തണ്ടർ ഫോഴ്സ് വീണ്ടും.. കൊച്ചിയിലെത്തിയത് ദിലീപിന് വേണ്ടിയല്ല.. ആ വരവിന്റെ ഉദ്ദേശം വേറെയാണ്
കൊച്ചി: ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് തണ്ടര്‍ഫോഴ്‌സ് എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. ദിലീപ് സ്വാകാര്യ സേനയെ തന്റെ സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചു എന്നതായിരുന്നു വാര്‍ത്ത. ആലുവയിലെ ദിലീപിന്റെ വീട്ടിലേക്ക് തണ്ടര്‍ഫോഴ്‌സ് അംഗങ്ങള്‍ വന്‍വാഹന അകമ്പടിയുമായി എത്തിയതും സമയം ചെലവഴിച്ചതുമെല്ലാമാണ് വാര്‍ത്തകള്‍ക്കിടയാക്കിയത്. യഥാര്‍ത്ഥത്തില്‍ തണ്ടര്‍ഫോഴ്‌സ് കേരളത്തിലെത്തിയത് ദിലീപിന് വേണ്ടിയല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തണ്ടര്‍ ഫോഴ്‌സിന് മറ്റ് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു.

സ്വകാര്യ സായുധ സുരക്ഷാ സേന
ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സായുധ സുരക്ഷാ സേനയാണ് തണ്ടര്‍ ഫോഴ്‌സ്. മലയാളിയായ മുന്‍ പട്ടാള ഉദ്യേഗസ്ഥനാണ് തണ്ടര്‍ ഫോഴ്‌സിന്റെ തലപ്പത്ത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള ബൗണ്‍സേഴ്‌സിന് സമാനമാണ് തണ്ടര്‍ഫോഴ്‌സ്. ലക്ഷങ്ങള്‍ മുടക്കിയാല്‍ ഇവര്‍ നിങ്ങള്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കും.

ദിലീപുമായി കൂടിക്കാഴ്ച
കഴിഞ്ഞ ഒക്ടോബറില്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് തണ്ടര്‍ ഫോഴ്‌സ് ആലുവയിലെത്തിയത്. പോലീസ് പോലും അറിയാതെ ദിലീപിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സുരക്ഷയ്ക്ക് ഭീഷണി ഉള്ളതിനാല്‍ ദിലീപ് ഏര്‍പ്പെടുത്തിയ സുരക്ഷാ സേനയാണ് എന്ന് മണിക്കൂറുകള്‍ക്കകം വാര്‍ത്ത പരന്നു.

വിശദീകരണം തേടി പോലീസ്
സുരക്ഷയ്ക്ക് പോലീസിനെ അറിയിക്കാതെ സ്വകാര്യ സംഘത്തെ നിയോഗിച്ചതില്‍ പോലീസ് ദിലീപിനോട് വിശദീകരണവും തേടി. എന്നാല്‍ തണ്ടര്‍ഫോഴ്‌സിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടില്ലെന്നും ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത് എന്നും ദിലീപ് മറുപടി നല്‍കി. ദിലീപിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത് വഴി ലഭിക്കുന്ന പ്രശസ്തിയായിരുന്നു തണ്ടര്‍ ഫോഴ്‌സിന്റെ നോട്ടം.

ലക്ഷ്യം ദിലീപ് ആയിരുന്നില്ല
എന്നാല്‍ കേരളത്തിലെത്തിയ തണ്ടര്‍ ഫോഴ്‌സിന്റെ ലക്ഷ്യം ദിലീപ് ആയിരുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. യഥാര്‍ത്ഥത്തില്‍ തണ്ടര്‍ഫോഴ്‌സ് ടീം കൊച്ചയില്‍ എത്തിയത് വിദേശ കളിക്കാര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ് പുതിയ വാര്‍ത്ത. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐഎസ്എല്ലിന് വേണ്ടി
ഐഎസ്എല്‍ ഉദ്ഘാടനത്തിന് വേദിയായത് കൊച്ചിയായിരുന്നു. സല്‍മാന്‍ ഖാനും കത്രീന കൈഫും മമ്മൂട്ടിയും സച്ചിന്‍ ടെണ്ടുല്‍ക്കറും അടക്കമുള്ളവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമാര്‍ കൊല്‍ക്കത്തയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ഈ പരിപാടിയുടെ ഭാഗമായിട്ടാണ് തണ്ടര്‍ ഫോഴ്‌സ് എത്തിയത് എന്നാണ് അറിയുന്നത്.

ഇടപാടുകാർ ഉന്നതർ
തണ്ടര്‍ഫോഴ്‌സിന് കേരളത്തില്‍ നൂറോളം പേര്‍ ജീവനക്കാരായുണ്ട്. മൂന്ന് പേര്‍ക്കാണ് കേരളത്തില്‍ ഈ സുരക്ഷാ സേന സുരക്ഷയൊരുക്കിയിരിക്കുന്നത്. ഇവർ അറിയപ്പെടുന്ന വ്യവസായികളാണ് എന്നാണ് റിപ്പോർട്ടുകൾ വന്നത്. കേരളത്തിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ മലേഷ്യൻ മന്ത്രിയുടെ സുരക്ഷാ ചുമതല തണ്ടർ ഫോഴ്സ് ഏറ്റെടുത്തിരുന്നു. ഇതും വിവാദത്തിലായിരുന്നു.












Click it and Unblock the Notifications