മടിയില്‍ കനമില്ല; വഴിയില്‍ പേടിയുമില്ല- സ്പ്രിംക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: സ്പിംക്‌ളര്‍ വിവാദത്തില്‍ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ചില ചോദ്യങ്ങള്‍ ആരാഞ്ഞത് സ്വാഭാവിക നടപടിയാണ്. ഏത് കേസിലും ഇത്തരം ചോദ്യങ്ങള്‍ കോടതി ഉന്നയിക്കും. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനാണിത്. വിവരശേഖരണത്തിന്റെ ഭാഗമാണത്. ഹൈക്കോടതിയുടെ നടപടികളില്‍ അപാകതയില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ. ഈ ധൈര്യമാണ് ഇനിയങ്ങോട്ടും ഉണ്ടാകുക. മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഐടി കമ്പനിയുടെ വിലാസം എകെജി സെന്ററിന്റേതാണ് എന്ന ആരോപണം അസംബന്ധമാണ്. അങ്ങനെ ആരെങ്കിലും ചെയ്യുമോ. ആരോപിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ. അവരുടെ ശീലം വച്ച മറ്റുള്ളവരെ അളക്കരുതെന്നും പിണറായി പറഞ്ഞു.

വിവാദത്തില്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിക്ലറിന് കൈമാറിയ കരാറില്‍ പിഴവ് സംഭവിച്ചോ എന്നാണ് അന്വേഷണ സമിതി പരിശോധിക്കുക. കേന്ദ്ര ഐടി സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എം മാധവന്‍ നമ്പ്യാര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. കരാറുമായി ബന്ധപ്പെട്ട് വഴിവിട്ട ഇടപാടുകള്‍ നടന്നിട്ടുണ്ടോ, ചട്ട വിരുദ്ധമായിട്ടാണോ നടപടികള്‍, ആര്‍ക്കെങ്കിലും പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നോ, ജനങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷണ സമിതി പരിശോധിക്കുക. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ആരോഗ്യ വിവരങ്ങള്‍ അടങ്ങിയ ഡാറ്റ കൈമാറുന്ന കരാറില്‍ ഒപ്പുവച്ചത്.
സഖ്യകക്ഷിയായ സിപിഐ വരെ ഇടപാടില്‍ മുഖം ചുളിച്ച പശ്ചാചത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറായത്. മന്ത്രിസഭയെ മറികടന്ന് കരാറുണ്ടാക്കിയത് ശരിയല്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പര്‍ച്ചേസ് കരാറായത് കാരണം നിയമവകുപ്പിന്റെ ഉപദേശം തേടേണ്ടതില്ലെന്നാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ പ്രതികരിച്ചത്. ആരും സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും തന്റെ ഉത്തരവാദിത്തത്തിലാണ് കരാര്‍ ഒപ്പുവച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ തീരുമാനത്തില്‍ ആരും കൈകടത്തിയിട്ടില്ല. രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണം നിഷേധിക്കുന്നു. തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ പുനഃപരിശോധിക്കും. തന്റേത് പ്രഫഷണല്‍ തീരുമാനമാണെന്നും ശിവശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications