തന്ത്രിയുടെ രണ്ട് വാക്കുകൾക്ക് മുന്നിൽ സർക്കാർ വിറച്ചു, സുപ്രീംകോടതി വിധി അപ്രസക്തമെന്ന് വിവി രാജേഷ്
ശബരിമല: ശബരിമല തകർക്കാനുളള ശ്രമമാണ് സ്ത്രീ പ്രവേശനത്തിലൂടെ സർക്കാർ നടത്തുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. ഭരണഘടനയ്ക്കും സുപ്രീം കോടതിക്കും മുകളിലാണ് വിശ്വാസം എന്നും അവർ വാദിക്കുന്നു. യുവതികൾ കയറിയാൽ ശബരിമല നട അടച്ചിടും എന്നാണ് തന്ത്രിയുടെ ഭീഷണി. തന്ത്രിയുടെ വാക്കുകൾ രാജ്യത്തെ കോടതി വിധിക്കും സർക്കാരിനും മേലെയാണ് എന്നാണ് ബിജെപി നേതാവ് വിവി രാജേഷിന്റെ കണ്ടുപിടിത്തം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ആചാര സംരക്ഷണത്തിന്റെ ഭാഗമായി കുറച്ചു ദിവസങ്ങളായി നിലയ്ക്കലും, പമ്പയിലും, സന്നിധാനത്തുമായി കഴിയുകയാണ്. ഇന്ന് രാവിലെ ശബരിമല തന്ത്രി കണ്ടരര് രാജീവരര് തിരുമേനിയെയും, മാളികപ്പുറം മേൽശാന്തിയെയും കണ്ട് അനുഗ്രഹം വാങ്ങി.
ആചാരാനുഷ്ഠാനങ്ങൾക്കെതിരായ വിധി നടപ്പിലാക്കുവാനും, ആചാരലംഘനം നടത്തുവാനുള്ള രാഷ്ട്രീയ തീരുമാനവുമായി കേരള സർക്കാരും, അതു നടപ്പിലാക്കുവാൻ ഒരു IPS ഓഫീസറുടെ നേതൃത്വത്തിൽ നൂറുകണക്കിന് പോലീസുകാരും ഒരു ഭാഗത്ത് (ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ഫാസ്സിസ്റ്റ് ഭരണകൂടം) അണി നിരന്നപ്പോൾ കലിയുഗ വരദനായ അയ്യപ്പ മന്ത്രം ഉരുവിടുന്ന കണ്ഠരര് രാജീവരര് ഭക്തി ' പൂർവ്വം രണ്ട് വാക്കുകൾ പറഞ്ഞു, ' ആചാര ലംഘനം നടന്നാൽ നട അടച്ചിടേണ്ടി വരും'.
ആ രണ്ട് വാക്കുകൾക്ക് മുന്നിൽ ഒരു റിവ്യൂ പെറ്റീഷനും ഇല്ലാതെ സുപ്രീം കോടതി വിധി അപ്രസക്തമായി, സംസ്ഥാന ഭരണകൂടം വിറങ്ങലിച്ചു, IPS ഓഫീസറുടെ കൈ വിറച്ചു. പരമ സാത്വ കനായ തന്ത്രിക്ക് പിന്തുണയായുണ്ടായിരുന്നത് നാമം ജപിക്കുന്ന അയ്യപ്പ ഭക്തർ മാത്രമായിരുന്നു. രാജീവരര് എന്നത് ഒരു വ്യക്തിയല്ല, തന്ത്രിക്ക് പിതൃസ്ഥാനമാണുള്ളത്, ആ നാവിന്റെ ശക്തി പ്രപഞ്ച ശക്തിക്ക് തുല്യമാണ്.
ഭരണകൂടവും, IPS ഉം, കോടതി വിധിയും ഒക്കെ നിഷ്പ്രഭമാകും അതിനു മുന്നിൽ. ഇത് മനസിലാകാത്തത് കേരളാ മുഖ്യമന്ത്രിക്കും , അദ്ദേഹത്തിന്റെ പാർട്ടിക്കും മാത്രം. തന്റെ തീരുമാനത്തിൽ ഉറച്ചു നില്ക്കുന്ന തന്ത്രിക്ക് എല്ലാ പിന്തുണയും അർപ്പിച്ച് ഞങ്ങളും സന്നിധാനത്തു തന്നെയുണ്ടാകും എന്നാണ് വിവി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവി രാജേഷിനെ കൂടാതെ കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളും സന്നിധാനത്തുണ്ട് എന്നാണ് റിപ്പോർട്ടുകൾ.