നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ച യുഡിഎഫ് കൗൺസിലർമാരെ പോലീസ് അറസ്റ്റുചെയ്‌ത് നീക്കി
തിരുവനന്തപുരം: വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസിനെ ഉപരോധിച്ച യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. കൗൺസിലർമാരായ ജയശ്രീ, വൈ.ഷാജി, പ്രദീപ്, സലിം, കൃഷ്ണകുമാർ, രാഗശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഉപരോധം നടന്നത്. മഴക്കാല പൂർവ ശുചീകരണത്തെക്കുറിച്ച് തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ചർച്ച നടത്താൻ അവസരം നൽകണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.
അജൻഡയിൽ നിന്നുള്ള വിഷയം മാത്രമേ ചർച്ച നടത്താൻ അനുവദിക്കൂവെന്ന ചെയർപേഴ്സന്റെ മറുപടിയിൽ തൃപ്തരാകാതെ വന്ന പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിയുടെ മുറിയിലെത്തി അജൻഡ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരു ദിവസം ചർച്ച നടത്താമെന്ന് സെക്രട്ടറി ഉറപ്പ് നൽകി. ഇതിനിടെ പ്രതിപക്ഷ അംഗം ചെയർപേഴ്സണോട് മോശമായ വാക്കുകൾ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി വർക്കല പൊലീസിൽ പരാതി നൽകി. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് യു.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്സണിനെ ഉപരോധിച്ചത്. അറസ്റ്റ് ചെയ്‌ത കൗൺസിലർമാരെ പിന്നീട് വിട്ടയച്ചു.
ചെയർപേഴ്സണിനെ ഓഫീസിൽ തടഞ്ഞുവച്ച സംഭവത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. അഡ്വ. എഫ്.നഹാസ്, അഡ്വ. കെ.ആർ. ബിജു, വി.സുനിൽ, നിതിൻ നായർ, ബി.വിശ്വൻ എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ യു.ഡി.എഫ് കൗൺസിലർക്കെതിരെ പൊലീസിന് നൽകിയ പരാതി രാഷ്ട്രീയ പകപോക്കലാണെന്നും ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്താതെ ചെയർപേഴ്സൺ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ജയശ്രി ആരോപിച്ചു.