ആദ്യം ദിനം സോണിയയെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ: തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ഇഡി
ദില്ലി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരായ സോണിയാ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി സോണിയാ ഗാന്ധിയെ വിളിച്ചിട്ടുണ്ട്. സോണിയ ഗാന്ധി അടുത്തിടെ കോവിഡിൽ നിന്ന് സുഖം പ്രാപിച്ച വ്യക്തിയായതിനാല്‍ തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചോദ്യം ചെയ്തതെന്നും ഉദ്യോഗസ്ഥരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നുവെന്നും ഇഡി വ്യത്തങ്ങള്‍ വ്യക്തമാക്കി.
ഒരു വനിതാ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ അഞ്ച് ഉദ്യോഗസ്ഥരാണ് ഗാന്ധിജിയെ ചോദ്യം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എ ഐ സി സിക്ക് വേണ്ടി 50 ചോദ്യങ്ങളുടെ പട്ടികയായിരുന്നു അന്വേഷണ സംഘം തയ്യാറാക്കിയിരുന്നത്. സെൻട്രൽ ഡൽഹിയിലെ അന്വേഷണ ഏജൻസിയുടെ ആസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷമായിരുന്നു ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവർക്കൊപ്പമുണ്ടായിരുന്നു.

സോണിയയെ ചോദ്യം ചെയ്യുമ്പോള്‍ സമീപത്തെ മുറിയില്‍ ഇരിക്കാന്‍ പ്രിയങ്കയെ ഇഡി അനുവദിച്ചിരുന്നു. എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാൽ അമ്മയോടൊപ്പം കഴിയാനും മരുന്നുകൾ നൽകാനും വേണ്ടിയാണ് ഇത്തരം സൌകര്യം ഒരുക്കിയതെന്നും ഇഡി അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇഡിയുടെ നടപടിയെ പാർട്ടി അപലപിക്കുകയും ബി ജെ പിയുടെ "രാഷ്ട്രീയ പകപോക്കൽ" ആണെന്നും ആക്ഷേപിച്ച കോണ്‍ഗ്രസ് നേതൃത്വം സോണിയക്ക് പിന്തുണ അർപ്പിച്ച് രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. 'ഇഡിയുടെ ദുരുപയോഗം അവസാനിപ്പിക്കുക' എന്നെഴുതിയ വലിയ ബാനറുകളുമായി കോൺഗ്രസ് നേതാക്കൾ ഇന്ന് പാർലമെന്റ് സമുച്ചയത്തിലേക്ക് മാർച്ച് നടത്തുകയുണ്ടായി. കേരളം ഉള്‍പ്പടേയുള്ള സ്ഥലങ്ങളിൽ പ്രതിഷേധക്കാർ ട്രെയിനുകൾ തടയുകയും ചില സംസ്ഥാനങ്ങളില്‍ വാഹനങ്ങൾ കത്തിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, നേരത്തേ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സോണിയയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും കൊവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇഡി അറിയിച്ചെങ്കിലും ഇഡി ഓഫീസിലേക്ക് താൻ നേരിട്ട് എത്തുമെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. പാർട്ടി അധ്യക്ഷയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി അസ്ഥാനത്ത് യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ട് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അധ്യക്ഷയ്ക്ക് പിന്നിൽ പാർട്ടി ഒറ്റക്കെട്ടായി ഉറച്ച് നിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications