വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം; 'ഉത്തരവാദിത്തം സംസ്ഥാനത്തിന്'
തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന് പിന്നാലെ കേരളം നിരന്തരമായി ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നായിരുന്നു ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നത്.
എന്നാൽ അതിന് കഴിയില്ലെന്നാണ് കേന്ദ്രം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യതലസ്ഥാനത്തെ കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി കെവി തോമസിന് നൽകിയ മറുപടിയിലാണ് നിത്യാനന്ദ റായ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

നേരത്തെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രൊഫ. കെവി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയായാണ് നിത്യാനന്ദ റായിയുടെ പ്രതികരണം വന്നത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് ആണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കൂടാതെ ഒരു ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡങ്ങൾ ഇല്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ കേരളത്തിന്റെ കൈവശം ആവശ്യത്തിന് പണം ഉണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ഓഗസ്‌റ്റ് രണ്ടിന് നൽകിയ കത്തിന്റെ മറുപടി ഇപ്പോഴാണ് പുറത്ത് വന്നത്.
ദുരന്തനിവാരത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സർക്കാരിനാണ് എന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്രം കൈയൊഴിയുന്നത്. ഓരോ സംസ്ഥാനങ്ങൾക്കും ഇതിനോടകം നൽകിയ ഫണ്ടിൽ നിന്നാണ് ഇത്തരം ദുരന്തങ്ങൾക്ക് ആവശ്യമായ നഷ്‌ടപരിഹാരത്തിനുള്ള പണം നൽകേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള ദുരന്തനിവാരണ ഫണ്ട് ഇതിനോടകം കൈമാറിയെന്നാണ് കേന്ദ്രം പറയുന്നത്. രണ്ട് തവണയായി 388 കോടി രൂപ നൽകിയെന്നാണ് മറുപടി. സംസ്ഥാനത്തിന്റെ കൈവശം ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്നാണ് അക്കൗണ്ട്സ് ജനറൽ കേന്ദ്രത്തെ അറിയിച്ചതെന്നും മറുപടിയിൽ പറയുന്നു.
അടുത്തിടെ വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. പ്രത്യക്ഷ സമരം നടത്തുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. ദുരിതബാധിതർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നതെന്ന് ആക്ഷൻ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.
നേരത്തെ ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ഉൾപ്പെടെ സന്ദർശനം നടത്തിയിരുന്നു. എന്നാൽ കാര്യമായ സഹായങ്ങൾ ഒന്നും തന്നെ ലഭ്യമാവാതെ വന്നതോടെ കേന്ദ്രത്തിന് എതിരെയും സമരത്തിന് ഒരുങ്ങുകയാണ് ദുരന്തം ബാധിക്കപ്പെട്ട കുടുംബങ്ങൾ. വയനാട് സന്ദർശനവേളയിൽ പ്രധാനമന്ത്രി ഒപ്പം നിർത്തിയ കുരുന്നുകളുമായി ഡൽഹിയിൽ സമരം നടത്തുമെന്നായിരുന്നു ആക്ഷൻ കമ്മിറ്റി അറിയിച്ചത്. അതിനിടെയാണ് കേന്ദ്രത്തിന്റെ ഈ മറുപടി വന്നിരിക്കുന്നത്.












Click it and Unblock the Notifications