കൂട്ടക്കൊല നടത്തിയത് അഞ്ച് പേരുടെ സംഘം.. കൊലയാളികൾ മടങ്ങിയത് കുളി കഴിഞ്ഞ്.. വിരലടയാളങ്ങൾ
തൊടുപുഴ: വണ്ണപ്പുറം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിരവധി നിര്‍ണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് പോലീസ് ഉറപ്പിക്കുന്നു. നിധി കണ്ടെത്തി നല്‍കാം എന്നത് അടക്കമുളള വാഗ്ദാനങ്ങള്‍ നല്‍കി നടത്തിയ സാമ്പത്തിക തട്ടിപ്പുകളാവണം കൊലയ്ക്ക് പിന്നില്‍.
താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കൃഷ്ണന് മുന്‍കൂട്ടി ഭയമുണ്ടായിരുന്നതായും വിവരമുണ്ട്. എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് കയറി വന്നേക്കാവുന്ന കൊലയാളികളെ നേരിടാന്‍ വീട് നിറയെ കൃഷ്ണന്‍ ആയുധങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നു.

വീട്ടിൽ നിറയെ ആയുധങ്ങൾ
കൃഷ്ണന്റെ വീട്ടിലെ ഓരോ മുറിയില്‍ നിന്നും പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ വടിവാളും കമ്പിവടിയും വെള്ളിപൂശിയ ദണ്ഡുകളും മാന്‍കൊമ്പില്‍ നിര്‍മ്മിച്ച കഠാരയും പുലിനഖവുമുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് കൊലയാളികള്‍ കൃഷ്ണനേയും ഭാര്യയേയും മക്കളേയും അതിക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്.

കൊലയാളികൾ 5 പേർ
തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് കൊലപാതകം നടത്തി കടന്ന് കളഞ്ഞിരിക്കുന്നതെന്നാണ് സൂചന. ഈ സംഘത്തില്‍ അഞ്ച് പേരോളം ഉണ്ടായിരുന്നിരിക്കണമെന്നും പോലീസ് കരുതുന്നു. ഏകദേശം 95 കിലോ വരെ തൂക്കം വരുന്ന കൃഷ്ണനെ കൊലപ്പെടുത്ത എന്നത് ഒന്നോ രണ്ടോ പേര്‍ക്ക് സാധിക്കുന്നതല്ലെന്ന് പോലീസ് കരുതുന്നു.

മന്ത്രവാദത്തിലെ തർക്കം
കൃഷ്ണനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാകണം ഭാര്യയും മക്കളുമടക്കം ആക്രമിക്കപ്പെട്ടത്. കൃഷ്ണന്‍ സ്ഥിരമായി ഒരു കഠാര കൊണ്ട് നടന്നിരുന്നു. ഞായറാഴ്ച രാത്രി തങ്ങളെത്തുമെന്ന് കൃഷ്ണനെ കൊലയാളികള്‍ വിളിച്ച് അറിയിച്ചിരുന്നു. ഇത് പ്രകാരം എത്തിയവര്‍ പരാജയപ്പെട്ട ആഭിചാര ക്രിയകളുടെ പേരില്‍ തര്‍ക്കിക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

മടങ്ങിയത് കുളി കഴിഞ്ഞ്
കൊല നടത്തിയ ശേഷം കുളിയും കഴിഞ്ഞാണ് കൊലയാളി സംഘം കൃഷ്ണന്റെ വീട്ടില്‍ നിന്ന് മടങ്ങിയതെന്നാണ് സൂചന. ഭിത്തിയില്‍ പുരണ്ട രക്തക്കറ കഴുകി വൃത്തിയാക്കിയിരുന്നു. വീടിനുള്ളിലും സമീപത്തുമായി 20 വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 120പ്പരം ആളുകളെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു.

അടുപ്പക്കാർ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസം കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ തൊടുപുഴ, നെടുങ്കണ്ടം സ്വദേശികളാണ് എന്നാണ് സൂചന. തൊടുപുഴ സ്വദേശിയായ വ്യക്തി കൃഷ്ണന്റെ സഹായിയാണ്. നെടുങ്കണ്ടം സ്വദേശി കൃഷ്ണന്റെ സുഹൃത്താണ്. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൃഷ്ണന്റെ ഫോണിലേക്ക് പതിവായി വിളിച്ചിരുന്ന 6 പേരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

മന്ത്രവാദത്തിൽ ശത്രുക്കൾ
കൃഷ്ണന് വേണ്ടി മന്ത്രവാദത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് ഈ സഹായിയാണ്. മാത്രമല്ല പ്രതിഫലം പറഞ്ഞ് ഉറപ്പിച്ചിരുന്നതും ഇയാളാണ്. കൃഷ്ണന്‍ പല സ്ഥലങ്ങളിലും പോയി മന്ത്രവാദവും നിധി കണ്ടെത്താനുള്ള പൂജകളും നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ പല ശത്രുക്കളും കൃഷ്ണന് ഉണ്ടായിരുന്നു.

സിസിടിവിയിൽ വാഹനം
അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ഒരു വാഹനം പരിസരത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംശയിക്കുന്ന ചിലരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളുമായി ഈ പട്ടികയിലുള്ളവരുടെ വിരലടയാളങ്ങള്‍ പോലീസ് ഒത്ത് നോക്കും. ഇക്കൂട്ടത്തില്‍ ബന്ധുക്കള്‍ അടക്കമുള്ളവരുണ്ട്.

ചോര കണ്ട് അറപ്പ് മാറിയവർ
കൊല നടത്തിയവര്‍ ചോര കണ്ട് അറപ്പ് മാറിയ പ്രൊഫണല്‍ കൊലയാളികളാണെന്നാണ് പോലീസ് കരുതുന്നത്. കാരണം അത്ര ക്രൂരമായി വെട്ടിയും കുത്തിയും വികൃതമാക്കിയുമാണ് കൊല നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം വീടിന് സമീപത്ത് തന്നെ കുഴിയെടുത്ത് നാല് പേരെയും കുഴിച്ച് മൂടുകയും ചെയ്തു ഇവര്‍ എന്നത് സൂചിപ്പിക്കുന്നത് കൊല ചെയ്ത് പരിചയമുള്ളവരാണ് എന്നതാണ്.

ഫോൺ വിളികൾ സംശയത്തിൽ
കൊല നടന്ന ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയും കൃഷ്ണന്റെ വീടിന് പരിസരം കേന്ദ്രീകരിച്ച് നടന്ന മുഴുവന്‍ ഫോണ്‍ വിളികളുടേയും വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൃഷ്ണന്‍ പതിവായി സിമ്മും ഫോണും മാറ്റിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാറിയ ഓരൊ നമ്പറുകളിലേക്കും വിളിച്ചിരുന്നവരാണ് പോലീസ് സംശയിക്കുന്നവരുടെ പട്ടികയില്‍ പ്രധാനമായും ചോദ്യം ചെയ്തത്.

1 മണിക്കൂറോളം ഫോണിൽ
അതിനിടെ സംഭവ ദിവസമായ ഞായറാഴ്ച കൃഷ്ണന്റെ ഫോണില്‍ നിന്നും ഒരു മണിക്കൂറോളം നീണ്ട കോള്‍ നടത്തിയത് മകള്‍ ആര്‍ഷയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്‍ഷ വിളിച്ചത് സുഹൃത്തിനെ ആണെന്നും വ്യക്തമായിട്ടുണ്ട്. രാത്രി 10.58 വരെ വാട്‌സ്ആപ്പിലുണ്ടായിരുന്ന ആര്‍ഷ സുഹൃത്തുക്കള്‍ക്ക് അയച്ചത് തമാശ സന്ദേശങ്ങളാണ് എന്നും പോലീസ് കണ്ടെത്തി.

വീട്ടുകാരുമായും ശത്രുത
പൊതുവെ ബന്ധുക്കളുമായി അകന്ന് കഴിഞ്ഞിരുന്ന കൃഷ്ണന് സഹോദരങ്ങളുമായി കുടുംബ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വീട്ടുകാരുമായി അകന്ന കൃഷ്ണന്‍ സ്വന്തം അമ്മ മരിച്ചപ്പോള്‍ അവസാനമായി കാണാന്‍ പോലും പോയിരുന്നില്ല. കൃഷ്ണനെ കാണാന്‍ പതിവായി എത്തിയിരുന്ന ചിലരെ സംശയമുള്ളതായി സഹോദരങ്ങള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications