ദുർഗയുടെ മോർഫ് ചെയ്ത ചിത്രങ്ങളുമായി സംഘികൾ; പ്രകോപനം ഒന്ന് മാത്രം... ലിംഗം കൊണ്ട് ചിന്തിക്കുന്നവർ
ഒറ്റപ്പാലം: കത്വയില്‍ എട്ട് വയസ്സുകാരി അതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ആകെ നടുക്കിയിരുന്നു. ഇതിനെതിരെ പല വിധത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഒരു ബലാത്സംഗ കൊലപാതകത്തിനപ്പുറം വര്‍ഗ്ഗീയ താത്പര്യം ആയിരുന്നു കത്വ പീഡന കേസിന്റെ അടിസ്ഥാനം. ഇത് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നും ഉണ്ട്.
എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. ദീപക് ശങ്കരനാരായണന്‍ മാത്രമല്ല ഇര, ദുര്‍ഗ മാലതി കൂടി ഈ ഫാസിസത്തിന്റെ ഇരയാണ്. അതിന് കാരണം കത്വ വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ചില ചിത്രങ്ങള്‍ വരച്ചതാണ്.
ദുര്‍ഗ വരച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് ദുര്‍ഗയ്ക്ക് നേരെ അരങ്ങേറിയത് സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം ആയിരുന്നു. വധഭീഷണിയും ബലാത്സംഗ ഭീഷണികളും, തെറിവിളികളും. അത് നടത്തുന്നവര്‍ മലയാളികള്‍ മാത്രം ആയിരുന്നില്ല എന്ന് കൂടി ഓര്‍ക്കണം. ഏറ്റവും ഒടുവില്‍ ദുര്‍ഗയുടെ മുഖം മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വരെ അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍
'ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍..
ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍...
ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍...
അവരുടേതും കൂടിയാണു ഭാരതം..
ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും...'
ഇങ്ങനെ ഒരു കുറിപ്പോടെയാണ് ദുര്‍ഗ മാലതി എന്ന ചിത്രകാരി തന്റെ ആദ്യ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ 12 ന് ആയിരുന്നു ഇത്. ലിംഗത്തില്‍ ഒരു കുട്ടിയെ കെട്ടിയിട്ട ചിത്രം. കത്വ സംഭവത്തിലുള്ള പ്രതിഷേധം തന്നെ ആയിരുന്നു ഈ ചിത്രത്തിലൂടെ ദുര്‍ഗ ഉദ്ദേശിച്ചത്.

രണ്ടാമത്തെ ചിത്രം
ആദ്യ ചിത്രം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം ആണ് ദുര്‍ഗ രണ്ടാമത് ഒരു ചിത്രം കൂടി വരച്ചത്. ലിംഗമുള്ള ഒരു ത്രിശൂലം. എങ്ങനെയാണ് ഹിന്ദുത്വ തീവ്രവാദം ലിംഗം ആയുധമാക്കുന്നത് എന്നായിരുന്നു ഈ ചിത്രത്തിലൂടേയും ദുര്‍ഗ പറഞ്ഞത്. ഏപ്രില്‍ 15 ന് ആയിരുന്നു ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇതോടുകൂടി കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തി. അത്രമാത്രം ആയിരുന്നു അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങള്‍.

ഹിന്ദുത്വത്തിന് എതിരെ?
ദുര്‍ഗയുടെ ചിത്രങ്ങള്‍ ഹിന്ദുത്വത്തിനും ഹിന്ദുക്കള്‍ക്കും എതിരെയുള്ളതാണ് എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ഉന്നയിക്കുന്ന ആക്ഷേപം. ഒരു ആക്ഷേപം ഉന്നയിക്കുക എന്നതല്ല അവര്‍ ചെയ്തത്. ദുര്‍ഗയെ അത്രമാത്രം അശ്ലീല പദപ്രയോഗങ്ങള്‍ കൊണ്ട് അധിക്ഷേപിക്കുകയും ചെയ്തു. ദുര്‍ഗയുടെ പോസ്റ്റുകള്‍ ഇത്തരക്കാരുടെ തെറിവിളികള്‍ കൊണ്ട് മുഖരിതമായി.

ഷെയര്‍ ചെയ്തവര്‍ക്കും
ദുര്‍ഗയ്ക്ക് മാത്രം ആയിരുന്നില്ല തെറിവിളി. ദുര്‍ഗ വരച്ച ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവര്‍ക്കും, ദുര്‍ഗയുടെ പേര് ഫേസ്ബുക്ക് പോസ്റ്റുകളില്‍ മെന്‍ഷന്‍ ചെയ്തവര്‍ക്കും എല്ലാം കിട്ടിയത് സംഘപരിവാര്‍ അനുകൂലികളുടെ തെളിവിളികള്‍ ആയിരുന്നു. ഒന്നോ രണ്ടോ പേര്‍ കൂടി ചെയ്യുന്നതല്ല ഇത് എന്ന വ്യക്തമാക്കുന്നതാണ് തുടര്‍ന്ന് നടന്ന സംഭവങ്ങള്‍.

പല ഭാഷകളില്‍ തെറിവിളി
ആദ്യം മലയാളികള്‍ മാത്രമാണ് ദുര്‍ഗ മാലതിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നത്. എന്നാല്‍ പിന്നീട് പല ഭാഷകളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ ദുര്‍ഗയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ വെട്ടുകിളികളെ പോലെ വന്ന് തെറി വിളിക്കുന്ന സാഹചര്യം ആണ് ഉണ്ടായത്. ദുര്‍ഗയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവരുടേയും സ്ഥിതി ഇത് തന്നെ ആണ്. സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന കമന്റുകള്‍ തന്നെ ആയിരുന്നു ഇവയെല്ലാം തന്നെ.

ഭീഷണി
ദുര്‍ഗ മാലതി ചിത്രം പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ആവശ്യം. അല്ലാത്ത പക്ഷം ജീവന്‍ നഷ്ടമാകും എന്ന് വരെ അവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. എപ്പോഴും പിന്തുണയ്ക്കാന്‍ ആളുകള്‍ കൂടെയുണ്ടാവില്ലെന്നും ജീവന് വേണ്ടി യാചിക്കേണ്ടി വരും എന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഫേസ്ബുക്കില്‍ മാത്രമല്ല, ട്വിറ്ററിലും ഉണ്ട് സമാനമായ ആക്രമണവും ഭീഷണിയും.

അശ്ലീല ചിത്രങ്ങളും കമന്റുകളും
ദുര്‍ഗയുടെ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും എല്ലാം ഫേസ്ബുക്കില്‍ നിന്ന് എടുത്ത് അശ്ലീല പ്രചാരണവും ഇവര്‍ നടത്തുന്നുണ്ട്. വരച്ചുണ്ടാക്കിയ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. അശ്ലീലമായി മോര്‍ഫ് ചെയ്‌തെടുത്ത ചിത്രങ്ങള്‍ ഇവര്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നും ഉണ്ട്. ഇത്തരം ചിത്രങ്ങള്‍ അധികവും അന്യഭാഷക്കാരുടെ പ്രൊഫൈലുകള്‍ വഴിയാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ദുര്‍ഗ തന്നെ പറയുന്നു....
സൈബര്‍ ആക്രമണം രൂക്ഷമായ സാഹചരത്തില്‍ ഒരുതവണ ഫേസ്ബുക്ക് ലൈവില്‍ വന്ന് ദുര്‍ഗ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതുകൊണ്ടൊന്നും സംഘപരിവാര്‍ അനുകൂലികള്‍ അടങ്ങിയില്ല. ഏറ്റവും ഒടുവില്‍ ദുര്‍ഗ ഫേസ്ബുക്കില്‍ ഒരു വിശദമായ കുറിപ്പ് തന്നെ എഴുതിയിട്ടുണ്ട്. ഒരു ഭീഷണിക്കും വഴങ്ങില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ദുര്‍ഗയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആ ചിത്രം ആരെക്കുറിച്ച്
ലിംഗം കൊണ്ട് ചിന്തിക്കുന്നവർ... ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവർ.... ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവർ.. അവരുടേതും കൂടിയാണു ഭാരതം... ഇങ്ങനെ പോയാൽ അവരുടെ മാത്രമാകും ഭാരതം ഈ ഒരു കുറിപ്പോടുകൂടിയാണു ഞാനീ ചിത്രം വരച്ചത്.... ഒരു പിഞ്ചുകുഞ്ഞിനെ കൂട്ടമായി ആരാധനാലയത്തിൽ വച്ച് പീഡിപ്പിക്കുകയും... കൊലപ്പെടുത്തുകയുംചെയ്തവരെയും അവരെ സപ്പോർട്ട് ചെയ്തവരെയും കുറിച്ചായിരുന്നു ആ ചിത്രം . ലിംഗത്തിൽ കുട്ടിയെ കെട്ടിയിട്ട ചിത്രം...

ഹിന്ദുമതത്തെ അപമാനിക്കുന്നതോ
അതെങ്ങനെയാണു ഹിന്ദുമതത്തെ അപമാനിക്കുന്നത്... ഹിന്ദുമതത്തിന്റെ ചിഹ്നം ഉദ്ധരിച്ച ലിംഗമെന്നു പറഞ്ഞു എന്നെ ആക്രമിക്കുന്നവർ ആരാണോ അവരാണു ശെരിക്കും ഹിന്ദുമതത്തെ ആക്രമിക്കുന്നത്.... രണ്ടാമത്തെ ചിത്രത്തിലും ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെയാണു ഉദ്ദേശിക്കുന്നത്. ഒരു പിഞ്ചുകുഞ്ഞ് ദേവാലയത്തിൽ വച്ച് ക്രൂരമായി പിച്ചിചീന്തപ്പെട്ടപ്പോൾ, വ്രണപ്പെടാത്ത എന്തുവികാരമാണു നിങ്ങൾക്ക് ഇപ്പോൾ വ്രണപ്പെടുന്നത്.

ആരേയും വെറുതേ വിടാത്ത ആക്രമണം
എന്റെ വാളിലും എന്റെ പേരു വച്ചിരിക്കുന്ന ഏതെങ്കിലുമൊരാളുടെ വാളിലോ നോക്കിയാൽ അറിയാം അവർ എത്ര മാത്രം ഒരു സ്ത്രീശരീരത്തെ വാക്കുകളിലൂടെ ആക്രമിക്കുന്നുവെന്ന്. ഒരു കാമ്പയിൻ പോലെ എന്റെ, എന്റെ അമ്മയുടെ, സഹോദരങ്ങളുടെ, എന്റെ സുഹൃതുക്കളുടെ, എന്തിന്, ... എന്റെ പേരു വാളിൽ എഴുതുന്നവരെയൊക്കെ കെട്ടാലറക്കുന്ന അസഭ്യവർഷവും വധപീഡനഭീഷണികളും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു... മലയാളി.... തമിഴ്... തെലുങ്ക്... കന്നട ഹിന്ദി തുടങ്ങി ഏതൊക്കെയോ ഭാഷകളിൽ.

തെറി മാത്രമല്ല
തെറി മാത്രമല്ല. എന്റെ ഫോട്ടോ വച്ച് പലഭാഷകളിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു.... സംഘപരിവാറിതെതിരെ പ്രതികരിച്ചതുകൊണ്ട് മാത്രമാണു ഞാനീ ആക്രമണത്തിനിരയാകേണ്ടിവന്നത്... ഇതു ഫാസിസം മാത്രമാണു..... ഞാൻ ഒരു മതത്തെയും അപമാനിച്ചില്ല. ഒരിക്കലും അപമാനിക്കുകയുമില്ല. ഒരു സ്ത്രീയായോണ്ട് കേട്ടാലറക്കുന്ന വാക്കുകൾ കേട്ടാൽ പേടിച്ചോടുമെന്നു കരുതുന്നവർക്ക് തെറ്റി. നിങ്ങൾ നിങ്ങളുടെ നിലവാരം കുത്തിയൊഴുക്കുക...
മതത്തിന്റെ പേരും പറഞ്ഞു എന്റെ ശരീരം ആഘോഷിക്കുന്ന എല്ലാ സംഘികൾക്കും നല്ല നമസ്കാരം.












Click it and Unblock the Notifications