'തൃശൂരും തിരുവനന്തപുരവും ബിജെപിക്ക്, ബാക്കി 18 സീറ്റുകൾ എൽഡിഎഫിന്, ഇതാണ് ബിജെപി -സിപിഎം ഡീൽ'; കെ മുരളീധരൻ
കോഴിക്കോട്: കേരളത്തിലെ 20 മണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കുമെന്ന് തൃശൂരിലെ യു ഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. തൃശ്ശൂരിലെ യു ഡി എഫ് വിജയത്തിൽ യാതൊരു സംശയവും ഇല്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ബി ജെ പി-സി പി എം അന്തർധാര സജീവമാണെന്ന് മുരളീധരൻ ആരോപിച്ചു. ഇപ്പോഴത്തെ വിവാദങ്ങൾ അതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
'തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 മണ്ഡലങ്ങളിലും വൻ വിജയം നേടും. തൃശൂരിൽ യു ഡി എഫിനെ സംബന്ധിച്ച് ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. തീരദേശമേഖലയിലെല്ലാം ബൂത്തുകളിൽ നല്ല തിരക്കാണ്. അതെല്ലാം യു ഡി എഫിന് അനുകൂലമാണ്.
സി പി എമ്മും ബി ജെ പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് ഞാനാദ്യം പറഞ്ഞപ്പോള്‍ എല്ലാവരും തമാശയായിട്ടെടുത്തു. അന്തർധാര വളരെ ശക്തമാണ്. 18 മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനും രണ്ടിടത്ത് ബി ജെ പിക്കും എന്നതാണ് അന്തര്‍ധാരയുടെ ഫോര്‍മുല. തൃശ്ശൂരും തിരുവനന്തപുരത്തും ബി ജെ പിക്ക് ബാക്കി 18 സീറ്റിലും എൽ ഡി എഫ്. ഈ ധാരണ ഞങ്ങൾ പൊളിക്കും.

ഇ പി ജയരാജന്റെ ചര്‍ച്ചയടക്കം എല്ലാ കാര്യങ്ങളും പിണറായി അറിഞ്ഞിട്ടേ സി പി എമ്മില്‍ നടക്കുകയുള്ളൂ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാ ഓഫീസില്‍ വന്നതുതന്നെ ഡീല്‍ ഉറപ്പിക്കാനാണ്. സി പി എമ്മിന്റെ പല പ്രമുഖ വ്യക്തികളുടേയും അഭാവം തൃശൂർ പ്രചരണത്തിൽ നിഴലിച്ച് കാണുന്നുണ്ട്. കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ് എൽ ഡി എഫ് ലക്ഷ്യം, ഒപ്പം സ്വന്തം സുരക്ഷയുമാണ് ഇത്തരമൊരു ധാരണയുടെ അടിസ്ഥാനം. വടകരയിൽ ഷാഫി പറമ്പിൽ ജയിക്കുക തന്നെ ചെയ്യും', കെ മുരളീധരൻ പറഞ്ഞു.
ഇത്തവണ വാശിയേറിയ പോരാട്ടത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്. 2019 ൽ 20 ൽ 19 സീറ്റുകളിലും എൽ ഡി എഫ് ആയിരുന്നു വിജയിച്ചത്. എന്നാൽ ഇക്കുറി 20 ഉം നേടുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അവകാശവാദം. കൂറ്റൻ വിജയം നേടുമെന്ന് എൽ ഡി എഫും പറയുന്നു. കേരളത്തിൽ ഇത്തവണ തൃശൂരും തിരുവനന്തപുരവും അടക്കം അഞ്ച് സീറ്റുകളിൽ വിജയിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.












Click it and Unblock the Notifications