യതീഷ് ചന്ദ്രക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരി; പോലീസിനെ നിരീക്ഷിക്കാനും ക്യാമറവേണം!!
കോട്ടയം: യതീഷ് ചന്ദ്രക്കെതിരെ രൂക്ഷ വിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. പുവൈപ്പ് സമരക്കാർക്ക് നേർക്കുണ്ടായ പോലീസ് നടപടിയെ തുടർന്നാണ് യതീഷ് ചന്ദ്രക്കെതിരെ വിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി.
സമരക്കാരെ നിരീക്ഷിക്കേണ്ടതിന്റെയും നിയന്ത്രിക്കേണ്ടതിന്റെയും ബാലപാഠങ്ങൾ പോലും നമ്മുടെ പോലീസിനറിയില്ലെന്നും അദ്ദേഹം വിമർശിക്കുന്നു. ഒരാളെ രണ്ട് പോലീസുകാർ തേർന്ന് തൂക്കി എടുത്തുകൊണ്ട് പോകുന്ന സമയത്ത് ഐ ആളെ ലാത്തികൊണ്ടടിക്കുന്ന ഐപിഎസ് ഓഫീസർ മാനവകുലത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയിൽ ഇത്തരം സമരമുഖങ്ങളിൽ സമരക്കാരേയും പോലീസിനേയും നിരീക്ഷിക്കാൻ കൂടുതൽ നിരീക്ഷണ ക്യാമറകൾ അനിവാര്യമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം പുതുവൈപ്പിനിലെ സമരത്തില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ സിപിഐയും രംഗത്ത് വന്നിരുന്നു.
പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അത് തുറന്നുപറയണം. ഇല്ലെങ്കില്‍ സിപിഐ നിലയ്ക്ക് നിര്‍ത്തും. ഗുണ്ടകളെ പോലും നാണിപ്പിക്കുന്നതാണ് ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി. യതീഷ് ചന്ദ്ര പോലീസിലെ മനുഷ്യമൃഗമാണെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. ഇയാളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ സംശയിക്കും. മുമ്പ് യതീഷ് ചന്ദ്രയെ തെരുവ് ഗുണ്ടയോട് ഉപമിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.