കേരളത്തിൽ വീണ്ടും തെരുവ് നായ ശല്ല്യം; 11 പേർക്ക് പരിക്ക്, നായ്ക്കളെ വളർത്തുന്നത് തടയാൻ നിയമം!
കൊച്ചി: കേരളത്തിൽ വീണ്ടും തെരുവ് നായ ശല്ല്യം. തൃപ്പൂണിത്തുറയ്ക്കടുത്ത് പൂണിത്തുറയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക് പറ്റി. നാല് നായകൾ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കൊച്ചി നഗരസഭാ പരിധിയില്‍പ്പെട്ട ജവഹര്‍ റോഡ്, അയ്യങ്കാളി റോഡ്, മരട് നഗരസഭയിലെ ഇഞ്ചക്കല്‍ റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്.
എബിസി പ്രോഗ്രാമില്‍ നായകളെ വന്ധ്യംകരിക്കുന്ന സംഘമെത്തി നായകളെ പിടികൂടിയിട്ടുണ്ട്. കടിയേറ്റവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ അവിടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ഉണ്ടായിരുന്നില്ല. പിന്നീട് എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ കുട്ടികളും
പരിക്കേറ്റവരില്‍ ഒരു കുട്ടിയും പ്രായമായവരുമുണ്ട്. വീടിനുള്ളില്‍ കയറിയാണ് നായകള്‍ കുട്ടിയെ ആക്രമിച്ചത്. ഒരു സ്ത്രീയുടെ മാറിടത്തിലാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വയനാട്ടിൽ ഒരു സ്ത്രീ നായയുടെ കടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നരഹത്യക്ക് കേസ്
വയനാടിൽ നായയുടെ കടിയേറ്റ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നായ്ക്കളെ വളർത്തുന്നത് തടയാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം വൈത്തിരി നായയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ നായയുടെ ഉടമസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവ്വമല്ലാത്ത നരഹത്യക്കായിരുന്നു ആദ്യം കേസെടുത്തത്. എന്നാൽ പിന്നീട് നരഹത്യക്ക് കേസെടുത്തു.

5 ലക്ഷം രൂപ ധനസഹായം
വൈത്തിരിയിൽ വളർത്തുനായയുടെ കടിയേറ്റ് മരിച്ച രാജമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് വൈത്തിരിയിൽ വളർത്തു നായയുടെ കടിയേറ്റ് രാജമ്മ മരിച്ചത്.

ലൈസൻസ് ഇല്ലാത്ത നായ
റോഡ് വീലർ ഇനത്തിൽപെട്ട നായയാണ് രാജമ്മയെ കടിച്ചത്യ രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. അന്വേഷത്തിൽ വളർത്തു നായക്ക് നിയമപ്രകാരമുള്ള ലൈസൻസ് ഇല്ലെന്നും വളർത്തുന്നതിനുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications