മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും; വിജയം ഉറപ്പെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി
കാസര്‍കോട്: മഞ്ചേശ്വരത്ത് 2006 ലെ വിജയം ആവര്‍ത്തിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ. നിലവിലെ സാഹചര്യത്തില്‍ പല ഘടകങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണ്. പ്രചാരണ പരിപാടികള്‍ തുടങ്ങിയപ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്. തീര്‍ച്ചയായും 2006 ലെ വിജയം ആവര്‍ത്തിക്കാന്‍ മുന്നണിക്ക് കഴിയുമെന്നും ശങ്കര്‍ റേ അവകാശപ്പെട്ടു.
എതിരാളികള്‍ ശക്തരാണെങ്കിലും ആരെയും ഭയമില്ല. രണ്ടുപേരെയും തോല്‍പ്പിച്ചു മുന്നേറുകയാണ് എല്‍ഡിഎഫിന്‍റെ ലക്ഷ്യം. പ്രാദേശിക സ്ഥാനാര്‍ത്ഥി എന്നതു തന്നെയാണ് പ്രധാന വിജയഘടകം. അതുപോലെ തന്നെ ഇടതുപക്ഷത്തിന്‍റെ മതേതര കാഴ്ച്ചപ്പാട്. ജാതി-മത ചിന്തകള്‍ക്കപ്പുറമുള്ള ബന്ധങ്ങള്‍ എന്നു തുടങ്ങിയ പല ഘടകങ്ങളും വിജയത്തില്‍ പ്രധാനമാണെന്നും ശങ്കര്‍ റേ അഭിപ്രായപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനിലയില്‍ നിന്ന് വലിയൊരു അട്ടിമറി മുന്നേറ്റം നടത്താന്‍ തീര്‍ച്ചയായും സാധിക്കും. ഇടതുപക്ഷ എംഎല്‍എ മണ്ഡലത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കൈവരിച്ച വികസന നേട്ടങ്ങളും നിലവിലുള്ള പ്രശ്നങ്ങളും താരതമ്യം ചെയ്യപ്പെടും. മണ്ഡലത്തിലെ ഒട്ടേറെ പ്രദേശത്ത് ഇപ്പോഴും വികസനം എത്താനുണ്ട്. സാമുദായികമായി ചിന്തിക്കുന്നില്ല. സ്വന്തം നാട്ടുകാരനായതിനാല്‍ വോട്ടര്‍മാരുടെ നല്ല മനസ്സ് തുണയ്ക്കുമെന്നാണ് കരുതുന്നത്.
ആശയ പ്രചരണത്തിലൂടെയാണു പ്രധാനമായും തിരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും ഒരു വര്‍ഷം എംഎല്‍എ ഇല്ലാതിരുന്നതിനെ തുടര്‍ന്നുണ്ടായ വികസ മുരടിപ്പും ജനങ്ങളോട് തുറന്നു പറയും. വീടു കയറി കാര്യങ്ങൾ പറയുകയെന്നതിനു തന്നെയാണു പ്രാധാന്യം. മറ്റുള്ള കാര്യങ്ങൾ എൽഡിഎഫ് മണ്ഡലം കമ്മിറ്റി തീരുമാനിക്കുമെന്നും ശങ്കര്‍ റേ പറഞ്ഞു.












Click it and Unblock the Notifications