ബിജെപി അധ്യക്ഷനെ കാണാനേ ഇല്ല, പിണറായിയുടെ കാല്‍ക്കല്‍ വീണ് കിടക്കുകയാണെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുളള ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുളള കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്.
മണ്ണിനടിയിൽ ആളുകളും ബസ്സും ട്രക്കും കാറുകളും, ഹിമാചലിൽ വൻ ദുരന്തം- ചിത്രങ്ങളിലൂടെ
സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചത് എന്നും അതിന് ലഭിച്ച തിരിച്ചടിയാണ് ഇതെന്നും വിഡി സതീശന്‍ പ്രതികരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് കേട്ടുകേള്‍വി പോലും ഇല്ലാത്ത വിചിത്ര വാദവുമായാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ കേന്ദ്ര ഏജന്‍സികള്‍ ഗൂഢാലോചന നടത്തുന്നു എന്നാണ് സര്‍ക്കാര്‍ ആരോപിച്ചത്. ഇത് വഴി കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബിജെപിക്കെതിരെ ആരോപണം ഉയര്‍ന്ന കുഴല്‍പ്പണക്കേസും കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന അന്വേഷണവും തമ്മില്‍ ഒത്ത് തീര്‍പ്പുണ്ടാകുമെന്ന് വിഡി സതീശന്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പൊടുന്നനെ നിലച്ചു. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും വിഡി സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
കേന്ദ്ര ഏജന്‍സികള്‍ അടുത്തതായി ആരെയാണ് ചോദ്യം ചെയ്യാന്‍ പോകുന്നത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുന്‍കൂട്ടി പത്രസമ്മേളനം വിളിച്ച് പറയുന്ന ഒരു പതിവുണ്ടായിരുന്നുവെന്ന് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ അതേ ബിജെപി അധ്യക്ഷന്‍ തന്നെ കുഴല്‍പ്പണക്കേസില്‍ നിന്നും രക്ഷിക്കണം എന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കാല്‍ക്കല്‍ വീണ് കിടക്കുകയാണ് എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. സുരേന്ദ്രന്‍ പത്രസമ്മേളനവും നിര്‍ത്തി ഇപ്പോള്‍ ആളെ തന്നെ കാണാന്‍ ഇല്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയും മുൻ സ്പീക്കറും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നതാണ് എന്നും വിഡി സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ ബി ജെ പിയുമായി ഒത്തുതീർപ്പു നടത്തിയതിന് പിന്നിൽ ഇത്തരം കാര്യങ്ങൾ പുറത്ത് വരുമോ എന്ന ഭയമായിരുന്നു. സത്യം ഒരു കാലത്തും ആർക്കും മൂടിവയ്ക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.












Click it and Unblock the Notifications