രാമൻ നായർക്ക് ശേഷം വിജയൻ തോമസ്, ബിജെപിയിലേക്കുളള ചോർച്ച തടഞ്ഞ് കോൺഗ്രസ് ഇടപെടൽ
കോവളം: ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളും അണികളുമടക്കം ബിജെപിയിലേക്ക് പോകുന്നത് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മുന്‍ കെപിസിസി അംഗമായ ജി രാമന്‍ നായരടക്കം ബിജെപിക്കൊപ്പം പോയത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. വിജയന്‍ പിളള മാത്രമല്ല, വന്‍ സ്രാവുകള്‍ ഇനിയും വരുമെന്ന് ശ്രീധരന്‍ പിളളയടക്കം ആവര്‍ത്തിക്കുന്നത് ഏറ്റവും അധികം നെഞ്ചിടിപ്പേറ്റുന്നതും കോണ്‍ഗ്രസിന്റെതാണ്.
അരിയെത്രയെന്ന് വിനു, പയറഞ്ഞാഴിയെന്ന് ശോഭാ സുരേന്ദ്രൻ, വൈറലായി ചാനൽ ചർച്ച
കെടിഡിസി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വിജയന്‍ തോമസ് ബിജെപിയില്‍ ചേരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി ദേശീയ നേതൃത്വവുമായി വിജയന്‍ തോമസ് ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനുനയ ചര്‍ച്ച നടത്തി ആ ചോര്‍ച്ച ഒഴിവാക്കിയിരിക്കുകയാണ്.
എകെ ആന്റണി ഇടപെട്ടാണ് വിജയന്‍ തോമസുമായി അനുനയ ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയ്‌ക്കൊടുവില്‍ ബിജെപിയിലേക്ക് പോകാനുളള നീക്കം വിജയന്‍ തോമസ് ഉപേക്ഷിച്ചു എന്നാണ് സൂചന. സീറ്റടക്കം വാഗ്ദാനം ചെയ്താണ് വിജയനെ പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. വരുന്ന ന്ിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത് സീറ്റ്, കെപിസിസി പുനസംഘടനയില്‍ പരിഗണന എന്നിവയടക്കമാണ് വാഗ്ദാനങ്ങള്‍.
ബിജെപിയില്‍ ചേരാനുളള തീരുമാനം ഉപേക്ഷിച്ചതോടെ, ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്ന വിജയന്‍ തോമസ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ട് ചര്‍ച്ചയും നടത്തി. 2011ല്‍ കോവളം സീറ്റ് നിഷേധിച്ചത് മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അതൃപ്തിയിലായിരുന്നു വിജയന്‍ തോമസ്. ശബരിമല വിവാദത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ബിജെപിയില്‍ ചേരാനുളള നീക്കം.