ശബരിമലയിൽ നഗ്നമായ ആചാരലംഘനം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ വത്സൻ തില്ലങ്കേരി
സന്നിധാനം: തുലാമാസ പൂജാസമയത്ത് പ്രതിഷേധക്കാരുടെ പിടിയില്‍ ആയിരുന്നു ശബരിമല. സ്ത്രീകളായ ഭക്തരെ തടയാനും തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തപ്പോള്‍ പോലീസിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ചിത്തിര ആട്ട പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ശബരിമല കടുത്ത പോലീസ് നിയന്ത്രണത്തില്‍ ആയിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്കകമാണ് കാര്യങ്ങള്‍ പോലീസിന്റെ കൈവിട്ട് പോയത്. ശബരിമല നിലവില്‍ പോലീസിന്റെ നിയന്ത്രണത്തില്‍ അല്ല, മറിച്ച് സംഘപരിവാറിന്റെ നിയന്ത്രണത്തിലാണ് എന്ന ദയനീയ അവസ്ഥിയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. അതിനിടെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി നഗ്നമായ ആചാര ലംഘനവും ശബരിമലയില്‍ നടത്തിയിരിക്കുന്നു.
കണ്ണൂരിലെ ആർഎസ്എസ് നേതാവ്
ശബരിമലയില്‍ സ്ത്രീകളെ തടയുന്നതിന് സംഘപരിവാറുകാര്‍ ചമയ്ക്കുന്ന ന്യായം ആചാര സംരക്ഷണം എന്നതാണ്. എന്നാല്‍ അതേ ആചാരം തന്നെയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ശബരിമലയില്‍ ലംഘിച്ചിരിക്കുന്നത്. ശബരിമലയിലെ പ്രതിഷേധനത്തിന് നേതൃത്വം കൊടുക്കാന്‍ സംഘപരിവാര്‍ കണ്ണൂരില്‍ നിന്ന് എത്തിച്ചതാണ് വത്സന്‍ തില്ലങ്കേരിയെ. 24 മണിക്കൂറില്‍ കൂടുതല്‍ ശബരിമലയില്‍ തുടരാന്‍ അനുവദിക്കില്ല എന്ന പോലീസ് നിര്‍ദേശമെല്ലാം കാറ്റില്‍പ്പറത്തി ഇന്നലെ മുതല്‍ വത്സന്‍ തില്ലങ്കേരിയും കൂട്ടരും ശബരിമലയിലുണ്ട്.
ശബരിമലയുടെ നിയന്ത്രണം
സുരക്ഷാ ചുമതലയുളള പോലീസിനെ നിസ്സഹായരാക്കി വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുളള സംഘപരിവാറുകാര്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ദയനീയമായ കാഴ്ചയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം കണ്ടത്. അത് മാത്രമല്ല പോലീസിന്റെ സാന്നിധ്യത്തില്‍, പോലീസിന്റെ മൈക്ക് ഉപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിക്കുകയുമുണ്ടായി വത്സന്‍ തില്ലങ്കേരി.
ഇരുമുടിയില്ലാതെ പതിനെട്ടാം പടിയിൽ
ഇതൊന്നും പോരാതെയാണ് പതിനെട്ടാം പതിയില്‍ വത്സന്‍ തില്ലങ്കേരിയുടെ ആചാരലംഘനം. പതിനെട്ടാം പടി ചവിട്ടണം എങ്കില്‍ വ്രതമെടുത്ത് ഇരുമുടിക്കെട്ടുമേന്തി വരുന്ന ഭക്തന് മാത്രമേ സാധിക്കുകയുളളൂ. ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്ന ഭക്തര്‍ മറ്റൊരു വഴിയിലൂടെ വേണം സന്നിധാനത്ത് എത്താന്‍. എന്നാല്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി.
പതിനെട്ടാം പടിയിൽ പ്രസംഗവും
പതിനെട്ടാം പടിയില്‍ കയറിയെന്ന് മാത്രമല്ല, ശബരിമല ശ്രീകോവിലിന് പുറം തിരിഞ്ഞ് നിന്ന് പ്രതിഷേധക്കാരോട് പ്രസംഗം നടത്തുകയും ചെയ്തു വത്സന്‍ തില്ലങ്കേരി. ശേഷം ഇരുമുടിക്കെട്ടില്ലാതെ തന്നെ പടി കയറി മുകളിലേക്ക് പോയി. മകന്റെ കുഞ്ഞിന്റെ ചോറൂണിന് എത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച സംശയത്തിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെയാണ് നഗ്നമായ ആചാരലംഘനം നടന്നത്.
സംഘപരിവാർ പ്രതിരോധത്തിൽ
യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍ പിളളയുടെ പ്രസംഗം പുറത്ത് വന്നതിലൂടെ പ്രതിസന്ധിയിലായ സംഘപരിവാര്‍ ആചാരലംഘനവും നടന്നതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. വത്സന്‍ തില്ലങ്കേരി നടത്തിയത് ആചാരലംഘനമാണ് എന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കുന്നു. അതേസമയം താന്‍ ആചാരലംഘനം നടത്തിയിട്ടില്ല എന്നാണ് വത്സന്‍ തില്ലങ്കേരി വാദിക്കുന്നത്.
വിശദീകരിച്ച് വത്സൻ
ഇന്നലെ വൈകിട്ടാണ് താന്‍ ശബരിമലയില്‍ എത്തിയത്. രാവിലെ ഗുരുസ്വാമിക്കൊപ്പം പതിനെട്ടാം പടി കയറി. ശ്രീകോവിലില്‍ ദര്‍ശനം നടത്തുന്നതിനിടെയാണ് വലിയ ബഹളമുണ്ടാകുന്നത്. കയ്യിലുണ്ടായിരുന്ന ഇരുമുടിക്കെട്ട് ഒപ്പമുളളവരെ ഏൽപ്പിച്ച ശേഷമാണ് പതിനെട്ടാം പടിയില്‍ നിന്ന് ഭക്തരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടത് എന്നാണ് വത്സന്‍ തില്ലങ്കേരി പറയുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഇയാള്‍ പറയുന്നു.
സർക്കാരിനെതിരെ
താന്‍ ആചാരം ലംഘിച്ചിട്ടില്ല എന്നും സര്‍ക്കാരും സിപിഎമ്മും തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ് എന്നും വത്സന്‍ തില്ലങ്കേരി ആരോപിച്ചു. പ്രതിഷേധം വഴിതിരിച്ച് വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികള്‍ തന്നെ ആചാരലംഘംനം നടത്തി എന്ന പ്രചാരണമാണ് നടക്കുന്നത് എന്നും വത്സന്‍ തില്ലങ്കേരി ആരോപിച്ചു. സന്നിധാനത്തിന്റെ നിയന്ത്രണം സംഘപരിവാറിലേക്ക് എത്തിയതില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്.
വീഡിയോ
പതിനെട്ടാം പടിയിൽ നിന്ന് വത്സൻ തില്ലങ്കേരി സംസാരിക്കുന്നു