കേരളത്തിൽ കൊവിഡ് കുതിക്കുന്നു; വില്ലനായത് വൈറസിന്റെ ജനിതക ഘടനയിലെ രണ്ട് മാറ്റങ്ങള്‍, ഇനി ചെയ്യേണ്ടത്
ദില്ലി: രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങളെ തുടര്‍ന്ന് രോഗവ്യാപനം തടഞ്ഞ് രോഗികള്‍ രോഗമുക്തി നേടിയിരുന്നു. പിന്നീട് രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുമ്പോഴും കേരളത്തില്‍ കുറച്ച് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളോളമായി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരവും മൂവായിരവും കടന്ന് നീങ്ങുകയാണ്. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് കേരളത്തില്‍ സംഭവിച്ചത്. ഇതിന് പ്രധാനപ്പെട്ട കാരണം വൈറസിന്റെ ജനിതക ശ്രേണിയില്‍ വന്ന രണ്ട് മാറ്റങ്ങളാണെന്ന് പഠനങ്ങളിലൂടെ വ്യക്തമാകുന്നു. വിശദാംശങ്ങളിലേക്ക്...

ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്
കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം വൈറസിന്റെ ജനിതക ഘടനയില്‍ വന്ന രണ്ട് മാറ്റങ്ങളാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം വന്ന വഴി മനസിലാക്കാനും സമ്പര്‍ക്കം കണ്ടെത്താനുള്ള നടപടികള്‍ കൃത്യമായി നടക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

ജനിതക മാറ്റം
കൊറോണ വൈറസിന്റെ യൂറോപ്യന്‍ ഗണമെന്ന് വിശേഷിപ്പിക്കാവുന്ന എ2എ ആണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കോഴിക്കോട് നിന്ന് ശേഖരിച്ച് സാമ്പിളുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ശേഖരിച്ച വൈറസ് സാമ്പിളുകളുടെ 99.4 ശതമാനത്തില്‍ കണ്ടെത്തിയ ജനിതക മാറ്റത്തെ ഡി614ജി എന്നാണ് വിശേഷിപ്പിക്കുന്നത്.

രണ്ടാമത്തെ മാറ്റം
ഇവിടെ നിന്ന് കണ്ടെത്തിയ വൈറസില്‍ രണ്ടാമതൊരു മാറ്റവും ദൃശ്യമായി. എല്‍5എഫ് എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റമാണത്. ജനിതക ഘടനയിലെ അമിനോ അമ്ല കണികകളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരിടല്‍. വൈറസുകള്‍ മനുഷ്യ ശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസുകള്‍ കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്.

കേസുകളിലെ വര്‍ദ്ധന
കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന കൊവിഡ് വര്‍ദ്ധനയുടെ പ്രധാനകാരണം വൈറസിന്റെ ജനിതക ഘടനയില്‍ വന്ന രണ്ട് മാറ്റങ്ങളാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ വ്യാപനത്തിന്റെ തോതും മരണനിരക്കുമായി ബന്ധിപ്പിക്കപ്പെടുത്താന്‍ സാധിക്കില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ്, സിഎസ്‌ഐആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക്ക് ആന്‍ഡ് ഇന്നവേറ്റീവ് റിചര്‍ച്ച് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗവേഷണം നടത്തിയത്.
Recommended Video

ഇനി ചെയ്യേണ്ടത്
കോഴിക്കോട് നിന്ന് ശേഖരിച്ച കൊവിഡ് സാമ്പിളുകള്‍ വടക്കന്‍ കേരളത്തിലെ കൊവിഡ് ബാധിച്ചവരുടേതാണ്. സംസ്ഥാനത്തെ എല്ലാ ജില്ലയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ചാല്‍ കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ സമഗ്രചിത്രം ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കേരളത്തിലെ വൈറസ് സാമ്പിളുകളുടെ ഗവേഷണം നടത്തിയത് 26 പേരുടെ സംഘമാണ്.












Click it and Unblock the Notifications