തെക്കൻ തീരങ്ങളിൽ കനത്ത കാറ്റിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...
അടുത്ത 36 മണിക്കൂർ തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുളള്ള തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്
തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ തീരത്ത് കനത്ത കാറ്റിന് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്ക-തമിഴ്നാട് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ഞായറാഴ്ച കൂടുതൽ ശക്തിയാർജിച്ച് പടിഞ്ഞാറേക്ക് നീങ്ങുമെന്നും, തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 36 മണിക്കൂർ തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുളള്ള തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്ക് തെക്ക് ഒരു ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ട്. ഈ ന്യൂനമർദ്ദം ലക്ഷദ്വീപിന് സമീപത്തേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. ഓരോ ഘട്ടത്തിലും ശക്തിയാർജിച്ച് കൊണ്ടിരിക്കുന്ന ഈ ന്യൂനമർദ്ദപാത്തിയുടെ നേരിട്ടുള്ള സ്വാധീന മേഖലയിൽ ജാഗ്രത പാലിക്കണം.

മത്സ്യത്തൊഴിലാളികൾ കന്യാകുമാരി, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം ഉൾക്കടലുകളിൽ അടുത്ത 36 മണിക്കൂർ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും, കന്യാകുമാരി, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, ദുരന്ത നിവാരണ അതോറിറ്റിയും വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. പതിവിന് വിപരീതമായി ഇത്തവണ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications