നിപ്പാ: ബദൽ ചികിത്സാ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് യുനാനി ഡോക്ടർമാർ
കോഴിക്കോട്: കേരളത്തിൽ നിപ രോഗം സ്ഥിരീകരിക്കപ്പെട്ട 15 പേരിൽ 14 പേരും മരണത്തിനു കീഴടങ്ങിയ സാഹചര്യത്തിൽ നിപ പോലുള്ള മാരക പകർച്ചാവ്യാധികളിൽ യുനാനി പോലുള്ള ബദൽ ചികിത്സകളുടെ സാധ്യതകൾ കൂടി പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് കേരളാ യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പട്ടു.
പകർച്ചവ്യാധി പിടിപെട്ടവരുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ജീവൻ ഉത്തേജിപ്പിക്കുന്നതിനും സഹായകമായ യൂനാനി ഔഷധങ്ങൾ പ്രചാരത്തിലുണ്ട്. ആധുനിക വൈദ്യത്തിൽ ഫലപ്രദമായ ചികിത്സയില്ലാത്തതിനാൽ ജീവൻ നിലനിർത്താനുള്ള പിന്തുണയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. അതും ഫലപ്രദമല്ലെന്നാണ് മരണ നിരക്ക് കാണിക്കുന്നത്.

ഈ സാഹചര്യത്തിൽ നിപ ബാധയെന്നു സംശയിക്കുന്നവർക്കും നിലവിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവർക്കും ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന യുനാനി ഔഷധങ്ങൾ പ്രയോഗിക്കാനുള്ള സാഹചര്യമൊരുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം. ഈയാവശ്യം ഉന്നയിച്ച്ണ കെ.യു.എം.ഒ.എ ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് കത്തയച്ചു.
കെ .യു .എം .ഒ .എ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ വഹാബ്, ജന.സെക്രട്ടറി ഡോ. അബ്ദുന്നാസിർ, സെക്രട്ടറിമാരായ ഡോ. മുനസ്സ ജബീൻ, ഡോ. നിസാമുദ്ധീൻ, സംസ്ഥാന സമിതയംഗങ്ങളായ ഡോ.ബുഷൈറ, ഡോ. സയ്യിദ് മുഹമ്മദ് അനസ്, ഡോ.തഹ്സിന, കേരളാ യൂനാനി മെഡിക്കൽ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് സമിതിയംഗം ഡോ. ഷനീബ് സി.എച്ച്, ഡോ. ഉസ്മാൻ എന്നിവർ "നിപ: യുനാനി സാധ്യതകൾ "എന്ന വിഷയത്തിൽ നടന്ന ടേബിൾ ടോക്കിൽ സംസാരിച്ചു
പകർച്ചപ്പനികൾ പ്രതിരോധത്തിനായി പൊതുജനങ്ങൾ പാലിക്കേണ്ട ജീവിതരീതികളും പനി ചികിത്സയിൽ യുനാനി പ്രാക്ടീഷണേഴ്സിനുള്ള മാർഗ്ഗരേഖയും ഉടൻ പ്രസിദ്ധപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.












Click it and Unblock the Notifications