മന്ത്രിസഭയിലെ മൂന്നാംവിക്കറ്റും തെറിച്ചു; എന്‍സിപി വട്ടപ്പൂജ്യമായി, ചാണ്ടിക്ക് വിനയായത് ആ വാക്ക്
എന്‍സിപിക്ക് ഇനി മന്ത്രി സ്ഥാനം കിട്ടാന്‍ സാധ്യതയില്ലെന്നും വിവരങ്ങള്‍ വരുന്നുണ്ട്്. പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരും മോശം പ്രതിഛായ വരുത്തി വെച്ചതാണ് ഇത്തരമൊരു ആലോചനയ്ക്ക് കാരണം.
Recommended Video
കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മൂന്നാമത്തെ മന്ത്രിയാണ് വിവാദത്തില്‍പ്പെട്ട് രാജിവെയ്ക്കുന്നത്. ബന്ധു നിയമന വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനായിരുന്നു ആദ്യം വീണത്. പിന്നീട് എന്‍സിപിയുടെ എകെ ശശീന്ദ്രന്‍ ഫോണ്‍ വിളി വിവാദത്തില്‍ കുടുങ്ങി, പകരം മന്ത്രിയായ തോമസ് ചാണ്ടി ഇപ്പോള്‍ ഭൂമി കൈയ്യേറ്റ വിവാദത്തില്‍ കുടുങ്ങിയും പുറത്തായി.
ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ ജയരാജന്‍ ഒമ്പത് ദിവസം വരെ പിടിച്ചുനിന്നെങ്കിലും പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി രാജി പ്രഖ്യാപിക്കുകയായിരുന്നു. ഫോണ്‍ വിളി വിവാദത്തില്‍ കുടുങ്ങിയ എകെ ശശീന്ദ്രനാകട്ടെ, വളരെ മോശം ആരോപണം ഉയര്‍ന്നതിനാല്‍ കൂടുതല്‍ പിടിച്ചുനിന്ന് രംഗം വഷളാക്കാന്‍ ശ്രമിച്ചില്ല. വളരെ വേഗത്തില്‍ മന്ത്രി പദവി ഒഴിയുകയായിരുന്നു ശശീന്ദ്രന്‍. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു.
ഇപി ജയരാജന്റെ കാര്യം
സിപിഎം നേതാവ് ഇപി ജയരാജന്‍ എംഎല്‍എ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമം ജയരാജനെതിരേ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിജിലന്‍സ് ഈ നിലപാടെടുത്തത്. കേസ് തുടരാന്‍ സാധിക്കില്ലെന്ന് വിജിലന്‍സ് അന്വേഷണം സംഘം കോടതിയെ അറിയിച്ചിരുന്നു.
കാരണങ്ങള്‍ ഇങ്ങനെ
നിയമന ഉത്തരവിറങ്ങി മൂന്നാം ദിനം തന്നെ മന്ത്രി പിന്‍വലിച്ചിരുന്നു. നിയമനം ലഭിച്ചിട്ടും പികെ ശ്രീമതിയുടെ മകന്‍ പികെ സുധീര്‍ സ്ഥാനമേറ്റെടുത്തിരുന്നില്ല. പ്രതികളാരും തന്നെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. തുടങ്ങിയ കാരണങ്ങളാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കണ്ടെത്തിയ ന്യായം. അതേസമയം, ശശീന്ദ്രനെതിരേ ഉയര്‍ന്ന ഫോണ്‍ വിളി ആരോപണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാകും.
പുതിയ വിവാദങ്ങള്‍ ഇങ്ങനെ
തോമസ് ചാണ്ടിയുടെ കാര്യം വ്യത്യസ്തമാണ്. മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് റോഡ് വെട്ടിയത് കായല്‍ കൈയ്യേറിയാണെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതിനെ ന്യായീകരിച്ചാണ് തോമസ് ചാണ്ടി പ്രതികരിച്ചത്. തോമസ് ചാണ്ടിയുടെ വാദം ഖണ്ഡിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു, വിഷയം കോട്ടയം വിജിലന്‍സ് കോടതി അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നു, ഹൈക്കോടതിയുടെ പരിഗണനയില്‍ പ്രശ്‌നം വരുന്നു, മന്ത്രി രാജിവെയ്ക്കുന്നതാണ് നല്ലതെന്ന ആശ്ചര്യപ്പെടുത്തുന്ന നിരീക്ഷണം ഹൈക്കോടതി നടത്തുന്നു... തുടങ്ങിയ ഘട്ടങ്ങളെല്ലാം കടന്നുപോകുമ്പോഴും തോമസ് ചാണ്ടി രാജിവെയ്ക്കില്ലെന്ന പ്രഖ്യാപനമാണ് ആവര്‍ത്തിച്ചത്.
സിപിഐയുടെ കടുത്ത നിലപാട്
പക്ഷേ, സിപിഐയുടെ കടുത്ത നിലപാടാണ് മന്ത്രിയുടെ രാജിയ്ക്ക് വേഗം കൂട്ടിയത്. അതിന് കാരണമായതാകട്ടെ തോമസ് ചാണ്ടിയുടെ വെല്ലുവിളിയും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി ഒരു അന്വേഷണ ഏജന്‍സിക്കും തനിക്കെതിരേ ചെറുവിരല്‍ അനക്കാന്‍ കഴിയില്ല എന്നാണ് തോമസ് ചാണ്ടി വെല്ലുവിളിച്ചത്. എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര വെല്ലുവിളിക്കുള്ള വേദിയല്ലെന്ന് ചൂണ്ടിക്കാട്ടി കാനം വേദിയില്‍ വച്ചുതന്നെ തോമസ് ചാണ്ടിയെ തിരുത്തുകയും ചെയ്തു. അവിടെ തുടങ്ങുന്നു സിപിഐയുടെ ശക്തമായ നിലപാട്.
എല്‍ഡിഎഫ് യോഗത്തില്‍
പിന്നീട് എല്‍ഡിഎഫ് യോഗത്തില്‍ പന്ന്യന്‍ രവീന്ദ്രനും പുറത്ത് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനാന്ദനും നിലപാട് കടുപ്പിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച സിപിഐയുടെ നാല് മന്ത്രിമാരും ബുധനാഴ്ച യോഗത്തിന് എത്തിയില്ല. ഇതോടെയാണ് എന്‍സിപിയും മുഖ്യമന്ത്രി പിണറായി വിജയനും സമ്മര്‍ദ്ദത്തിലായത്.
എന്‍സിപി രാജ്യത്ത് വട്ടപ്പൂജ്യം
നിലവില്‍ എന്‍സിപിക്ക് മന്ത്രിസഭയില്‍ അംഗങ്ങളുണ്ടാകില്ല. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കും. അതേസമയം, പാര്‍ട്ടിയുടെ മറ്റൊരു എംഎല്‍എ എകെ ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദ കേസില്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹത്തിന് മന്ത്രിപദവി നല്‍കിയേക്കും. ഫലത്തില്‍ രാജ്യത്ത് എന്‍സിപിക്ക് ഒരു മന്ത്രിയുമില്ല. ഏക മന്ത്രിപദവി കേരളത്തിലാണുണ്ടായിരുന്നത്. അതാണിപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
എന്‍സിപിക്ക് മന്ത്രി പദവി തിരിച്ചുകിട്ടില്ല?
അതേസമയം, എന്‍സിപിക്ക് ഇനി മന്ത്രി സ്ഥാനം കിട്ടാന്‍ സാധ്യതയില്ലെന്നും വിവരങ്ങള്‍ വരുന്നുണ്ട്. പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരും മോശം പ്രതിഛായ വരുത്തി വെച്ചതാണ് ഇത്തരമൊരു ആലോചനയ്ക്ക് കാരണം. എന്‍സിപിയെ പോലെ നിമയസഭയില്‍ അംഗങ്ങള്‍ കുറഞ്ഞ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതുണ്ടോ എന്ന കാര്യവും സിപിഎം ആലോചിക്കുന്നുണ്ട്. അങ്ങനെ തീരുമാനം വന്നാല്‍ തോമസ് ചാണ്ടിയുടെ വകുപ്പ് മുഖ്യമന്ത്രിയില്‍ നിലനിര്‍ത്തും. അല്ലെങ്കില്‍ മറ്റേതെങ്കിലും സിപിഎം നേതാക്കള്‍ക്ക് ഈ വകുപ്പ് കൈമാറും.