അനിൽ ആന്റണി ബിജെപിയിലേക്ക് പോകുമോ? മറുപടി ഇങ്ങനെ..'ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം'
ഡോക്യുമെന്റിയെ കുറിച്ച് അനിൽ നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ അനിൽ രാജിവെയ്ക്കുകയായിരുന്നു.

ബിബിസി ഡോക്യുമെൻററിയുടെ പ്രദർശനം സംബന്ധിച്ച് നടത്തിയ പ്രതികരണം വിവാദമായതോടെ കോൺഗ്രസിലെ പദവികൾ രാജിവെച്ചിരിക്കുകയാണ് അനിൽ ആന്റണി. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമായിരുന്നു അനിൽ ആന്റണി പ്രതികരിച്ചത്. ബിബിസി ഡോക്യുമെന്ററി പ്രദർശത്തിനെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുത്ത് മുന്നോട്ടു പോകുമ്പോഴായിരുന്നു അനിലിന്റെ ഇത്തരത്തിലുള്ള പ്രതികരണം. അതുകൊണ്ട് തന്നെ അനിലിനെതിരെ നേതൃത്വം ഒറ്റക്കെട്ടായി രംഗത്തെത്തി. ട്വീറ്റ് പിൻവലിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അനിൽ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് അനിൽ പദവികൾ ഒഴിയുകയാണെന്ന് വ്യക്തമാക്കിയത്.
രാജിവെച്ചതിന് പിന്നാലെ അനിലിന്റെ ഭാവി നടപടികൾ എന്താണെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അനിൽ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുമോയെന്നതാണ് ചോദ്യം. എന്നാൽ നിലവിൽ വേറൊരു പാർട്ടിയിലേക്കും പോകാൻ ആലോചിക്കുന്നില്ലെന്നും അതേസമയം ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും അനിൽ ആന്റണി പ്രതികരിച്ചു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അനിലിന്റെ പ്രതികരണം.

ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയിൽ ഏതെങ്കിലും പദവിയിൽ തുടരുന്നതോ തനിക്കോ പാർട്ടിക്കോ ഗുണം ചെയ്യില്ലെന്ന കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് അനിൽ ആന്റണി പറഞ്ഞു. താൻ ഒരു കോൺഗ്രസുകാരനാണ്. ജനിച്ചപ്പോൾ മുതൽ അങ്ങനെയാണ്. 2017 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് മുതലാണ് താൻ കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങിയത്. 2019-ല്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ കണ്‍വീനര്‍ ആയി പ്രവർത്തനം തുടങ്ങിയത്. മക്കൾ രാഷ്ട്രീയമാണെന്ന വിമർശനം ഉണ്ടായിരുന്നുവെങ്കിലും പപ്പ പറഞ്ഞത് കൊണ്ടല്ല താൻ പാർട്ടിയിൽ പ്രവർത്തിച്ച് തുടങ്ങിയത്, അനിൽ പറഞ്ഞു.

സങ്കീർണമായ കാര്യമൊന്നുമല്ലെന്ന്
ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് ഞാൻ പറഞ്ഞത് ഒട്ടും സങ്കീർണമായ കാര്യമൊന്നുമല്ലെന്ന് അനിൽ ആവർത്തിച്ചു. ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നിരിക്കെ തന്നെയാണ് പറയുന്നത്,രാജ്യത്തിന്റെ രൂഢമൂലമായ താത്പര്യങ്ങളായ അഖണ്ഡത, പരമാധികാരം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയത്തിനതീതമായ കാര്യങ്ങള്‍ കൂടി ആലോചിക്കേണ്ടതുണ്ട്. എന്നാൽ തന്റെ പ്രതികരണത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കടുത്ത സൈബർ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നത്. വൃത്തികെട്ട തരത്തിലുള്ള നിരവധി മെസേജുകൾ അടക്കം തനിക്ക് വരുന്നുണ്ട്. അതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് അറിയാം, അനിൽ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരുമായി ഞാന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കോണ്‍ഗ്രസ് ഇങ്ങനെ ഒരു സംസ്‌കാര ശൂന്യമായ കോൺഗ്രസ് ആയി അധഃപതിച്ചതിൽ ദുഃഖമുണ്ടെന്നും അനിൽ പറഞ്ഞു. രാജിക്കാര്യം പിതാവുമായോ കോൺഗ്രസ് നേതൃത്വവുമായോ ആലോചിച്ചിട്ടില്ലെന്നും അനിൽ പറഞ്ഞു. കോൺഗ്രസിൽ ഇപ്പോൾ സംഭവിക്കുന്നത് വളരെ നിർഭാഗ്യകരമായ കാര്യങ്ങളാണ്. കോൺഗ്രസ് ഇന്നത്തെ നിലയിൽ പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും പാർട്ടിയുടെ ഭാവി വിദൂരമാണ്. രാഹുൽ ഗാന്ധിയോട് വളരെ ബഹുമാനവും ഇഷ്ടവും ഉണ്ട്. എന്നാൽ അദ്ദേഹത്തിന് ചുറ്റുമുറ്റവരെ കാണുമ്പോൾ അദ്ദേഹത്തിനോട് സഹതാപമാണ്.

ബിജെപിയിലേക്ക്?
ബിജെപിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് ഇന്ന് മറ്റ് രാഷ്ട്രീയ പാർട്ടിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അനിലിന്റെ പ്രതികരണം. ഭാവിയിലെ കാര്യം പറയാൻ സാധിക്കില്ല. കോൺഗ്രസ് പദവികൾ രാജിവെയ്ക്കേണ്ടി വരുമെന്ന് താൻ കരുതിയിരുന്നില്ല. അതുപോലെ തന്നെ ഭാവിയിലെ കാര്യവും പറയാനാകില്ല, അനിൽ പറഞ്ഞു.












Click it and Unblock the Notifications