നായ്ക്കളെ വീട്ടിൽ വളർത്തുന്നത് തടയാൻ നിയമം; വയനാട് സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരെ കേസ്!
തിരുവനന്തപുരം: നായ്ക്കളെ വളർത്തുന്നത് തടയാൻ പുതിയ നിയമം വരുന്നു. അപകടകാരികളായ നായ്ക്കളെ വീട്ടിൽ വളർത്തുന്നത് തടയാനാണ് നിയമനിർമ്മാണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം വൈത്തിരിയിൽ വളർത്തുനായയുടെ കടിയേറ്റ് മരിച്ച രാജമ്മയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം വൈത്തിരി നായയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ നായയുടെ ഉടമസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവ്വമല്ലാത്ത നരഹത്യക്കായിരുന്നു ആദ്യം കേസെടുത്തത്. എന്നാൽ പിന്നീട് നരഹത്യക്ക് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് വൈത്തിരിയിൽ വളർത്തു നായയുടെ കടിയേറ്റ് രാജമ്മ മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് സ്ത്രീക്ക് നായയുടെ കടിയേറ്റത്. റോഡ് വീലർ ഇനത്തിൽപെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്. അന്വേഷത്തിൽ വളർത്തു നായക്ക് നിയമപ്രകാരമുള്ള ലൈസൻസ് ഇല്ലെന്നും വളർത്തുന്നതിനുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നായയെ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയിൽ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രാജമ്മയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി ജില്ല കലക്ടർ 5000 രൂപ അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.