ശ്രീജിത്തിനെ അടിച്ച് പതം വരുത്തി! ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ കടുത്ത വയറുവേദനയും മൂത്രതടസവും..
വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. കസ്റ്റഡിയില്‍ വെച്ച് അതിക്രൂര പീഡനത്തിന് ഇരയായ ശ്രീജിത്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രണ്ട് ദിവസം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രിക്രിയ നടത്തിയെങ്കിലും ശ്രീജിത്ത് തിങ്കളാഴ്ച രാവിലെയോടെ മരിച്ചു.
ഗൃഹനാഥന്‍റെ മരണത്തെ തുടര്‍ന്ന്
വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെയാണ് ദേവസ്വംപാടം സേനായ് പറമ്പുവിട്ടിൽ രാമകൃഷ്ണന്‍റെ മകൻ ശ്രീജിത്ത് (26) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെ 10 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്ത വാസുദേവനുമായുള്ള തർക്കം തുടങ്ങിയത്. വെള്ളിയാഴ്ചയാണ് ഒരു സംഘം ആളുകൾ വാസുദേവന്‍റെ വീടിന് നേരെ ആക്രമണം നടത്തുന്നത്. ഇതേ തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയെ തുടർന്നു 14 പേരെ പ്രതിചേർത്തു വരാപ്പുഴ പൊലീസ് കേസ് രജിറ്റർ ചെയ്തു. ശ്രീജിത്തും സഹോദരൻ സജിത്തും കേസിലെ പ്രതികളായിരുന്നു.
ബന്ധമില്ലെന്ന്
ശ്രീജിത്തിനും സഹോദരന്‍ സജിത്തിനും കേസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും തെറ്റിധാരണയുടെ പുറത്താണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നുമാണ് റിപ്പോര്‍ട്ട്. തുളസീദാസ് എന്ന ശ്രീജിത്താണ് കേസിലെ മുഖ്യപ്രതിയെന്നും ആളുമാറിയാണ് മരിച്ച ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും വാര്‍ത്തകള്‍ ഉണ്ട്. പോലീസിന്‍റെ അശ്രദ്ധയാണ് ശ്രീജിത്തിന്‍റെ അറസ്റ്റിനും കൊടിയ പീഡനത്തിനും കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്.
വയറുവേദനയും മൂത്രതടസവും
ശ്രീജിത്തിനെ കോടതിയില്‍ കൊണ്ടുപോകും വഴിയാണ് കടുത്ത വയറുവേദനയും മൂത്ര തടസവും അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ആസ്പത്രിയില്‍ എത്തിച്ച ഉടമെ ശ്രീജിത്ത് തുടരെ ഛര്‍ദ്ദിച്ചു. ഉടന്‍ തന്നെ ഗ്യാസ്ട്രോ വിഭാഗം ഡോക്ടര്‍ കൃഷ്ണ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം ശ്രീജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്ന് പോലീസിനെ അറിയിച്ചു. എന്നാല്‍ ഈ വിവരം കേട്ട ഉടന്‍ ശ്രീജിത്തിനൊപ്പമെത്തിയ ോലീസുകാര്‍ എസ്ഐയുടെ നമ്പര്‍ ആസ്പത്രിയില്‍ നല്‍കി അവിടുന്ന് മുങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രണ്ട് ദിവസം വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയത്. തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടോടെ ശ്രീജിത്ത് മരിച്ചു.
മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ശ്രീജിത്ത് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ മനുഷ്യാവകാശ കമ്മീഷന്‍ ശ്രീജിത്തിനെ ആസ്പത്രിയില്‍ സസന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന ശേഷം ശ്രീജിത്ത് ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ കേസില്‍ സ്വമേധയാ കേസെടുത്തു. കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെടുകയും ചെയ്തിട്ടപണ്ട്. ഇതിന് പിന്നാലെ ഡിജിപി റേഞ്ച് ഐജിക്ക് കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശവും നല്‍കി. ഇതിനിടെ ശ്രീജിത്ത് പ്രതിയല്ലെന്ന് പരാതിക്കാര്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇത് കേള്‍ക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ശ്രീജിത്തിന്‍റെ സഹോദരന്‍ ആവര്‍ത്തിച്ചു. അതേസമയം കസ്റ്റഡിയില്‍ വെച്ചല്ല മറിച്ച് നാട്ടില്‍ വെച്ച് നടന്ന സംഘര്‍ഷത്തിനിടെയാണ് ശ്രീജിത്തിന് ശരീരത്തില്‍ പരിക്കേറ്റത് എന്നാണ് പോലീസ് ഭാഷ്യം.