പൂമ്പാറ്റ സിനി കെണിയൊരുക്കിയത് ഇങ്ങനെ.. ചില ഫോൺവിളികൾ മാത്രം മതി.. ഇരകൾ താനേ വന്ന് വീഴും!
തൃശൂര്‍: സൗന്ദര്യവും വാചകമടിയും കൊണ്ട് മാത്രം ആളുകളെ വീഴ്ത്തി കോടികള്‍ തട്ടിയെടുത്ത സ്ത്രീയാണ് പൂമ്പാറ്റ സിനി എന്ന സിനി ലാലു. പൂമ്പാറ്റ സിനിയുടെ തട്ടിപ്പുകളെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്. സാധാരണക്കാരല്ല സിനിയുടെ തട്ടിപ്പുകളില്‍ കുടുങ്ങിയവരൊന്നും. പച്ചയ്ക്ക് പറ്റിക്കപ്പെട്ട് ലക്ഷങ്ങള്‍ കളഞ്ഞ് കുളിച്ചിരിക്കുന്നത് വമ്പന്‍ സ്രാവുകളാണ്. സാമ്പത്തിക തട്ടിപ്പ് കൂടാതെ ആലപ്പുഴയിലെ റിസോര്‍ട്ട് ഉടമയുടെ ആത്മഹത്യയിലടക്കം പൂമ്പാറ്റ സിനിക്ക് പങ്കുണ്ട്. സിനി തട്ടിപ്പ് നടത്താന്‍ ആളുകളെ കെണിയിലാക്കുന്നത് അവരുടെ വിശ്വാസം ആര്‍ജിച്ച ശേഷമാണ്. ഇതിന് സിനിയെയും സംഘത്തേയും സഹായിക്കുന്നതാവട്ടെ മിമിക്രിക്കാരും.

തട്ടിപ്പ് നടത്തിയ വിധം
ജ്വല്ലറി ഉടമകളാണ് പൂമ്പാറ്റ സിനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഇരകള്‍. വന്‍ ബിസ്സിനസ്സുകാരിയാണ് എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകളെല്ലാം നടത്തിയിരുന്നത്. ഈ സ്ത്രീയെ ഒരു മുന്‍പരിചയവും ഇല്ലാത്തവര്‍ എങ്ങെനെ സ്വര്‍ണവും പണവും എല്ലാം സിനിയെ വിശ്വസിച്ച് ഏല്‍പ്പിച്ചു എന്ന സംശയം സ്വാഭാവികമാണ്. വിശ്വാസം പിടിച്ചുപറ്റാന്‍ സിനിയെ സഹായിച്ചിരുന്നത് മിമിക്രിക്കാരാണ് എന്നാണ് അറിയുന്നത്.

മിമിക്രിക്കാരെ ഉപയോഗിച്ച് കെണി
അതായത് ഇരകളെ ഉറപ്പിച്ച് കഴിഞ്ഞാല്‍ അവരില്‍ വിശ്വാസമുണ്ടാക്കാന്‍ രാഷ്ട്രീയക്കാരെക്കൊണ്ട് സിനി ഫോണ്‍ വിളിപ്പിക്കും. രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥത്തിലുള്ളവരായിരിക്കില്ല. പകരം മിമിക്രിക്കാരെ ഉപയോഗിച്ച് പ്രമുഖ നേതാക്കളുടെ ശബ്ദം അനുകരിച്ചാണ് ഫോണ്‍ വിളികള്‍. സിനിക്ക് പണം നല്‍കാമെന്നും തങ്ങളാണ് ഗ്യാരണ്ടിയെന്നും ഇവര്‍ ഇടപാടുകാരെ വിശ്വസിപ്പിക്കും.

കൊച്ചയിലും പരാതി
ഇത് വിശ്വിക്കുന്നവാരാണ് ഒന്നും നോക്കാതെ എടുത്തുചാടി പണി വാങ്ങിക്കൂട്ടിയത്. സിനിക്കെതിരെ ഇതുവരെ പതിനെട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒന്നില്‍പ്പോലും ഈ തട്ടിപ്പുകാരി ശിക്ഷിക്കപ്പെട്ടിട്ടില്ല. തൃശൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന സിനിക്കെതിരെ കൊച്ചിയിലും പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്. സ്വര്‍ണത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരാതി.

നാലരക്കോടിയോളം ഉണ്ടാക്കി
കംസ്റ്റസ് പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വര്‍ണം പകുതി വിലയ്ക്ക് തരാം എന്ന് പറഞ്ഞ് ജ്വല്ലറി ഉടമകളെ പറ്റിച്ചു എന്നതാണ് പരാതി. കൊച്ചിയിലെ ജ്വല്ലറി ഉടമകളുടെ പരാതി പ്രകാരം ഒന്നരക്കോടിയോളം രൂപ സിനി തട്ടിയെടുത്തുവെന്നാണ്. എന്നാല്‍ ഈ തട്ടിപ്പ് വഴി നാല് കോടിയെങ്കിലും പൂമ്പാറ്റ സിനിയും സംഘവും സമ്പാദിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.

കള്ളക്കടത്ത് സ്വർണം
കള്ളക്കടത്ത് സ്വര്‍ണം രണ്ട് ലക്ഷം രൂപയ്ക്ക് ഒരു കിലോ എന്ന തരത്തില്‍ സംഘടിപ്പിച്ച് തരാം എന്നായിരുന്നു സിനി നല്‍കിയ വാഗ്ദാനം. ഇത് വിശ്വസിച്ച് നിരവധി വ്യാപാരികള്‍ പണം നല്‍കുകയും ചെയ്തു. സിനിയുടെ ഭര്‍ത്താവായി അഭിനയിച്ച ഗോപകുമാര്‍ വഴിയാണ് ഇടപാടുകാരെ ആദ്യം ബന്ധപ്പെട്ടിരുന്നത്. കൂടുതല്‍ പണം മുടക്കാന്‍ തയ്യാറായാല്‍ കൂടുതല്‍ ലാഭം എന്നതായിരുന്നു സിനി പറഞ്ഞിരുന്നത്.

ബസ്സും തട്ടിയെടുത്തു
പാലപ്പിള്ളി സ്വദേശികളായ രണ്ടുപേരില്‍ നിന്നും ഒന്നരക്കോടിയോളം സിനി തട്ടിയിട്ടുണ്ട്. സ്വര്‍ണക്കച്ചവടത്തില്‍ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്. വാഴപ്പിള്ളി സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത് ബസ്സാണ്. വ്യാജരേഖയുണ്ടാക്കിയാണ് പ്രവാസി എന്ന ബസ്സ് തട്ടിയെടുത്തത്. അവസാനമായി സിനി നടത്തിയ തട്ടിപ്പ് ഹൈറോഡിലെ കടയില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തതാണ്

സിനിയുടെ തുടക്കം ഇങ്ങനെ
തൃശൂരിലും എറണാകുളത്തുമെല്ലാമായി എണ്ണമറ്റ തട്ടിപ്പുകള്‍ നടത്തി കോടികളുണ്ടാക്കിയിട്ടുണ്ട് സിനി. റിയല്‍ എസ്റ്റേറ്റില്‍ വലിയൊരു പങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. അന്തിക്കള്ള് വിറ്റാണ് സിനി ലാലു എന്ന യുവതി ആദ്യമൊക്കെ വയറ്റിപ്പിഴപ്പിന് വഴി കണ്ടെത്തിയിരുന്നത്. കള്ള് ചെത്തുകാരെ സോപ്പിട്ടാണ് തനിക്ക് വേണ്ട കള്ള് സംഘടിപ്പിക്കാറ്. പിന്നീട് ഒരു ചെത്തുകാരനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിലൊരു മകളും സിനിക്കുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷം ജീവിക്കാന്‍ വേണ്ടി നടത്തിയ ചെറിയ തട്ടിപ്പുകളിലൂടെയാണ് സിനി ലാലു പൂമ്പാറ്റ സിനിയായി വളര്‍ന്നത്.

റിസോർട്ട് ഉടമയുടെ ആത്മഹത്യ
പൂമ്പാറ്റ സിനിയുടെ തട്ടിപ്പുകളും വ്യത്യസ്തമാണ്. ആലപ്പുഴയിലെ റിസോര്‍ട്ട് ഉടമയെ വലയിലാക്കിയ സിനി ഇയാള്‍ക്കൊപ്പം നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രം കാട്ടി സിനിയുടെ കൂട്ടാളികള്‍ ഇയാളില്‍ നിന്നും ലക്ഷങ്ങള്‍ പിടുങ്ങി. പലപ്പോഴായി കൈക്കലാക്കിയത് 50 ലക്ഷത്തോളം വരുമത്രേ. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. മരിക്കുമ്പോഴും പണി തന്നത് സിനി തന്നെയാണ് എന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ലത്രേ.തൃശൂരിലെ പ്രമുഖ ജ്വല്ലറി ഉടമയുടെ 17 ലക്ഷമാണ് ഒറ്റയടിക്ക് പൂമ്പാറ്റ സിനി തട്ടിയെടുത്തത്

ലക്ഷങ്ങളും സ്വർണ്ണവും
എറണാകുളത്തെ ജ്വല്ലറി ഉടമയ്ക്ക് പോയത് 95 പവന്‍ സ്വര്‍ണമാണ്.വനിതാ പോലീസ് ആണെന്നും മകളുടെ വിവാഹമാണ് എന്നും പറഞ്ഞാണ് 95 പവന്‍ സ്വര്‍ണം സിനി തട്ടിയെടുത്തത്. തീര്‍ന്നില്ല. പുരാതനമായ നടരാജ വിഗ്രഹം എന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി തട്ടിയത് 30 ലക്ഷമാണ്. ഇതേ വഴിയില്‍ കോടികള്‍ മൂല്യമുള്ള ഗണപതി വിഗ്രഹമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 11 ലക്ഷത്തോളമാണ്. തൃശൂരിലെ ജ്വല്ലറിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ സ്വര്‍ണം തട്ടി.

ആഡംബരത്തിൽ മുങ്ങിയ ജീവിതം
ശ്രീജ, ശാലിനി, ഗായതി, മേഴ്‌സി തുടങ്ങി വിവിധ പേരുകളാണ് പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന തട്ടിപ്പുകാരിക്കുള്ളത്. പൂമ്പാറ്റ സിനിയ്ക്ക് കൂട്ടായി തൃശൂര്‍ സ്വദേശി ബിജുവും അരിമ്പൂര്‍ സ്വദേശി ജോസുമുണ്ട്. മൂവരും ചേര്‍ന്ന് പദ്ധതിയിട്ടാണ് തട്ടിപ്പുകള്‍ നടത്തുന്നത്. വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ് സിനിയുടെ താമസം. വിലകൂടിയ ആഡംബര കാറില്‍ മാത്രമേ യാത്ര പതിവുള്ളൂ. മദ്യവും മയക്കുമരുന്നും കലര്‍ന്ന ജീവിതമായിരുന്നുവത്രേ സിനിയുടേത്. ആഡംബര കാറിലെ യാത്രയും വിലകൂടിയ വേഷവുമൊക്കെയാവുമ്പോൾ സ്വാഭാവികമായും ആരും സിനിയെ സംശയിച്ചിരുന്നില്ല.












Click it and Unblock the Notifications