തൊടുപുഴ കൂട്ടക്കൊല: പോലീസിന് നിര്‍ണായക വിവരങ്ങള്‍! രാത്രിയെത്തിയവര്‍.. വാക്കേറ്റം രൂക്ഷമായി ഒടുവില്‍
ബുധനാഴ്ചയോടെയാണ് തൊടുപുഴ കമ്പകക്കാനത്ത് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജ്ജുന്‍ എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് കൊലനടത്തിയതെന്ന് പോലീസ് പറയുന്നു.
അക്രമിസംഘം കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാലുപേരുടേയും മൃതദേഹത്തില്‍ 10 മുതല്‍ 20 വരെ മുറിവുകള്‍ പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. വിവരങ്ങള്‍ ഇങ്ങനെ

അടുക്കിയ നിലയില്‍
വീടിന് പുറത്തേക്ക് ആരേയും കാണാതായതോടെ പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് 10 മീറ്റര്‍ അകലെയുള്ള നാലടി മാത്രം ആഴമുള്ള ചാണകകുഴിയില്‍ നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ മണ്ണും കല്ലും ഉപയോഗിച്ച് ആര്‍ക്കും എളുപ്പം മനസിലാകുന്ന രീതിയില്‍ ആണ് മൃതദേഹം മറവ് ചെയ്തത്.

ഉദ്ദേശം
ആരും മൃതദേഹങ്ങള്‍ കണ്ടുപിടിക്കില്ല എന്ന ഉദ്ദേശത്തോടെയല്ല കൊല നടത്തിയവര്‍ ഇത് ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. വ്യക്തമായ പ്ലാനിങ്ങോടെ എത്തിയ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്‍റെ പരിസരത്ത് നിന്ന് കത്തിയും ചുറ്റികയും പോലീസിന് ലഭിച്ചിട്ടുണ്ട്.

കുടല്‍മാല പുറത്ത്
നാലുപേരുടേയും മൃതദേഹത്തില്‍ 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. അക്രമികള്‍ കൃഷ്ണന്‍റെ തലയോട്ടി അടിച്ചു തകര്‍ത്തിട്ടുണ്ട്. മകന്‍ അര്‍ജ്ജുന്‍റെ കുടല്‍മാല കുത്തേറ്റ് പുറത്തേക്ക് വന്നിരുന്നു. സുശീലയുടെ നെഞ്ചിലും വയറിലും ആഴത്തില്‍ മുറിവുകള്‍ ഉണ്ട്.

പരിചയക്കാര്‍
കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്ന ആളുകളാണ് വീട്ടിലെത്തിയത് എന്നാണ് പോലീസ് ഉറപ്പിക്കുന്നത്.കാരണം വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്തിട്ടില്ല. അതേസമയം വീട്ടില്‍ എത്തിയവരുമായി കൃഷ്ണന്‍ മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കരുതുന്നു.

അക്രമികള്‍
വാക്കേറ്റം രൂക്ഷമായപ്പോള്‍ വീട്ടിലെത്തിയവര്‍ ഒപ്പം കൊണ്ടുവന്നവരെ വീടിന് അകത്തേക്ക് വിളിച്ച് വരുത്തി എല്ലാവരും ചേര്‍ന്ന് കൃഷ്ണനേയും മകനേയും വെട്ടി വീഴ്ത്തയതാകാം. പിന്നീട് സുശീലയേയും മകളേയും വെട്ടി വീഴ്ത്തിയ ശേഷം കുഴിയില്‍ കൊണ്ടു മറവ് ചെയ്തതാകാം എന്നാണ് പോലീസ് കരുതുന്നത്.

ആയുധങ്ങള്‍
ആക്രമികള്‍ ഒരേ സമയത്ത് മൂന്ന് തരം ആയുധകള്‍ കരുതിയിട്ടുണ്ട് എന്നാണ് പോസ്റ്റുമാര്‍ട്ടത്തില്‍ നിന്ന് വ്യക്തമായത്. ചുറ്റികയും വ്യത്യസ്ത രീതിയില്‍ ഉള്ള കത്തിയും ഉപയോഗിച്ചാണ് ഒരേ സമയം ആക്രമണം നടത്തിയിരിക്കുന്നത്. ഇതാണ് കൊലയില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കാന്‍ കാരണം.

50 പേര്‍
ഇതുവരെ ബന്ധുക്കളും സ്വന്തക്കാരുമടക്കം 50 പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്പി കെപി ജോസിന്‍റെ നേൃതൃത്വത്തില്‍ സൈബര്‍ വിഭാഗവും ഉള്‍പ്പെട്ട 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മന്ത്രവാദം
കൃഷ്ണന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്ന ആളാണെന്നാണ് നാട്ടുകാരും കുടുംബക്കാരും പോലീസിനോട് പറഞ്ഞത്. ആഭിചാര കര്‍മ്മത്തിലൂടെ ഇയാള്‍ ധാരാളമായി സമ്പാദിച്ചിട്ടുണ്ടെന്നും ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് കണക്കാക്കുന്നത്.അതേസമയം മോഷണത്തിനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല.

സമ്പത്ത്
സാമ്പത്തികമായി ഉയര്‍ന്ന സ്ഥിയിലായിരുന്നു കൃഷ്ണനും കുടുംബവും. കൃഷ്ണന്‍റെ ഭാര്യ സുശീലയും മകള്‍ ആര്‍ഷയും ധാരാളം സ്വര്‍ണം അണിയുന്നവരാണത്രേ. എന്നാല്‍ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് ഈ ആഭരണങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഏകദേശം 30 പവനോളം ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

നിര്‍ണായക സൂചന
കൊല നടന്ന ദിവസം രാത്രി വീട്ടിലെത്തിയ ആളുകളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇവരെ കണ്ടെത്തുന്നതില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നാണ് പോലീസ് കരുതുന്നത്. വണ്ണപ്പുറം മുതല്‍ കഞ്ഞിക്കുഴി വരെയുള്ള സ്ഥലങ്ങളിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുക്കും. അതേമയം കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications