'കെസിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കുന്നു'; ചെന്നിത്തലയ്ക്കെതിരെ സോണിയാ ഗാന്ധിയ്ക്ക് പരാതി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഹൈക്കമാന്‍റിൽ വീണ്ടും പരാതി. കെ സി വേണുഗോപാലിനെ ചെന്നിത്തല സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുന്നെന്ന് കാണിച്ചാണ് പരാതി.
തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനലാണ് പരാതി നൽകിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെസിയ്ക്ക് എതിരെ ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സനൽ പരാതിയിൽ ആവിശ്യപ്പെട്ടു.
സോണിയാ ഗാന്ധിക്കാണ് പരാതി നൽകിയിരിക്കുന്നത്.ചെന്നിത്തല അണികൾക്ക് നിർദ്ദേശം നൽകുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതും സൻൽ നൽകിയ പരാതിയിലുണ്ട്.

അതേസമയം, സമാന വിഷയത്തിൽ ചെന്നിത്തലയ്ക്ക് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു. കെസിക്കെിരെ പോസ്റ്റിടാൻ നിർദ്ദേശം നൽകുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോൺഗ്രസ് സൈബർ സ്പേസിൽ ശക്തമാണ്. എന്നാൽ ആ ശബ്ദം രമേശ് ചെന്നിത്തലയുടേത് അല്ലെന്നും അത് ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരിക്കുന്നത്.

അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിമര്‍ശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വെളളയില്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതിരുന്നത്. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ യുഡിഎഫ് പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംഘടനാ ചുമതലയുള്ള കെസി വേണുഗോപിലെനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്പുറമെ, കെസി വേണുഗോപാലിന് എതിരെ ജന്മനാടായ കണ്ണൂരും കോഴിക്കോടും തിരഞ്ഞെടുപ്പ് പ്രതിഷേധം അറിയിച്ച് പോസ്റ്ററുകളും ഫ്‌ലെക്‌സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റു വാങ്ങിയ കനത്ത തോൽവിലാണ് പോസ്റ്റർ സ്ഥാപിച്ചിരുന്നത്. 'കെസിയെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്നാണ് കോഴിക്കോട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ പ്രതൃക്ഷപ്പെട്ടത്.

കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പട്ടത്. പാളയം ഉൾപ്പടെ വിവിധ ഭാഗങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ, നേരത്തെ കണ്ണൂരിലും കെ.സി. വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതിന് പിന്നാലെ വിഷയം വലിയ വിവാദം ആയി മാറിയിരുന്നു. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്ന വാചകങ്ങളോടെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് തന്നെ കെ സി യുടെ ഏറ്റവും വിശ്വസ്തനായ ഇരിക്കൂർ എം എൽ എ സജീവ് ജോസഫിന്റെ ഓഫീസിന് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു. കൂടാതെ ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകളെല്ലാം പതിപ്പിച്ചിരുന്നത്.

അതി രൂക്ഷമായ ഭാഷയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റു തുലച്ചു, പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ കൂടി പോസ്റ്ററിലുണ്ടായിരുന്നു. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ, ഈ വിഷയത്തിൽ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും കെ സി വോണുഗോപാലിന് എതിരെ രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications