സംസ്ഥാനത്ത് കാറ്റും മഴയും ശക്തിപ്പെടും; ജാഗ്രത നിർദേശം, നാല് ദിവസം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ!
തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ട്. കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ അറബിക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല, ദുരൂഹത!
ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തെയും തീവ്രതയെയുംപറ്റി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോൾ പ്രവചിച്ചിട്ടില്ല. എന്നാൽ, 2017-ലുണ്ടായ ഓഖി ചുഴലിക്കാറ്റിന് ഏകദേശം സമാനമായ പാത ഈ ന്യൂനമർദം സ്വീകരിക്കാൻ സാധ്യതയുണ്ടോ എന്ന ആശങ്കയുണ്ട്. ഞായറാഴ്ച ലക്ഷദ്വീപ്, മാലെദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയോടെയുള്ള കാറ്റും ശക്തമായ ഇടിമിന്നലുമുണ്ടാവുമെന്നാണ് കാലാവസ്ഥ പ്രവചനം.
ഞായറാഴ്ച വടക്കൻ കേരളത്തിലും അതിനുശേഷം തെക്കൻ കേരളത്തിലും മഴ ശക്തമാവുമെന്നാണ് പ്രവചനം. അതിനിടെ, മധ്യകിഴക്കൻ അറബിക്കടലിൽ രൂപമെടുത്ത ക്യാർ ചുഴലിക്കാറ്റ് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറായി ഒമാൻ തീരത്തേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.