ഗുജറാത്തിൽ സോമനാഥ ക്ഷേത്രം സംഭാവന നൽകി, ദേവസ്വം ഫണ്ട് വിവാദത്തിൽ ചുട്ടമറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ സംഭാവന ചെയ്തതിന് തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് പരിശോധിച്ചാല്‍ മനിസിലാകും ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുകയാണോ കൊണ്ടുപോകുകയാണോ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്...
വിവാദം
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അഞ്ച് കോടി രൂപ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിെജപി രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം ഹിന്ദു ജനതയുടെ ആദ്ധ്യാത്മിക കേന്ദ്രവും പുണ്യ ആരാധനാലയവുമാണ്. ഇതിനെ മതേതര കേന്ദ്രമാക്കി സ്വത്തും വരുമാനവും ക്ഷേത്രത്തിന്റേതല്ലാത്ത പൊതു ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നത് ക്ഷേത്ര സങ്കല്പത്തിന്റെയും ഭരണഘടനാദത്തമായ അവകാശ സ്വാതന്ത്ര്യങ്ങളുടേയും ലംഘനമായേ കാണാനാവുമെന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ വിമര്‍ശനം
ഗുരുവായൂരിലെ പണം കോണ്‍ഗ്രസിന് നല്‍കുകയല്ല വേണ്ടതെന്നും ആ പണം വരുമാനം നിലച്ച ക്ഷേത്ര ജീവനക്കാര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് എംപിയായ കെ മുരളീധരന്‍ പറഞ്ഞത്. ദുരിതാശ്വാസനിധിയിലേക്ക് വക മാറ്റുകയാണ് ചെയ്യുന്നത്. ഗുരുവായൂരിലെ പണവും അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ടോയെന്ന് കെ മുരളീധരന്‍ ചോദിച്ചിരുന്നു. പണം നല്‍കിയതുമായി ബന്ധപ്പെട്ട് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.
നിര്‍ഭാഗ്യകരം
ചിലര്‍ സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താനായി തുനിഞ്ഞിരിക്കുകയാണെന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഈ മഹാദുരന്തത്തിന്റെ കാലഘട്ടത്തില്‍പോലും ചോര തന്നെ കൊതുകിന് കൗതുകം എന്ന മട്ടില്‍ പെരുമാറരുതെന്ന് മാത്രമേ അത്തരം ആളുകളോട് പറയാനുള്ളൂ. ചിലര്‍ പറഞ്ഞു പരത്തുന്നത് ക്ഷേത്ര സ്വത്ത് സര്‍ക്കാര്‍ എടുക്കുകയാണെന്നാണ് പറഞ്ഞു നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സത്യം ഇങ്ങനെ
എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി, കൊച്ചിന്‍ ദേവസ്വം 36 കോടി എന്നിങ്ങനെ സര്‍ക്കാര്‍ നല്‍കി. 142 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പമ്പ, നിലയ്ക്കല്‍ ഇടത്താവളങ്ങള്‍ക്കായി നടക്കുകയാണ്. ശബരിമല പ്രത്യേക ഗ്രാന്റ് 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തത്വമസി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുന്നതിനായി 10 കോടി രൂപ നീക്കിവച്ചിരിക്കുന്നു. ഇതെല്ലാം നാടിന്റെ മുന്നിലുള്ള കണക്കാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ക്ഷേത്രങ്ങള്‍
ഈ കൊറോണ കാലത്ത് രാജ്യത്തെ പല ക്ഷേത്രങ്ങളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, അംബാലി ക്ഷേത്രം സംഭാവന നല്‍കി. മഹാരാഷ്ട്രയിലെ മഹാലക്ഷമി, ഷിര്‍ദി സായി ബാബ ട്രെസ്റ്റ് 51 കോടി നല്‍കിയെന്നും ബീഹാറിലെ ക്ഷേത്രങ്ങളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. ഒരു കോടി രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയ ക്ഷേത്രങ്ങളാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ എടുത്തുപറഞ്ഞത്.