കോട്ടക്കൽ ദേവീക്ഷേത്രത്തിലെ വിഗ്രഹം ഇളക്കിമാറ്റിയ നിലയിൽ! ഭണ്ഡാരത്തിലെ പണവും കവർന്നു....
വിഗ്രഹം കൊണ്ടുപോകാൻ സാധിക്കാതെ വന്ന മോഷ്ടാവ് ക്ഷേത്രഭണ്ഡാരത്തിലെ നോട്ടുകൾ കവർന്നാണ് കടന്നുകളഞ്ഞത്.
മലപ്പുറം: കോട്ടക്കൽ കുറ്റിപ്പുറത്തുക്കാവ് ദേവീക്ഷേത്രത്തിൽ വൻ മോഷണം. ക്ഷേത്ര ഭണ്ഡാരത്തിലെ പണം കവർന്ന കള്ളൻ ശ്രീകോവിലിലെ വിഗ്രഹവും മോഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ മേൽശാന്തി വന്നപ്പോഴാണ് മോഷണ വിവരമറിയുന്നത്.
ചുറ്റമ്പലത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കയറിയത്. പിന്നീട് ശ്രീകോവിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച് അകത്തു കയറി വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോകാനായിരുന്നു ശ്രമമെന്നു കരുതുന്നു. ശ്രീകോവിലിനകത്തെ വിഗ്രഹം ഇളകിയ നിലയിലാണ്.

വിഗ്രഹം കൊണ്ടുപോകാൻ സാധിക്കാതെ വന്ന മോഷ്ടാവ് ക്ഷേത്രഭണ്ഡാരത്തിലെ നോട്ടുകൾ കവർന്നാണ് കടന്നുകളഞ്ഞത്. ഭണ്ഡാരത്തിലെ മുപ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ വിവരമറിഞ്ഞ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ, തിരൂർ ഡിവൈഎസ്പി പി ഉല്ലാസ്, സിഐമാരായ കെ ബിജു, കൃഷ്ണൻകുട്ടി, എസ്ഐ വിനോദ് കുമാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും ക്ഷേത്രത്തിൽ പരിശോധന നടത്തി. ക്ഷേത്രത്തിൽ നിന്നും മണംപിടിച്ച പോലീസ് നായ കരുവാൻകുടി വരെ ഓടിയ ശേഷം നിന്നു. എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദുസമദ് സമദാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ക്ഷേത്രം സന്ദർശിച്ചു.












Click it and Unblock the Notifications