ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ സിപിഎമ്മിനെ നിയന്ത്രിക്കുന്നത്; നയം വ്യക്തമാക്കണമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചിരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.
നമ്മുടെ അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ വലിയൊരു ഭാഗം ചൈന കൈയ്യേറിയിട്ടുണ്ട്. ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സമാനമായ രീതിയിലാണ് ചൈനയുടെ വിദേശകാര്യ നയം. ഇന്ത്യയ്ക്ക് ചുറ്റുമുള്ള ശത്രുരാജ്യങ്ങളുമായി മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ചൈന, നമ്മുടെ സുരക്ഷിതത്വത്തിന് പോലും ഭീഷണി ഉയര്‍ത്തുകയാണ്. ഇന്ത്യ- ചൈന യുദ്ധകാലത്ത് ഇ.എം.എസ് പറഞ്ഞതു പോലെ, 'ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന ഭൂ പ്രദേശം' എന്ന വിവാദ പ്രസ്താവനയ്ക്ക് സമാനമായ ഒരു നീക്കമാണ് സി.പി.എം നേതൃത്വം നടത്തുന്നത്. ചൈനയുടെ കാര്യത്തില്‍ പാര്‍ട്ടി നയം എന്താണെന്ന് സി.പി.എം വ്യക്തമാക്കണം. രാജ്യ താല്‍പര്യമാണോ ചൈനയുടെ താല്‍പര്യമാണോ വലുത്? ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് സതീശന്‍ ചോദിച്ചു.

കെ റെയിലുമായി ബന്ധപ്പെട്ടും വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. കെ- റെയില്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നിയമവിരുദ്ധമായി കല്ലുപാകിയാല്‍ പിഴുതെറിയുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്. കെ- റെയില്‍ എന്ന പേരില്‍ കല്ലിടരുതെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമവിരുദ്ധമായാണ് കല്ലിട്ടതെന്ന പ്രതിപക്ഷ വാദത്തെയാണ് ഹൈക്കോടതിയും ശെരിവച്ചിരിക്കുന്നത്. കെ.റെയില്‍ അധികൃതരോട് റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു.
530 കിലോ മീറ്റര്‍ കെ- റെയില്‍ പണിയുമ്പോള്‍ എത്ര ടണ്‍ കല്ലും മണ്ണും വേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു പാലം പണിയുമ്പോള്‍ പോലും കൃത്യമായ എസ്റ്റിമേറ്റ് ഉണ്ടായിരിക്കും. ചോര്‍ത്തക്കിട്ടിയിരിക്കുന്ന ഡി.പി.ആറില്‍ പറയുന്നത് പദ്ധതിക്ക് ആവശ്യമായ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ നിന്നും ലഭ്യമാകുമെന്നാണ്. അവിടെ എവിടെയാണ് ഇത്രയും പ്രകൃതിവിഭവങ്ങള്‍ ഇരിക്കുന്നത്? മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനില്‍ കൊണ്ടു വരുമെന്നാണ് കെ- റെയില്‍ എം.ഡി കഴിഞ്ഞ ദിവസം പറഞ്ഞത്.
75 ലക്ഷം ടണ്‍ പാറ വേണ്ട വിഴിഞ്ഞം പദ്ധതിക്ക് 13 ടണ്‍ പാറ മാത്രമെ ലഭിച്ചിട്ടുള്ളൂ. വിഴിഞ്ഞം പദ്ധതി ഇതുവരെ പൂര്‍ത്തിയാകാത്തതിനു കാരണം പാറിയില്ലാത്തതാണെന്ന് അദാനി ഗ്രൂപ്പും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഇത്രമാത്രം ക്ഷാമം നിലനില്‍ക്കുമ്പോള്‍ കെ- റെയിലിനു വേണ്ടി എങ്ങനെ പ്രകൃതി വിഭവങ്ങള്‍ കണ്ടെത്തും? സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന 292 കിലോ മീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്‌മെന്റ് സ്ഥാപിക്കുന്നത്. ബാക്കി സ്ഥലത്ത് ഇരുവശവും മതില്‍ കെട്ടിയുയര്‍ത്തും. ഇതിന് എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്ന കണക്കു പോലും സര്‍ക്കാരിന്റെ കൈയ്യിലില്ല. ജപ്പാനില്‍ നിന്നും വായ്പ സംഘടിപ്പിച്ച് വന്‍ തുക കൊള്ളയടിക്കാനുള്ള തട്ടിക്കൂട്ടിയ പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ പദ്ധതിയെ യു.ഡി.എഫ് എതിര്‍ക്കും. സമരവുമായി മുന്നോട്ടു പോകും.
കോവിഡ് നിയന്ത്രണങ്ങള്‍ സി.പി.എം സമ്മേളനങ്ങള്‍ കഴിഞ്ഞേ കേരളത്തില്‍ നിലവില്‍ വരൂ. കോവിഡ് ടെസ്റ്റ് നിരക്കും സര്‍ക്കാര്‍ അതിനു ശേഷമെ ഉയര്‍ത്തൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ച് പേരെ വച്ച് യു.ഡി.എഫ് സമരം നടത്തിയപ്പോള്‍ പൊലീസ് കേസെടുത്തു. സി.പി.എമ്മുകാര്‍ 500 പേരായാലും കേസില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പറഞ്ഞ് യു.ഡി.എഫിനെ ഭയപ്പെടുത്താന്‍ നോക്കേണ്ട. കെ- റെയിലിനെതിരായ സമരവുമായി മുന്നോട്ടു പോകും.












Click it and Unblock the Notifications