മോദിയുടെ ലക്ഷ്യം പ്രകൃതി സംഹാരം; ഹരിത ട്രൈബ്യൂണലിന്റെ അധികാരങ്ങൾ എടുത്ത് കളഞ്ഞതിനെതിരെ സുധീരൻ!!
തിരുവനന്തപുരം: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ സ്വഭാവവും അധികാരങ്ങളും എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വിഎം സുധീരൻ. പ്രകൃതിസംരക്ഷണമല്ല 'പ്രകൃതിസംഹാര'മാണ് തങ്ങളുടെ നയമെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.
ജനതാൽപര്യത്തേക്കളുപരി വൻ കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന നിലയിലാണ് മോഡിസർക്കാർ നിയമങ്ങളെയും വ്യവസ്ഥാപിത സംവിധാനങ്ങളേയും മാറ്റിമറിക്കുന്നത്. ഇതെല്ലാം ജനങ്ങൾക്ക് കൂടുതൽ കൂടുതൽ ബോധ്യപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യമേതന്നെ ആസൂത്രണ കമ്മീഷൻ ഇല്ലാതാക്കി. പകരം കോർപ്പറേറ്റ് സംരക്ഷണത്തിനായി 'നീതി ആയോഗ്' രൂപീകരിച്ചു. തൊഴിലാളിപക്ഷ നിയമങ്ങളെ കോർപ്പറേറ്റ്പക്ഷ നിയമങ്ങളാക്കി മാറ്റാനുള്ള വ്യഗ്രത പ്രകടമാക്കി. പരിസ്ഥിതി-വനനിയമങ്ങളെ കോർപ്പറേറ്റ് താൽപര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാനുള്ള മുൻവിധിയോടെ മുൻ ക്യാബിനറ്റ് സെക്രട്ടറി സുബ്രമണ്യത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയമിച്ചു. ആ 'പഠന'ത്തിന്റെ പേരിൽ വനസംരക്ഷണ നിയമം അപ്രസക്തമാക്കാനുള്ള നീക്കവുമായി ഇപ്പോൾ കേന്ദ്രസർക്കാർ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
'പ്രകൃതിസംഹാര'മാണ് തങ്ങളുടെ നയമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്ന നടപടിയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഈ തലമുറയ്ക്കും ഇനിയുള്ള തലമുറകൾക്കും വേണ്ടി പ്രകൃതിയെ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിതം നിറവേറ്റാൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാമെന്നും കോൺഗ്രസ് നേതാവ് വിഎം സുധീരൻ തന്റെ ഫേസ്ബുക്ക് പോജിലൂടെ ആഹ്വാനം ചെയ്യുന്നു.