കർഷകരുമായി നേരിട്ട് ചർച്ച നടത്താൻ തയ്യാറാകാത്തത് സംബന്ധിച്ച പരാമർശം പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്നും കെ സി ജോസഫ് പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രി കേന്ദ്രസർക്കാരിന്റെ തലവനാണെന്നും കേന്ദ്രസർക്കാരിനെതിരായ പ്രമേയത്തിൽ പേരെടുത്ത് പരാമർശിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും എകെ ബാലന്‍ അഭിപ്രായപ്പെട്ടു.

നിയമസഭ വിളിച്ചുചേർക്കുന്നതിൽ മന്ത്രിസഭയുടെ ശുപാർശ സ്വീകരിക്കാൻ ഭരണഘടന പ്രകാരം ഗവർണർ ബാധ്യസ്ഥനാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് വിവേചനാധികാരം ഇല്ല. അതുകൊണ്ടുതന്നെ ശുപാർശ അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ഗവർണർ അനുമതി നിഷേധിച്ചതോടെ ഗവർണറുടെ നടപടി ഭരണഘടനാപരമായി ശരിയല്ലെന്ന് അദ്ദേഹത്തെ ഓർമിപ്പിച്ച് വീണ്ടും സഭ ചേരാൻ മന്ത്രിസഭ ശുപാർശ ചെയ്തു. ഗവർണർ അത് അംഗീകരിച്ചു. മന്ത്രിമാർ ഗവർണറെ കാണുന്നതും ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതും ഭരണഘടനാപരമാണ്. അതിനെ കാലുപിടിത്തം എന്നൊക്കെ പറയുന്നത് ശരിയല്ല.

ഗവർണർ പദവിയെ ഇത്തരത്തിൽ ആക്കിയതിന്റെ ചരിത്രം ഇപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി കെ സി ജോസഫിനെ ഓർമിപ്പിച്ചു.
ലേഖകനും കൃഷിമന്ത്രി സുനിൽകുമാറുമാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗവർണറെ സന്ദർശിച്ചത്. സഭ ചേരാൻ മന്ത്രിസഭ തീരുമാനിച്ച സാഹചര്യം ഗവർണറെ ബോധ്യപ്പെടുത്തി. സൗഹാർദപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കേന്ദ്ര ബിജെപി സർക്കാർ നിയമിച്ച ഗവർണറോട് എൽഡിഎഫ് സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നു എന്ന് പ്രചരിപ്പിച്ച് തങ്ങളാണ് വലിയ ബിജെപി വിരോധികളെന്ന് വരുത്തിത്തീർക്കാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. എൽഡിഎഫിന്റെയും സർക്കാരിന്റെയും സുവ്യക്തമായ നിലപാട് നടപ്പാക്കുക എന്ന സമീപനംതന്നെയാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്.

സംസ്ഥാനം കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ഈ സർക്കാർ കാർഷികമേഖലയിൽ നടപ്പാക്കിയ കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. നെൽക്കർഷകർക്ക് റോയൽറ്റി ഏർപ്പെടുത്തിയതും രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്ക് താങ്ങുവില ഏർപ്പെടുത്തിയതും 8900 കോടി രൂപയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിയും പച്ചക്കറി ഉൽപ്പാദനം ഇരട്ടിയിലധികം വർധിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിഭൂമിയുടെ വിസ്തൃതി വർധിപ്പിച്ചതും കാർഷിക പെൻഷൻ വർധിപ്പിച്ചതും കർഷക ക്ഷേമനിധി ഏർപ്പെടുത്തിയതും അട്ടപ്പാടിയിലെ മില്ലറ്റ് വില്ലേജ് പദ്ധതിയും 27 ഇനം കാർഷികവിളകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതും മുഖ്യമന്ത്രി വിശദീകരിച്ചു.

കേന്ദ്ര നിയമത്തിനെതിരെ നിയമനിർമാണം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭേദഗതികളുടെ അന്തഃസത്ത പ്രമേയത്തിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും കെ സി ജോസഫ് ഭേദഗതി പ്രസ് ചെയ്തത് പ്രതിപക്ഷത്തുള്ളവരെപ്പോലും അത്ഭുതപ്പെടുത്തി. തുടർന്ന്, ഭേദഗതി ശബ്ദവോട്ടോടെ തള്ളുകയും പ്രമേയം സഭ ഏകകണ്‌ഠമായി പാസാക്കുകയും ചെയ്തു. ബിജെപി അംഗം ഒ രാജഗോപാൽ കാർഷികനിയമങ്ങളെ അനുകൂലിച്ചെങ്കിലും പ്രമേയത്തെ എതിർക്കാതിരുന്നതും ശ്രദ്ധേയമായി. ഒ രാജഗോപാലിന്റെ നടപടി ബിജെപി നേതൃത്വത്തിന് മുഖമടച്ച് കിട്ടിയ അടിയായി .

ദേശീയപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമാക്കുന്ന നാല് പ്രത്യേക സമ്മേളനം ചേർന്ന് അഞ്ച്‌ പ്രമേയം പാസാക്കി 14-ാം നിയമസഭ മാതൃക കാട്ടി. നോട്ട് നിരോധനം, കന്നുകാലി കശാപ്പ് നിരോധനം, എസി-എസ്ടി സംവരണം ലോക്‌സഭയിലും നിയമസഭയിലും 10 വർഷത്തേക്കുകൂടി ദീർഘിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി, പൗരത്വ ഭേദഗതി നിയമം, ഇപ്പോൾ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവും. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന് കേരള നിയമസഭ നൽകിയ ഐക്യദാർഢ്യം ചരിത്രത്തിൽ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    BJP MLA O Rajagopal makes a U-turn, says he 'strongly opposed' assembly resolution on farm laws

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+