'സുരേന്ദ്രനും മുരളീധരനും ഉള്ളപ്പോൾ ആരെങ്കിലും ബിജെപിയിലേക്ക് പോകുമോ?'; കെ മുരളീധരൻ
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പ് എന്ന യുദ്ധം ജയിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അതിന് ശേഷമാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്നും കെ മുരളീധരൻ.ജയിക്കാൻ കിട്ടുന്ന ആയുധങ്ങൾ എല്ലാം എടുത്ത് പ്രയോഗിക്കണം. സീറ്റ് ചർച്ചയും ആരു മത്സരിക്കണം എന്നൊക്കെ തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും മുരളീധരൻ പറഞ്ഞു. ആരും ഒറ്റക്ക് വിചാരിച്ചാൽ ഒന്നും ആകില്ല. അങ്ങനെ എന്തെങ്കിലും ചിന്തിച്ച് പരാജയം സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം അവർ തന്നെ ഏൽക്കേണ്ടി വരുമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. മുരളീധരന്റെ വാക്കുകളിലേക്ക്

'പ്രസ്ഥാനത്തിന് ഒരു തകരാറുള്ളത് എഴുത്തും വായനും ഉള്ളവരെയൊക്കെ പേടിയാണ്.അങ്ങനെയുള്ളവർക്ക് വിവരം കൂടുമോ? അവർ വന്നാൽ എന്തായിരിക്കും എന്ന ആശങ്ക ഉണ്ട്. ന്യൂനപക്ഷവോട്ടുകൾ സമാഹരിക്കാൻ വേണ്ടി മുഖ്യമന്ത്രി പറയുന്ന കല്ലുവെച്ച നുണ അടുത്ത് തന്നെ ഒരു നേതാവ് ബി ജെ പിയിലേക്ക് പോകുമെന്നതാണ്. അപ്പോൾ നമ്മുക്ക് എടയിൽ സംശയമാണ് ആരെങ്കിലും പോകുമോയെന്ന്. ഞാൻ ധൈര്യമായി പറയും ഒരു നേതാവും പോകില്ലെന്ന്. കാരണം ഇവിടെ കെ സുരേന്ദ്രനും വി മുരളീധരനുമൊക്കെ ഉള്ളിടത്തോളം കാലം കേരളത്തിലെ ബി ജെ പി പച്ചപിടിക്കില്ലെന്ന് അറിയാൻ പാഴൂർപടി വരെ പോകേണ്ട കാര്യമൊന്നുമില്ല.

ചിലർ കോൺഗ്രസിൽ നിന്നും സി പി എമ്മിലേക്ക് പോയി. അവർ ദിവസവേതനം പോലും കിട്ടാതെ പുറമ്പോക്കിലാണ്. അതുകൊണ്ട് ഇവിടുന്ന് ഇനി ആരും മറ്റൊരു പാർട്ടിയിലേക്ക് പോകുമെന്ന ഭയമൊന്നും വേണ്ട. നമ്മുക്ക് ഇതിന്റെ അകത്ത് തന്നെ കളിക്കാൻ ധാരാളം സ്ഥലമുണ്ട്. പുറത്ത് പോയി കളിക്കേണ്ട കാര്യമൊന്നുമില്ല. ആകെ പാർട്ടിയിൽ ഉയർന്നൊരു നിർദ്ദേശം എല്ലാ കാര്യങ്ങളും പാർട്ടിക്കുള്ളിൽ പറയണമെന്നതാണ്. അത് നല്ലകാര്യമാണ്. ഡബിൾ എഫക്ട് കിട്ടും.പാർട്ടി യോഗങ്ങളിൽ പറഞ്ഞാൽ എല്ലാ കാര്യങ്ങളും പത്രത്തിൽ വരികയും ചെയ്യും ഷോ കോസ് നോട്ടീസ് കിട്ടുകയും ചെയ്യില്ല.

കോൺഗ്രസിന് ഒരു കുഴപ്പവും ഉണ്ടാകാതെ മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മുക്ക് രണ്ട് ശത്രുക്കളാണ് ഉള്ളത്. ഇന്ത്യയിൽ ബി ജെ പിയും കേരളത്തിൽ സി പി എമ്മും. അതിനെയൊക്കെ നേരിടുകയെന്ന് പറഞ്ഞാവ്‍ നല്ല നിലയിൽ നേരിടണം. സമുദായിക നേതാക്കളുമായിട്ടും മതമേലധ്യക്ഷൻമാരുമായിട്ടൊക്കെ ബന്ധം സൂക്ഷിക്കണം. ചെയ്യാൻ കഴിയുന്നവ ചെയ്യുകയും കഴിയാത്ത അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. അതാണ് പൊളിറ്റിക്കൽ മാനേജ്മെന്റ്.

കെ കരുണാകരന്റെ പൊളിറ്റിക്കൽ മാനേജ്മെന്റ് ആണ് കോൺഗ്രസ് പിന്നീട് കേരള രാഷ്ട്രീയത്തിൽ ശക്തമായി നിലനിന്നതിന്റെ കാരണം. പാർട്ടിക്കകത്ത് അതുപോലൊരു കൂടിയാലോചനകളും പരസ്പര ധാരണകളുമായി മുന്നോട്ട് പോകാൻ നമ്മുക്ക് സാധിക്കണം. കേരളത്തിൽ നമ്മുടെ സ്ഥിതി മോശമൊന്നുമല്ല. നന്നായി മുന്നോട്ട് പോയാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയ വിജയം ആവർത്തിക്കാൻ കോൺഗ്രസിന് വലിയ പ്രയാസങ്ങളൊന്നുമില്ല. പക്ഷേ കൂട്ടായ പ്രവർത്തനമാണ് വേണ്ടത്. എല്ലാവരുടേയും കഴിവുകളെ വിനിയോഗിക്കാൻ നമ്മുക്ക് സാധിക്കണം.
ഇതൊന്നും ഒരു ഒളിയമ്പും അല്ല.

നല്ല പ്രസംഗങ്ങൾ നടത്താൻ കഴിവുള്ളവരാണ് നമ്മുടെ പാർട്ടിയിൽ ഉള്ളത്. പക്ഷേ യുവാക്കൾക്ക് അതൊന്നും വേണ്ട, നൂതന സാങ്കേതിക വിദ്യകളുമായി ഇടപെടുന്നവരാണവർ. അവരുമായി ആശയ വിനിമയം നടത്തേണ്ടി വരും. അതിന് ആ മേഖലയിൽ വിദഗ്ദരായിട്ടുള്ളവർ വേണം. എല്ലാ സമുദായങ്ങളുമായും നല്ല ബന്ധമുള്ളവർ വേണം, ഇതിനൊക്കെ കഴിയുന്ന 10 പേർ കോൺഗ്രസിൽ ഉണ്ടാകുമല്ലോ, അവരുടെ കൂട്ടായ പ്രവർത്തനം തന്നെ പാർട്ടിയുടെ മുന്നേറ്റത്തിന് സഹായിക്കും. അതിന് ശേഷമുള്ള കാര്യങ്ങളൊക്കെ പാർട്ടിയിൽ ഒരു നിയമം ഉണ്ടല്ലോ.ആദ്യത്തെ കടമ്പ യുദ്ധം ജയിക്കൽ തന്നെയാണ്. അതിന് ശേഷമാണല്ലോ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്. ജയിക്കാൻ കിട്ടുന്ന ആയുധങ്ങൾ എല്ലാം എടുത്ത് പ്രയോഗിക്കണ'. സീറ്റ് ചർച്ചയും ആരു മത്സരിക്കണം എന്നൊക്കെ തീരുമാനിക്കാൻ സമയം ഉണ്ട്. സംഘടന താഴെ തലം മുതൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണമെന്നും' മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications