ഗൾഫിൽ നിന്നെത്തിയവർക്ക് കൊവിഡ്, രണ്ട് പേർ കൊച്ചിയിലും കോഴിക്കോടും ചികിത്സയിൽ!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്ന് കേരളത്തില്‍ എത്തിയ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാള്‍ കോഴിക്കോടും രണ്ടാമത്തെ ആള്‍ കൊച്ചിയിലും ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏഴാം തിയ്യതി ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയ വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഒരാള്‍ക്കാണ് കൊവിഡ് ഭേദമായത്. ഇടുക്കിയില്‍ ചികിത്സയില്‍ ആയിരുന്ന ആളാണ് കൊവിഡ് നെഗറ്റീവ് ആയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 505 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉളളത് 17 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേരാണ് ഇപ്പോള്‍ നിരീക്ഷണത്തലുളളത്. 23596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 36002 എണ്ണം രോഗ ബാധ ഇല്ലെന്ന് ഉറപ്പിച്ചു.
പ്രവാസികളുടെ നിരീക്ഷണത്തിന് വേണ്ടി നോഡല്‍ ഓഫീസറെ നിയോഗിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ശന നിരീക്ഷണം ആവശ്യമാണ്. പാസ്സിലാത്തെ അതിര്‍ത്തി കടന്ന് വരാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമക്കി. ഇന്ന് ചിലരെ വിട്ടയച്ചത് താല്‍ക്കാലികമാായണ്. പാസ് വിതരണം നിര്‍ത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ ഉളള മലയാളികളെ തിരിച്ച് എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യത്തെ ട്രെയിന്‍ ദില്ലിയില്‍ നിന്നാണ്. ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ട്രെയിനുകളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.