പിണറായിക്കെന്താ സാരിയും ബ്ലൌസും ഇട്ടാല്‍; ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം മതനിരാസത്തിനെന്ന് മുനീർ
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എം എല്‍ എയുമായ എം കെ മുനീര്‍. ലിംഗ സമത്വമെന്ന പേരില്‍ സ്‌കൂളുകളില്‍ മത നിഷേധത്തിനാണ് പിണാറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകത്ത് ലിംഗസമത്വം വന്നാൽ പെൺകുട്ടികളെ എടാ എന്നാകും വിളിക്കുക. പെൺകുട്ടികൾ പാന്റും ഷർട്ടും ധരിക്കുന്നതിന് പകരം ആൺകുട്ടികൾ ചുരിദാർ ധരിക്കട്ടെ എന്നും എംകെ മുനീർ പറഞ്ഞു. കോഴിക്കോട് നടന്ന എം എസ് എഫ് സമ്മേളന വേദിയിലായിരുന്നു എം എല്‍ എയുടെ പ്രതികരണം.
ബാലുശ്ശേരിയിലെ സ്‌കൂളിൽ ലിംഗസമത്വ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. 'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞു. അവിടെ സ്ത്രീകളോട് വിവേചനം കാണിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി ബാലുശ്ശേരിയില്‍ പെണ്‍കുട്ടികളോട് പാന്റും ഷര്‍ട്ടും ഇടാന്‍ പറഞ്ഞു''- എംകെ മുനീർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സാരിയും ബ്ലൗസും ധരിച്ചാൽ എന്താണ് കുഴപ്പമെന്നും എംകെ മുനീർ ചോദിച്ചു. 'ആണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ ചേരില്ലേ... പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെ കൊണ്ട് പാന്റ് ഇടീക്കുന്നത്. പിണറായി വിജയന്‍ സാരിയും ബ്ലൗസും ഇടുമോ? ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറഞ്ഞ് പുതിയ ജന്‍ഡര്‍ ഇന്‍ഇക്വാലിറ്റിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു'- മുനീർ പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പോലെയുള്ളവ അടിച്ചേല്‍പിക്കുകയല്ല, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. മുസ്ലിം ലീഗും എം എസ് എഫും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രസ്ഥാനങ്ങളാണെന്നും എംകെ മുനീർ പറഞ്ഞു. വലിയ കയ്യടിയായിരുന്നു പ്രസംഗത്തിന് സദസ്സില്‍ നിന്നും ലഭിച്ചത്. അതേസമയം, എം കെ മുനീറിനെ പരോക്ഷമായി ട്രോളി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തി.മുനീറിന്റെ പേര് പരാമർശിക്കാതെയായിരുന്നു പരിഹാസം. സെക്സ് എജ്യൂക്കേഷൻ പുസ്തകം കൈയ്യിൽ പിടിച്ചിരിക്കുന്ന പോത്തിന്റെ ചിത്രത്തോടൊപ്പമാണ് വി ശിവന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.












Click it and Unblock the Notifications