വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ അറസ്റ്റിൽ, എസ്ഐയും സിഐയും പുറത്ത് തന്നെ...
വരാപ്പുഴ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തു. പോലീസ് റൂറൽ ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് ജിതിൻരാജ്, സന്തോഷ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. വരാപ്പുഴ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ശ്രീജിത്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പോലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇവർ ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചിരുന്നതായി ദൃക്സാക്ഷികൾ നേരത്തെ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനമെടുത്തത്.

വരാപ്പുഴ കസ്റ്റഡി മരണത്തിൽ പോലീസുകാരെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഐജി ശ്രീജിത്ത് നേരത്തെ ഡിജിപിയുമായി ചർച്ച നടത്തിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക നിയമോപദേശം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഡിജിപി ബുധനാഴ്ച വൈകീട്ടോടെ പോലീസുകാരെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകി. ഇതിനുപിന്നാലെയാണ് ആലുവ പോലീസ് ക്ലബിലെത്തിയ ഐജി ശ്രീജിത്തും സംഘവും മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാമിനും, വരാപ്പുഴ എസ്ഐ ദീപക്കിനും വീഴ്ച പറ്റിയതായി പ്രത്യേകസംഘം കണ്ടെത്തിയിരുന്നു. ഇതിനുപുറമേ വരാപ്പുഴ എസ്ഐ ദീപക്ക് ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചതായും മൊഴികളുണ്ടായിരുന്നു. എന്നാൽ ഈ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് സംബന്ധിച്ച് ഐജി ശ്രീജിത്ത് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications