വിഎസ്സും പിണറായിയും വീണ്ടും നേര്‍ക്കുനേര്‍
തിരുവനന്തപുരം:ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ ചൊല്ലി വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വീണ്ടും നേര്‍ക്കുനേര്‍ യുദ്ധത്തിന്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മാഫിയകകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ വിഎസ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടത് എന്ന് പറഞ്ഞു. എന്നാല്‍ വിസ് തെറ്റദ്ധാരണമൂലമാകും അത് പറഞ്ഞതെന്ന് പിണറായി പ്രതികരിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപ്പറ്റി തനിക്ക് തെറ്റിദ്ധാരണയില്ലെന്നാണ് വിഎസ് മറുപടി കൊടുത്തത്.
ഏറെ നാളായി ഒഴിഞ്ഞു നിന്നിരുന്ന പ്രസ്താവന യുദ്ധത്തിലേക്കാണ് ഈ സംഭവം സിപിഎമ്മിനെ വീണ്ടും നയിക്കുന്നത്. വിഎസ്സിനെതിരെ പാര്‍ട്ടിയില്‍ പിണറായിയുടെ ശക്തനായ അനുയായി എംഎം മണിയും രംഗത്ത് വന്നിട്ടുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും വിഎസ്സിനെ വിമര്‍ശിച്ചെത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേക്കാള്‍ ജനദ്രോഹപരമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നാണ് പിണറായി വിജയന്റേയും പാര്‍ട്ടിയുടേയും നിലപാട്. രണ്ട് റിപ്പോര്‍ട്ടുകളും തള്ളി പരിസ്ഥിതി വിദഗ്ധരേയും സാധാരണക്കാരേയും ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി പഠനം നടത്തണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേക്കാളും മികച്ചത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്നും അതാണ് നടപ്പിലാക്കേണ്ടത് എന്നുമാണ് വിഎസ് ആവര്‍ത്തിക്കുന്നത്.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ പിണറായി വിജയന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് സീതാറാം യെച്ചൂരിയും പറയുന്നു. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് കേരളത്തില്‍ വച്ച് തന്നെ തീര്‍ക്കണം എന്നുമാണ് യെച്ചൂരിയുടെ നിലപാട്.
രണ്ട് റിപ്പോര്‍ട്ടുകളെക്കുറിച്ചും വിഎസ് പറയുന്നതിനോട് മറുപടി പറയാന്‍ താനില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയും പറയുന്നു. പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറി പറഞ്ഞു കഴിഞ്ഞതാണ്. വിഎസ് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നാണ് എംഎം മണി പ്രതികരിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയത തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. കടുത്ത വിഎസ് പക്ഷക്കാരായ ചന്ദ്രന്‍ പിള്ളക്കെതിരേയും എസ് ശര്‍മക്കെതിരേയും എറണാകുളം ജില്ലാ കമ്മിറ്റി നീങ്ങുന്നത് വിഎസ്സിനെ വീണ്ടും ചൊടിപ്പിച്ചേക്കും. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചു എന്നതാണ് ചന്ദ്രന്‍ പിള്ളക്കും ശര്‍മക്കും എതിരെ ഉള്ള പരാതി.